head1
head3

ആഗോള കോര്‍പ്പറേറ്റ് നികുതി ; കരാറില്‍ ഒപ്പുവെക്കാതെ അയര്‍ലണ്ട് ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങള്‍

ഡബ്ലിന്‍ :ആഗോള കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഒഇസിഡി കരാറില്‍ ഒപ്പുവെക്കാതെ അയര്‍ലണ്ട്. കരാറിനെ അംഗീകരിക്കാത്ത ഒമ്പത് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം എങ്കിലും നികുതി നിരക്ക് ഏര്‍പ്പെടുത്തുന്ന സുപ്രധാന കരാറിലാണ് 139 രാജ്യങ്ങളില്‍ 130ഉം കരാറിലെത്തിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തിഗതമായും മല്‍സരാധിഷ്ഠിതമായും തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്ന നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിട്ടുള്ളത്. കരാറില്‍ ഒപ്പിടാനുള്ള കാലാവധി ഒക്ടോബറിലാണ് അവസാനിക്കുക .

ആഗോള കോര്‍പ്പറേറ്റ് നികുതി വ്യവസ്ഥ പരിഷ്‌കരിക്കുന്നില്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു. 130 രാജ്യങ്ങള്‍ അംഗീകരിച്ച പല ഘടകങ്ങളെയും പിന്തുണയ്ക്കാന്‍ അയര്‍ലണ്ടിന് കഴിയും.എന്നാല്‍ 15 ശതമാനം മിനിമം നികുതി നിരക്കില്‍ ചില പരിമിതികളുണ്ട്. കാരണം പതിറ്റാണ്ടുകളായി അയര്‍ലണ്ടിന്റെ ടാക്സ് നിരക്ക് 12.5 ശതമാനമാണ്. ഈ നികുതി നിരക്കാണ് മത്സരാത്മകമായി അയര്‍ലണ്ടിനെ നിലനിര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.അതിനാല്‍ ഇ ക്കാര്യത്തില്‍ പൊതു ചര്‍ച്ച നടത്തേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ എസ്റ്റോണിയ, ഹംഗറി, കൂടാതെ ബാര്‍ബഡോസ്, സെന്റ് വിന്‍സെന്റ് & ഗ്രെനെഡൈന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, നൈജീരിയ എന്നിവയും കരാറില്‍ ഒപ്പിട്ടില്ല. ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനയും ഇന്ത്യയും കരാറില്‍ ഒപ്പിട്ടത്.

ഒപ്പിടേണ്ടതില്ലെന്നത് സര്‍ക്കാരിന്റെ വലിയ രാഷ്ട്രീയ തീരുമാനമാണ്. എല്ലാ പ്രധാന രാജ്യങ്ങളും കരാറിനെ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ മാറി നില്‍ക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കൂടാതെ ഈ കരാറിന്റെ കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ഇപ്പോഴും ഭിന്നത നിലനില്‍ക്കുന്നതും അയര്‍ലണ്ട് പരിഗണിക്കുന്നുണ്ട്.

കരാര്‍ പ്രകാരം അയര്‍ലണ്ടിന് വാര്‍ഷിക നികുതി വരുമാനത്തില്‍ രണ്ട് ബില്യണ്‍ യൂറോയിലധികം നഷ്ടം വരുമെന്ന് ധനകാര്യ വകുപ്പ് മുമ്പ് കണക്കാക്കിയിരുന്നു. അയര്‍ലണ്ടിന് മല്‍സരാധിഷ്ഠിതമായി നിലകൊള്ളുന്നതിന് ഈ കരാറില്‍ ഒപ്പിടുന്നത് തടസ്സമാകും. അതിനാല്‍ പൊതുചര്‍ച്ച നടത്തി അഭിപ്രായ രൂപീകരണമുണ്ടായ ശേഷമേ ഇക്കാര്യത്തില്‍ ധനവകുപ്പും മന്ത്രിയും തീരുമാനമെടുക്കൂയെന്നാണ് കരുതുന്നത്. ഏതായാലും ഒക്ടോബറോടെ ഒരു തീരുമാനത്തിലെത്താമെന്ന പ്രതീക്ഷയാണ് ധനമന്ത്രി പങ്കുവെയ്ക്കുന്നത്.

അടുത്തിടെ നടന്ന  ജി 7 ധനമന്ത്രിമാരുടെ യോഗത്തില്‍, പ്രധാന കോര്‍പ്പറേറ്റുകളുടെ വരുമാനത്തില്‍ കുറഞ്ഞത് 15 ശതമാനം ആഗോള നികുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ധാരണയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.