head3
head1

അയര്‍ലണ്ടിന് ആശ്വസിക്കാം… ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതിക്ക് 15% താരിഫ് കരാറായി

ഡബ്ലിന്‍ : അയര്‍ലണ്ടിന് ഏറെ ആശ്വാസമേകിക്കൊണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതിക്ക് 15% താരിഫ് പരിധി നിശ്ചയിച്ച് യു എസ് -ഇ യു കരാറായി.കാറുകള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും ലംബറിനും ഇതേ താരിഫാകും ബാധകമാവുകയെന്ന് പുതിയ വ്യാപാര കരാര്‍ വിശദീകരിക്കുന്ന യു എസ്-ഇ യു സംയുക്ത പ്രസ്താവന വ്യക്തമാക്കി.

മാസങ്ങളോളം നീണ്ട ആശങ്കകള്‍ക്കാണ് കരാറിലൂടെ പരിഹാരമായത്.250% വരെ താരിഫ് ഉയര്‍ത്തുമെന്നൊക്കെ ഇടയ്ക്കിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇ യു കമ്മീഷനും ആശ്വാസം

സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബെറി ഗോള്‍ഫ് കോഴ്സില്‍ കഴിഞ്ഞ മാസം ട്രംപും ഇ യു കമ്മീഷന്‍ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്നുമായി കരാറിന്ധാരണയായിരുന്നു.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 15% അടിസ്ഥാന യു എസ് താരിഫിന് തീരുമാനവുമായിരുന്നു. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള ചില മേഖലകളെ ഒഴിവാക്കിയിരുന്നു. ഇത് ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴി തുറന്നു.ഇയുവിന് അനുകൂലമായല്ല കരാറെന്ന് ചൂണ്ടിക്കാട്ടി വോണ്‍ ഡെര്‍ ലെയ്‌നെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇ യുവിനെ ട്രംപിന് അടിമ വെച്ചുവെന്ന രീതിയിലുള്ള ആക്ഷേപവുമുണ്ടായി.ഇത്തരം വിമര്‍ശനങ്ങളുടെയൊക്കെ മുനയൊടിക്കുന്നതാണ് ട്രംപ് – ഉര്‍സുല സംയുക്ത പ്രഖ്യാപനം.

അയര്‍ലണ്ടിലെ ഏറ്റവും ലാഭകരമായ മേഖലകളിലൊന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍സ്. അതിനിടെ വ്യാപാര വിപുലീകരണ നിയമത്തിലെ സെക്ഷന്‍ 232 പ്രകാരം ഇറക്കുമതിയെക്കുറിച്ച് വൈറ്റ് ഹൗസ് അന്വേഷണവും ആരംഭിച്ചു. ഇതും കൂടുതല്‍ അനിശ്ചിതത്വമുണ്ടാക്കി. ഈ ഇറക്കുമതികള്‍ യു എസ് ദേശീയ സുരക്ഷയെ തകര്‍ക്കുന്നുണ്ടോയെന്ന് അറിയുകയായിരുന്നു സെക്ഷന്‍ 232 അന്വേഷണത്തിന്റെ ലക്ഷ്യം.ഈ അന്വേഷണം ഫാര്‍മ വ്യവസായത്തെ ബാധിക്കില്ലെന്നുറപ്പിക്കുന്നതാണ് പുതിയ കരാറും പ്രസ്താവനയും.

ഉപഭോക്താക്കള്‍ക്കും വ്യാപാര സമൂഹത്തിനും വളരെ മെച്ചമുണ്ടാക്കുന്ന കരാറാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

സ്വാഗതം ചെയ്ത് മാര്‍ട്ടിനും ഹാരിസും

സംയുക്ത പ്രസ്താവനയെയും കരാറിനെയും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും സ്വാഗതം ചെയ്തു.യൂറോപ്യന്‍ യൂണിയന്‍-യു എസ് വ്യാപാരം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയും ഉറപ്പും നല്‍കാന്‍ കരാറിന് സാധിക്കുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

എന്നിരുന്നാലും മെഡ്-ടെക് ഉല്‍പ്പന്നങ്ങള്‍, സ്പിരിറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 15% താരിഫ് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.വിമാനങ്ങള്‍ക്കും എയര്‍ക്രാഫ്ട് പാര്‍ട്‌സുള്‍ക്കുമുള്ള സീറോ-സീറോ താരിഫുകള്‍ ഗുണകരമാണ് .താരിഫുകളെ പിന്തുണയ്ക്കുന്നില്ലെങ്കിലും പുതിയ കരാര്‍ വിജയമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.