head3
head1

വീടുകള്‍ ഒന്നടങ്കം വിഴുങ്ങുന്നതിന് കുക്കൂഫണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആന്‍ ബോര്‍ഡ് പ്ലീനലയുടെ നടപടി

ഡബ്ലിന്‍ : റസിഡന്‍ഷ്യല്‍ ഡവലപ്‌മെന്റുകളില്‍ വീടുകളെ ഒന്നടങ്കം വിഴുങ്ങി ലാഭം കൊയ്യാനുള്ള കുക്കൂ ഫണ്ടുകളുടെ നീക്കം ആന്‍ ബോര്‍ഡ് പ്ലീനല തടഞ്ഞു. വീടുകള്‍ വാങ്ങുന്നതിന് പ്ലാനിംഗ് അനുമതിയില്‍ കുക്കു ഫണ്ടുകള്‍ക്ക് വീടുകള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥ കൊണ്ടുവന്നതോടെയാണ് ഇത് സാധ്യമായത്. ഡബ്ലിനിലും ഗോള്‍വേയിലുമായി 430 -ലധികം വീടുകള്‍ ഉള്‍പ്പെടുന്ന ഡവലപ്മെന്റുകളിലാണ് കുക്കുഫണ്ടുകള്‍ക്ക് ‘പണി ‘ കിട്ടിയത്.

വീടുകള്‍ വ്യക്തികള്‍ക്കേ വില്‍പ്പന നടത്താവൂയെന്ന വ്യവസ്ഥയാണ് പ്ലാനിംഗ് അനുമതിയില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലണ്ടിലെ വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധിയില്‍ ലാഭം പിടുങ്ങുന്ന കുക്കു ഫണ്ടുകള്‍ക്ക് മൂക്കുകയറിടുന്നതിനുള്ള ശ്രമമായാണ് ആന്‍ പ്ലീനല നടപടി വിലയിരുത്തപ്പെടുന്നത്. പൊതു നന്മ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയതെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് വീടുകളുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പറഞ്ഞു.

സൗത്ത് ഡബ്ലിനിലെ വുഡ്ടൗണിലുള്ള 329 വീടുകള്‍ക്ക് നല്‍കിയ ഫാസ്റ്റ് ട്രാക്ക്’ ആസൂത്രണ അനുമതിയിലാണ് ബോര്‍ഡ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. 113 മില്യണ്‍ യൂറോയുടെ പദ്ധതിയാണിത്. ബാലിക്യുലന്‍ ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പിനാണ് അനുമതി നല്‍കിയത്. 132 ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റുകളും ഡ്യൂപ്ലെക്സുകളും 57 വണ്‍ ബെഡ്ഡ് അപ്പാര്‍ട്ട്മെന്റുകളും കൂടാതെ 140 ടെറസ്ഡ്, സെമി ഡിറ്റാച്ച്ഡ്, ഡിറ്റാച്ച്ഡ് ഹോമുകളും ചേര്‍ന്നതാണ് ബാലിക്യുലന്‍ പദ്ധതി.

ഇതേ വ്യവസ്ഥയുള്‍പ്പെടുത്തിയാണ് ഗോള്‍വേയിലെ ബാലിബ്രിറ്റിലെ മോനിവിയ റോഡിലെ 102 വീടുകള്‍ക്കും അനുമതി നല്‍കിയത്. ബോര്‍ഡ് 34 ഡ്യൂപ്ലെക്സ് യൂണിറ്റുകള്‍, 13 വീടുകള്‍, 55 അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയ്ക്കായി സാത്തല്‍ ലിമിറ്റഡിനാണ് ആസൂത്രണ അനുമതി നല്‍കിയത്. സ്‌കീമിന്റെ ഭാഗമായി, സോഷ്യല്‍ ഹൗസിംഗിനായി ഡവലപ്പര്‍മാര്‍ കൗണ്‍സിലിന് വില്‍ക്കാന്‍ തയ്യാറാക്കുന്ന 36 യൂണിറ്റുകള്‍ക്ക് 12.4 മില്യണ്‍ യൂറോയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഓരോ യൂണിറ്റിന്റെയും ശരാശരി ചെലവ് 345,305 യൂറോയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.