head1
head3

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

ഡബ്ലിന്‍: ഒമിക്രോണ്‍ ആശങ്കകളെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ വാക്‌സിനെടുത്തില്ലെങ്കില്‍ ഇനി സ്വന്തം അതിര്‍ത്തി കടന്നുള്ള യാത്ര പ്രശ്‌നമാകുമെന്നാണ് പുതിയ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചന. സുരക്ഷിതവും സ്വതന്ത്രവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത്.

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) ആണ് ആഴ്ചതോറും കോവിഡ് സുരക്ഷ സംബന്ധിച്ച റോഡ് മാപ്പ് പ്രസിദ്ധീകരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം, പരിശോധന, മരണനിരക്ക് എന്നിവ കണക്കിലെടുത്താണ് നിലവില്‍ റോഡ് മാപ്പ് ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ പുരോഗതിയെ അടിസ്ഥാനമാക്കിയാകണമെന്നാണ് പുതിയ നിര്‍ദ്ദേശം.

വാക്‌സിനേഷന്‍ കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കമ്മീഷന്‍ കരുതുന്നു. ഓരോ പ്രദേശത്തെയും കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം അവിടുത്തെ വാക്‌സിനേഷന്‍ പുരോഗതിയും മാപ്പിംഗില്‍ പരിഗണിക്കും. കോവിഡ് പരിശോധനാ നിരക്കിനെ മൂന്നാമത്തെ മാനദണ്ഡമാക്കണമെന്നും കമ്മീഷന്‍ പറയുന്നു.

2022 ജനുവരി 10 മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഈ നിയമം നിലവിലെ നിയന്ത്രണങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള വിശദമായ ശുപാര്‍ശയും ഇയു കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

ഏതാനും ഇയു രാജ്യങ്ങള്‍ കുഴപ്പത്തിലാകും

കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം ബാധകമാക്കിയാല്‍, റൊമാനിയ, ബള്‍ഗേറിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ വളരെക്കാലം ഡാര്‍ക്ക് റെഡ് വിഭാഗത്തില്‍ തുടരുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങള്‍ അവരുടെ പ്രദേശങ്ങളിലെ വലിയൊരു വിഭാഗത്തിന് ഇനിയും വാക്‌സിന്‍ നല്‍കിയിട്ടില്ല. ഇവരിലേക്ക് വാക്‌സിനെത്തുന്നതുവരെ ഒരു പക്ഷേ ഈ രാജ്യങ്ങള്‍ കടും ചുവപ്പില്‍ തുടരേണ്ടി വന്നേക്കാം.

ബള്‍ഗേറിയ (24.8%), റൊമാനിയ (37.3%), സ്ലൊവാക്യ (45.8%), ക്രൊയേഷ്യ (46.8%), പോളണ്ട് (53.7%), സ്ലൊവേനിയ (54.3%), ഹംഗറി (59.1%) എന്നിവയാണ് യൂണിയനില്‍ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ രാജ്യങ്ങള്‍.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുത്തവരെ വിലക്കരുത്

ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളിലൊന്ന് എടുത്ത നോണ്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരന് പ്രവേശനം അനുവദിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ചിട്ടുള്ള ഫൈസര്‍, മോഡേണ, അസ്ട്രാസെനക, ജാന്‍സന്‍ എന്നീ വാക്സിനുകളെടുടുത്തവര്‍ക്ക് മാത്രമേ ഭൂരിഭാഗം ഇയു രാജ്യങ്ങളും പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഈ നിര്‍ദ്ദേശം.

നിറങ്ങള്‍ അതേ പടി തുടരും

നിലവിലെ ഭൂപടത്തിലെ ‘ഗ്രീന്‍’, ‘ഓറഞ്ച്’, ‘ചുവപ്പ്’, ‘കടും ചുവപ്പ്’ എന്നിവ നിലനിര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഇയു നിരുത്സാഹപ്പെടുത്തും. ഇതിന് പുറമേ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി 12ല്‍ നിന്നും ഒമ്പത് മാസമായി കുറയ്ക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മൂന്നാം ഡോസുകള്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.