head1
head3

ഹാര്‍വിയെ കൊന്നത് ഐറിഷ് സര്‍ക്കാരാണോ ? പ്രതിഷേധവുമായി ആയിരങ്ങള്‍

ഡബ്ലിന്‍ :കാലം തെറ്റി നട്ടെല്ലില്‍ നടത്തിയ സര്‍ജറിയെ തുടര്‍ന്ന് അകാലത്തില്‍ ജീവന്‍ നഷ്ടമായ ഹാര്‍വി മോറിസണ്‍ ഷെറാട്ടി(9)ന് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഡബ്ലിനില്‍ ഒത്തുകൂടി.ഹാര്‍വിയുടെ ജീവന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ജസ്റ്റിസ് ഫോര്‍ ഹാര്‍വി മാര്‍ച്ചിലും വന്‍ ജന പങ്കാളിത്തമുണ്ടായി.ഹാര്‍വിക്ക് നീതി വേണമെന്നും അത് ഉടന്‍ നല്‍കണമെന്നും ജനക്കൂട്ടം ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് കുട്ടികളാണ് അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി കാരണം ഇപ്പോഴും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഒരു ഡോക്റ്ററുടെ അപ്പോയിമെന്റിനോ, ഓപ്പറേഷനോ,ഹോസ്പിറ്റല്‍ ബെഡ്ഡിനോ ആയി ഒരു വര്‍ഷമായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തിലധികം വരും.ഇവര്‍ക്ക് ഉടനടി സൗകര്യമൊരുക്കാനുള്ള ഡോക്ടര്‍മാരോ , സംവിധാനമോ അയര്‍ലണ്ടില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

ഇത്തരത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ മൂലം മരണപ്പെട്ട ഒരു കുട്ടിയാണ് ഹാര്‍വി മോറിസണ്‍

സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.കുട്ടികളുടെ നട്ടെല്ല് ശസ്ത്രക്രിയയുടെ വെയ്റ്റിംഗ് ലിസ്റ്റ് സംബന്ധിച്ച വാഗ്ദാനം ലംഘിച്ചതിന്റെ പേരില്‍ ഫിന ഗേല്‍ നേതാവ് സൈമണ്‍ ഹാരിസ് രാജിവയ്ക്കണമെന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും ഡിസബിലിറ്റി അഭിഭാഷക ഗ്രൂപ്പ് നേതാക്കളും ആവശ്യപ്പെട്ടു.

ഹാര്‍വിയുടെ രക്ഷിതാക്കളായ ഗില്ലിയന്‍ ഷെറാട്ടും സ്റ്റീഫന്‍ മോറിസണും നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടയില്‍ പങ്കെടുത്തു.കഴിഞ്ഞ മാസമാണ് ഹാര്‍വി മോറിസണ്‍ ഷെറാട്ട് മരിച്ചത്.ഹാര്‍വിയെ സ്നേഹിക്കുന്ന ഇത്രയും വലിയ ജനക്കൂട്ടത്തെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും കുട്ടികളുടെ ഹെല്‍ത്ത് കെയര്‍ പരിഷ്‌കരണത്തില്‍ ഈ പ്രതിഷേധം കാരണമാകുമെന്നും ഗില്ലിയന്‍ ഷെറാട്ട് പറഞ്ഞു.

ഹാരിസിന്റെ രാജി ആവശ്യപ്പെടുന്ന ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.അതില്‍ ‘ബോണ്‍ ക്രഷര്‍’ എന്ന അടിക്കുറിപ്പോടെ ഹാരിസിന്റെ ചിത്രം പതിച്ച വലിയ പോസ്റ്ററുമുയര്‍ത്തിയിരുന്നു.

2017ല്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു കുട്ടിയും നട്ടെല്ല് ശസ്ത്രക്രിയയ്ക്കായി നാല് മാസത്തില്‍ കൂടുതല്‍ കാത്തിരിക്കില്ലെന്ന് ഹാരിസ് ഓഫര്‍ ചെയ്തിരുന്നു.എന്നാല്‍ ഹാര്‍വി ജീവിച്ചിരിക്കുന്ന സമയത്ത് നേരില്‍ക്കാണമെന്ന മാതാപിതാക്കളുടെ ആവശ്യവും യാഥാര്‍ത്ഥ്യമായില്ല.

ഹാര്‍വിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വന്‍ പിന്തുണയും നീതിക്ക് വേണ്ടിയുള്ള പ്രചാരണവും രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നതെന്ന് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.ഹാര്‍വിയെ നഷ്ടപ്പെട്ട കുടുംബത്തോടുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യവും ലഭിക്കാതെ പോയ നീതിയുമാണ് ആദ്യ സന്ദേശം.

രണ്ടാമത്തേത് ഇത് തുടരാന്‍ കഴിയില്ലെന്നതാണ് ഈ ജനകീയ കൂട്ടായ്മ നല്‍കുന്ന മറ്റൊരു സൂചന.ഇപ്പോഴും 242 കുട്ടികളാണ് ഇപ്പോഴും നട്ടെല്ല് ശസ്ത്രക്രിയയ്ക്കായി മാത്രം കാത്തിരിക്കുന്നത്.പ്രശ്നം പരിഹരിക്കാന്‍ സൈമണ്‍ ഹാരിസാണ് നടപടിയെടുക്കേണ്ടത്- മേരി ലൂ പറഞ്ഞു.

സൈമണ്‍ ഹാരിസ് ഇതുവരെയും ഹാര്‍വിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ഫോര്‍ ഹാര്‍വി മാര്‍ച്ചിനെ അഭിസംബോധന ചെയ്ത മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നറിയില്ലെന്നും മേരി ലൂ പറഞ്ഞു.

സൈമണ്‍ ഹാരിസിന്റെ രാജി ആവശ്യപ്പെട്ട ആന്റു നേതാവ് പീദര്‍ തോയ്ബിന്‍ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലണ്ടിന്റെ മാനേജ്‌മെന്റ് പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.

ശസ്ത്രക്രിയാ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് പുറത്തായ ഹാര്‍വിയുടെ കുടുംബത്തെയും മറ്റും എന്തുകൊണ്ടാണ് കാണാന്‍ പോകാത്തതെന്ന് ഡെയ്‌ലില്‍ സൈമണ്‍ ഹാരിസിനോട് ചോദിച്ചിരുന്നെന്നും തോയ്ബിന്‍ വ്യക്തമാക്കി.

സ്പൈന ബിഫിഡ, ഹൈഡ്രോസെഫാലസ് പീഡിയാട്രിക് അഡ്വക്കസി ഗ്രൂപ്പിന്റെ നേതാവായ ഉന കീറ്റ്‌ലിയും വൈകാരികവും ആവേശഭരിതവുമായി പ്രസംഗിച്ചു.സി എച്ച് ഐയുടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലെ പരാജയങ്ങളും സര്‍ക്കാര്‍ നിഷ്‌ക്രിയത്വവും ഇവര്‍ ഓരോന്നായി ചൂണ്ടിക്കാട്ടി.രണ്ടായിരത്തിന് മുമ്പ്  യൂറോപ്പിന്റെ രോഗി എന്നൊരു വിളിപ്പേര് അയർലണ്ടിന്  ഉണ്ടായിരുന്നു. അതിപ്പോഴും തുടരുകയാണ് എന്നത് ദയനീയമാണ്.’

സിഎച്ച്ഐ ആശുപത്രികളിലെ കുട്ടികളുടെ ചികിത്സയെക്കുറിച്ചും ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും നിയമപരമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നട്ടെല്ല് ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് സമയം കുട്ടികളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതമാണുണ്ടാക്കുന്നതെന്ന് കീറ്റ്ലി പറഞ്ഞു

ഹാര്‍വിയ്ക്ക് വേണ്ടിയുള്ള ശബ്ദം ….

ഡബ്ലിനിലെ 9 വയസ്സുകാരനായ ഹാര്‍വി ഷെററ്റ് മോറിസണ്‍…
ജന്മനാ സ്പൈന ബിഫിഡയുമായി ജനിച്ച കുഞ്ഞായിരുന്നു.
വേദനയിലും ശ്വാസ തടസ്സത്തിലും കഴിയേണ്ട .
ജീവന്‍ രക്ഷിക്കാനായുള്ള സ്‌കോളിയോസിസ് ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ്-
ഒരു മാസം, രണ്ട് മാസം… അവസാനം മൂന്ന് വര്‍ഷം വരെ !

അവസാനത്തില്‍, ഹാര്‍വിയുടെ പേര് ശസ്ത്രക്രിയ ലിസ്റ്റില്‍ നിന്നും അറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെട്ടു.
ഒരു മാതാപിതാവിനും സഹിക്കാനാവാത്ത ദുഃഖം, അത് അവിശ്വസിനീയമായിരുന്നു..
പാര്‍ലമെന്റില്‍ അമ്മയുടെ കണ്ണീര്‍ നിറഞ്ഞ സാക്ഷ്യമുയര്‍ത്തിയിട്ടും ആ അമ്മയ്ക്ക് കരയേണ്ടി വന്നു.
‘എന്റെ മകന്റെ ജീവിതം കാത്തിരിപ്പില്‍ തന്നെയാണ് , മന്ത്രി സൈമണ്‍ ഹാരിസേ…”

സമൂഹമൊട്ടാകെ ചോദ്യമുയര്‍ന്നു-
‘നമ്മുടെ ആരോഗ്യവ്യവസ്ഥ ആരുടെ വേണ്ടി?”

അവസാനം ഏറെ വൈകി ശസ്ത്രക്രിയ നടന്നു, പക്ഷേ… , ഒടുവില്‍ ഹൃദയം തകര്‍ന്ന വാര്‍ത്തയെത്തി –
ഹാര്‍വി നമ്മെ വിട്ടുപോയി.

ഇപ്പോള്‍ ഏറെ വൈകി ഐറിഷ് തെരുവുകളില്‍ തെരുവുകളില്‍ ഹാര്‍വിയ്ക്ക് വേണ്ടി ഒരേയൊരു മുദ്രാവാക്യമാണുയരുന്നത്.ഹാര്‍വിയ്ക്ക് വേണ്ടിയല്ല…അയര്‍ലണ്ടിനു വേണ്ടി ..
”Justice for Harvey’
‘സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, കുട്ടികള്‍ക്ക് ഇനി ഈ വിധി ഉണ്ടാവരുത് !’

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.