head3
head1

ബ്രക്‌സിറ്റ്  ‘പണി’ തുടങ്ങി,യൂറോപ്യന്‍ യൂണിയനിലേക്കുള്ള യുകെ കയറ്റുമതി ജനുവരിയില്‍ 68% കുറഞ്ഞു

ഡബ്ലിന്‍ : ബ്രക്സിറ്റ് കുഴപ്പങ്ങള്‍ ഓരോന്നായി പുറത്തുവന്നു തുടങ്ങി. യൂറോപ്യന്‍ യൂണിയനിലേക്കുള്ള യുകെ കയറ്റുമതി ജനുവരിയില്‍ 68% കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ബ്രക്‌സിറ്റ് തടസ്സങ്ങള്‍ കാരണം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയില്‍ പ്രവേശിക്കുന്ന ട്രക്കുകളില്‍ 75%വും ഒന്നുമില്ലാതെയാണ് മടങ്ങുന്നതെന്ന് വ്യവസായ വക്താവ് പറഞ്ഞു.ബ്രക്‌സിറ്റനന്തരം യുകെ തുറമുഖങ്ങളിലുണ്ടായ തടസ്സങ്ങള്‍ മൂലമാണ് ബ്രിട്ടീഷ് കയറ്റുമതി കുറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രക്‌സിറ്റ് പരിവര്‍ത്തന കാലാവധി അവസാനിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഈ സ്ഥിതി.എന്നാല്‍ ഇക്കാര്യം യുകെ സ്ഥിരീകരിച്ചിട്ടില്ല.അതിര്‍ത്തിയില്‍ തടസ്സങ്ങള്‍ വളരെ കുറവാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഷ്യം .യുകെ ആസ്ഥാനമായ റോഡ് ഹൗലേജ് അസോസിയേഷനിലെ അന്താരാഷ്ട്ര അംഗങ്ങളാണ് ജനുവരിയില്‍ കയറ്റുമതിയിലെ വന്‍ ഇടിവ് സ്ഥിരീകരിച്ചത്.

ബ്രക്‌സിറ്റനന്തര ചുവപ്പുനാടകളൊഴിവാക്കുന്നതിന് വ്യവസായ ലോകത്തെ സഹായിക്കണമെന്ന് പലതവണ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആര്‍ എച്ച് എ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വേണ്ടത്ര ചെവികൊടുക്കാന്‍ അവര്‍ തയ്യാറായില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് വ്യവസായികള്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്താകുമ്പോള്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട കയറ്റുമതിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും ആര്‍ എച്ച് എ നിരവധി മാസങ്ങളായി സര്‍ക്കാരിന് നല്‍കിയിരുന്നു. ഈ മാസം ആദ്യം ബ്രിട്ടന്റെ കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കല്‍ ഗോവിന് ഇതു സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ബര്‍നെറ്റ് കത്തും നല്‍കിയിരുന്നു.

പേപ്പര്‍ വര്‍ക്കുകളിലുംമറ്റും കമ്പനികളെ സഹായിക്കുന്നതിന് കസ്റ്റംസ് ഏജന്റുമാരുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം അതില്‍ ആവശ്യപ്പെട്ടിരുന്നു.നിലവില്‍ യുകെയില്‍ പതിനായിരത്തോളം കസ്റ്റംസ് ഏജന്റുമാരാണുള്ളത്. ആര്‍എച്ച്എ ആവശ്യപ്പെട്ടതിന്റെ അഞ്ചിലൊന്ന് മാത്രമാണിത്.യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലേക്ക് പ്രവേശിക്കുന്ന 75 ശതമാനം ട്രക്കുകളും യുകെയിലെ കാലതാമസവും തടസ്സങ്ങളും കാരണം ശൂന്യമായി മടങ്ങുകയാണെന്ന് ബര്‍ണറ്റ് പറഞ്ഞു.”വ്യവസായത്തെയും വിദഗ്ധരെയും ശ്രദ്ധിക്കാത്ത മന്ത്രിമാരുടെ നിലപാട് നിരാശാജനകവും അരോചകവുമാണെന്ന് ആര്‍ എച്ച് എ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ബര്‍നെറ്റ് പറഞ്ഞു.

ഈ മേഖലയുമായി ബന്ധപ്പെട്ടുവരികയാണെന്നും കയറ്റുമതി സംബന്ധിച്ച കണക്ക് ലഭിച്ചിട്ടില്ലെന്നും യുകെ സര്‍ക്കാര്‍ പറഞ്ഞു.ചരക്ക് നീക്കം സാധാരണ നിലയോട് അടുക്കുകയാണെന്നും സര്‍ക്കാര്‍  പ്രസ്താവനയില്‍ പറഞ്ഞു.ഈ വര്‍ഷം ആരംഭം മുതല്‍, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ ബിസിനസ്സുകള്‍ക്കും ഹൗലിയറുകള്‍ക്കും പുതിയ വ്യാപാര ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരുന്നു.പാന്‍ഡെമിക് ബാധിച്ചതിനാല്‍ ചില ബിസിനസുകള്‍ക്ക് പുതിയ കസ്റ്റംസ് പ്രഖ്യാപനങ്ങളും ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും നേടാന്‍ കഴിഞ്ഞിട്ടില്ല-യുകെ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.