head3
head1

വാടകത്തട്ടിപ്പുകളില്‍ വന്‍ വര്‍ദ്ധനവ്.. കെണിയൊരുക്കി മലയാളിസംഘവും , മുന്നറിയിപ്പുമായി ഗാര്‍ഡ

ഡബ്ലിന്‍ : താമസിക്കാന്‍ വീടുകള്‍ ലഭിക്കാതെ ആളുകള്‍ നെട്ടോട്ടമോടുന്ന അയര്‍ലണ്ടില്‍ അതിന്റെ മറവില്‍ വിദേശ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങളുമേറുന്നു.കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം തട്ടിപ്പുകളില്‍ 22% വര്‍ദ്ധനവുണ്ടായി.ഇത്തരം തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് എല്ലാ വര്‍ഷവും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് .പുതിയ വിദ്യാര്‍ത്ഥികള്‍ താമസസൗകര്യം തേടുകയും മറ്റുള്ളവര്‍ കോളേജിലേയ്ക്ക് മടങ്ങുകയും ചെയ്യുന്ന സമയമായതിനാല്‍ തട്ടിപ്പുകളും പരാതികളും വര്‍ദ്ധിക്കുമെന്നാണ് ഗാര്‍ഡ കരുതുന്നത്. ഇത് മുന്‍ നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ പുറത്തിറക്കി.

ഇരകളിലേറെയും ചെറുപ്പക്കാരാണെന്ന് ഗാര്‍ഡയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.താമസസൗകര്യത്തിനായി വാടക വീടിന്റെ പേരില്‍ ഡെപ്പോസിറ്റ് വാങ്ങിയാണ് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നത്.ഉടമ വിദേശത്താണെന്നും ഡെപ്പോസിറ്റ് അടച്ചില്ലെങ്കില്‍ വീട് കാണാന്‍ പറ്റില്ലെന്നും തട്ടിപ്പുകാര്‍ പറയും.ഇതു വിശ്വസിക്കുന്നവര്‍ പണം നല്‍കും.നിലവിലില്ലാത്ത വീടിന്റെ പേരിലും വ്യാജ താക്കോലുകള്‍ നല്‍കിയുമൊക്കെ തട്ടിപ്പുണ്ട്.ലാന്‍ഡ് ലോര്‍ഡിനെ കാണാതാകുന്ന സംഭവങ്ങളുമേറെ.

മലയാളികളടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പോലും രണ്ട് തട്ടിപ്പ് ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.ഡബ്ലിനില്‍ നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ തട്ടിപ്പില്‍ പെടുത്തിയതായി പറയപ്പെടുന്നു.

ഒരിക്കലും പണം നേരിട്ട് നല്‍കരുതെന്ന് ഗാര്‍ഡ ഉപദേശിക്കുന്നു.റിവോള്‍ട്ട് വഴിയും പേയ്‌മെന്റ് നടത്തരുതെന്ന് ഗാര്‍ഡ ഉപദേശിക്കുന്നു. കണ്ടെത്താവുന്നതും തിരികെ ലഭിക്കുന്നതുമായ രീതിയില്‍ വേണം പണം നല്‍കാനെന്നും ഗാര്‍ഡ പറയുന്നു.കോളേജ് അക്കോമഡേഷന്‍ പോര്‍ട്ടല്‍ വഴിയോ അംഗീകൃത ലെറ്റിംഗ് ഏജന്‍സികള്‍ മുഖേനയോ മാത്രമേ വീടുകള്‍ തേടാവൂ.ക്ലോണ്‍ ചെയ്ത വെബ്‌സൈറ്റുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിക്കുന്നു.

ആറ് മാസത്തിനുള്ളില്‍ 160 തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 34% പേര്‍ 25 വയസ്സിന് താഴെയുള്ളവരാണ്. 66% പേര്‍ 33 വയസ്സിന് താഴെയുള്ളവരുമാണെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു.ഇതുവഴി 3,85,000 യൂറോയാണ് തട്ടിയെടുത്തത്.2024ലാകെ 6,17,000 യൂറോയുടെ തട്ടിപ്പേ നടന്നിരുന്നുള്ളു.

ഓണ്‍ലൈനിലൂടെയാണ് തട്ടിപ്പുകളെല്ലാം നടത്തുന്നത്.വാട്ട്‌സാപ്പും മറ്റ് സോഷ്യല്‍ മീഡിയ വഴിയുമാണ് തട്ടിപ്പുകാര്‍ വരുന്നത്. ആശയവിനിമയം പൂര്‍ണ്ണമായും ഇതുവഴിയായിരിക്കും.അതിനാല്‍ സോഷ്യല്‍ മീഡിയാ പരസ്യങ്ങളെക്കുറിച്ച് ഏറെ കരുതിയിരിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

വ്യാകരണപരവും അക്ഷരത്തെറ്റുകളുമുള്ള ലിസ്റ്റിംഗ് ,ഒറ്റത്തവണ ഓഫര്‍ പരസ്യങ്ങള്‍,അനാവശ്യ തിടുക്കം,’നേരിട്ടെ’ത്താനുള്ള വീട്ടുടമസ്ഥന്റെ അസൗകര്യം ,ചോദ്യങ്ങളൊന്നും ചോദിക്കാതെ ഇരയെ വിശ്വാസത്തിലെടുക്കല്‍,മുന്‍കൂട്ടി പണം ആവശ്യപ്പെടാതെ വിശ്വാസ്യത ഉറപ്പിക്കല്‍ ഇങ്ങനെ പല രീതിയിലും തട്ടിപ്പുകാരെത്തും.

എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും വാടകക്കാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാറുണ്ട്. എന്നിരുന്നാലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഐറിഷ് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ പറഞ്ഞു.

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കാത്തവരാണ് ഇരകളിലേറെയുമെന്ന് ബ്രയാന്‍ ഹിയര്‍ പറയുന്നു.ഒരേ വീടിന്റെ പേരില്‍ പലരില്‍ നിന്നും ഡെപ്പോസിറ്റ് വാങ്ങി പറ്റിക്കും.നല്ല വീടുകള്‍ കാണിച്ചുകൊടുത്ത് പലരില്‍ നിന്നും പണം തട്ടും. കഴിഞ്ഞ ദിവസം ബ്രസീലുകാരായ ദമ്പതികള്‍ ഇവ്വിധത്തില്‍ തട്ടിപ്പിനിരയായി.ഇവര്‍ കണ്ടിഷ്ടപ്പെട്ട് പണം നല്‍കിയ വീടിന് മൂന്നോ നാലോ ദമ്പതികളില്‍ നിന്നും പണം വാങ്ങിയിരുന്നു.

നേരിട്ട് വീടും വീട്ടുടമയെയും വാടക ഏജന്റിനെയും കണ്ട് ബോധ്യപ്പെട്ടതിന് ശേഷമേ പണം നല്‍കുന്നത് ആലോചിക്കാവുയെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.വാടകക്കരാര്‍ വെച്ച് പണം നഷ്ടമാകില്ലെന്നുറപ്പിച്ച് മാത്രമേ പണം നല്‍കാവൂയെന്നും ഇദ്ദേഹം ഉപദേശിക്കുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.