head1
head3

അയര്‍ലണ്ടില്‍ ഗ്രീന്‍ പാസ്പോര്‍ട്ടുകള്‍ സെപ്തംബറോടെ? കാലതാമസം ടൂറിസം സീസണ്‍ നഷ്ടപ്പെടുത്തിയേക്കും

ഡബ്ലിന്‍ : ഗ്രീന്‍ പാസ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കാലതാമസം മൂലം അയര്‍ലണ്ടുള്‍പ്പടെയുള്ള ഇയു രാജ്യങ്ങളില്‍ ടൂറിസം സീസണ്‍ വൈകുമെന്ന് നിരീക്ഷണം. സാങ്കേതികസൗകര്യങ്ങളുടെ അപര്യാപ്തകളാണ് ഇതിന് കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രകള്‍ക്കായി വാക്സിന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന ആശയമായിരുന്നു ഇയുവില്‍ ടൂറിസം യാത്രാ മേഖലകളെ തിരിച്ചുകൊണ്ടുവരുന്നതിനായി ഉരുത്തിരിഞ്ഞത്.
എന്നാല്‍ സാങ്കേതിക സൗകര്യങ്ങളുടെയും മറ്റും അഭാവങ്ങള്‍ മൂലം ഇത് പരമാവധി നീട്ടിക്കൊണ്ടു പോവുകയെന്ന നിലപാടാണ് അയര്‍ലണ്ടും ജര്‍മ്മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്.ഇതൊരുപക്ഷേ ഈ ടൂറിസം സീസണ്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമായിരുന്നു. ഒടുവില്‍ ജൂലൈ പകുതിയോടെ ഗ്രീന്‍ പാസ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ധാരണയില്‍ ഇയു രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ സെപ്തംബറിലോടെയേ ഇതു നടപ്പാക്കാനാകൂവെന്നാണ് കണക്കാക്കുന്നത്.

സമ്മറിന് ശേഷം മതി വാക്സിന്‍ പാസ്പോര്‍ട്ടെന്ന നിലപാടായിരുന്നു അയര്‍ലണ്ടിന്റേത്.വാക്സിന്‍ സ്വീകരിച്ചത്, രോഗമുക്തി,നെഗറ്റീവ് റിസള്‍ട്ട് എന്നിവയൊക്കെ ഉള്‍പ്പെടുത്തി വാക്സിന്‍ പാസ്പോര്‍ട്ട് പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്.പതിരോധ കുത്തിവയ്പ്പ് നടത്തിയാല്‍ ആളുകളെ യൂറോപ്യന്‍ യൂണിയനിലുടനീളം യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാകും ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുകള്‍.

യൂറോപ്യന്‍ യൂണിയനില്‍ ജൂലൈയോടെ ഗ്രീന്‍ പാസ്പോര്‍ട്ടുകള്‍

ഡാറ്റാ പരിരക്ഷയും പൗരസ്വാതന്ത്ര്യവുമൊക്കെ ഉറപ്പാക്കിയാണ് പാസ്പോര്‍ട്ട് നടപ്പാക്കുക.യൂറോപ്യന്‍ പാര്‍ലമെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് വരും ആഴ്ചകളില്‍ ചര്‍ച്ച ചെയ്യും. ജൂണ്‍ ആദ്യം യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. പുതിയ പാസ് പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ആറ് ആഴ്ചത്തെ ഗ്രേസ് പിരീഡ് ആയിരിക്കും അനുവദിക്കുക.

ഇത് നിയമമായിക്കഴിഞ്ഞാല്‍, അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ ഇയു രാജ്യങ്ങള്‍ ബാധ്യസ്ഥമാകും. ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈയ്നില്‍ നിന്നും ഒഴിവാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

അയര്‍ലണ്ടിന്റെ ക്വാറന്റൈയ്ന്‍ നിയമത്തില്‍ ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വാധീനം ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.ഉയര്‍ന്ന അപകടസാധ്യതയുള്ള സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ,പൂര്‍ണ്ണമായും വാക്സിനേഷന്‍ നടത്തിയവരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്നില്‍ നിന്നും ഒഴിവാക്കിയേക്കും. പകരം ഹോം ക്വാറന്റൈയ്ന്‍ അനുവദിക്കും.

അയര്‍ലണ്ടില്‍ ഗ്രീന്‍ പാസ്പോര്‍ട്ടുകള്‍ സെപ്തംബറോടെ?

അയര്‍ലണ്ടില്‍ സെപ്തംബറോടെയേ കോവിഡ് പാസ്പോര്‍ട്ട് നടപ്പാക്കാനാവൂയെന്നാണ് കരുതുന്നത്.എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ജര്‍മ്മനിയും ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം തേടിയിട്ടുണ്ട്. മൂന്നുമാസത്തെയെങ്കിലും സാവകാശം അനുവദിക്കണമെന്നായിരുന്നു ജര്‍മ്മനിയും അയര്‍ലണ്ടുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.അതിനാല്‍ ടൂറിസം മേഖലയ്ക്ക് ഒരു ടൂറിസം സീസണ്‍ നഷ്ടമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സാങ്കേതിക സംവിധാനങ്ങളുടെ പോരായ്മയാണ് അയര്‍ലണ്ടിന് വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസ്സമെന്നാണ് വിലയിരുത്തപ്പെടുന്നത്.വാക്സിന്‍ ലഭിച്ച ഉപഭോക്താക്കളെ കണ്ടെത്താന്‍ ഐടി ഇല്ലെന്നതാണ് പ്രധാന പ്രശ്നം. പരിശോധനാ സംവിധാനങ്ങളുമില്ല. അതിനാലാണ് കാലതാമസം വരുത്തുകയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.

സഞ്ചാര സ്വാതന്ത്ര്യമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നട്ടെല്ലെന്നും അതിന് വരുത്തുന്ന കാലതാമസം ഗുരുതരമായ വീഴ്ചയാണെന്നുമുള്ള വിമര്‍ശനം ഇയു വൃത്തങ്ങള്‍ അയര്‍ലണ്ടള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഉന്നയിച്ചിരുന്നു.എന്നാല്‍ ട്രാവല്‍- ക്വാറന്റൈയ്ന്‍ നിയമങ്ങളെ സംബന്ധിച്ച സര്‍ക്കാരിന്റെ ജാഗ്രതയാണ് ഗ്രീന്‍ പാസ്പോര്‍ട്ട് പദ്ധതി നടപ്പാക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നതെന്നാണ് അയര്‍ലണ്ട് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.