head1
head3

ഫിനഗേലിനെ പിന്നിലാക്കി ഫിനാഫാള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ അടുത്ത വിന്ററിന് മുമ്പായി പൊതുതിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് സൂചനകള്‍. പ്രാദേശിക തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ കാഴ്ചവെച്ചത്.സര്‍ക്കാരിന് ലഭിക്കുന്ന പിന്തുണ സ്ഥിരതയുള്ളതായി മാറ്റുവാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.ഇപ്പോള്‍ മൂന്നു വ്യത്യസ്ഥ പാര്‍ട്ടികള്‍ ചേര്‍ന്നിട്ടും ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷമാണ് സര്‍ക്കാരിനുള്ളത്.ഇപ്പോള്‍ ഒരു പൊതുതിരഞ്ഞെടുപ്പ് നടത്തിയാല്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കാനാവുമെന്ന നിരീക്ഷണമാണ് ഫിനഗേലിനും,ഫിനാഫാളിനുമുള്ളത്.

ജൂണ്‍ 7 ന്റെ തിരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഭരണകക്ഷിയായ ഫിനാ ഫാളാണ്. ഫലങ്ങള്‍ മുഴുവന്‍ പ്രഖ്യാപിക്കും മുമ്പേ അവര്‍ ഫിനഗേലിന് മുന്നിലെത്തി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറുമെന്ന പ്രതീക്ഷയിലാണ് ഫിനാഫാള്‍ നേതൃത്വം.

12 സീറ്റുകളുടെ കൂടി ഫലം പ്രഖ്യാപിക്കാനിരിക്കെ 244 സീറ്റുകള്‍ നേടി കരുത്തു തെളിയിക്കുകയായിരുന്നു ഫിനാഫാള്‍.ഫിനഗേലിന് 242 സീറ്റുകളുണ്ട്. എന്നിരുന്നാലും നേരിയ മേല്‍ക്കൈ ഫിനാ ഫാളിനാണ്. ഫസ്റ്റ് പിഫറന്‍സ് വോട്ടുകളില്‍ 23% നേടിയാണ് ഫിനാഫാള്‍ കരതുത്തു തെളിയിച്ചത്.
ഫിനഗേലിന് 22.9% ഫസ്റ്റ് പിഫറന്‍സ് വോട്ടുകളെ ലഭിച്ചുള്ളു. നേരിയ വ്യത്യാസത്തിലാണെങ്കിലും ഫിനാ ഫാളാണ് മുന്നിലെന്ന് പാര്‍ട്ടിയുടെ ഇലക്ഷന്‍ ഡയറക്ടര്‍ ജാക്ക് ചേമ്പേഴ്‌സ് പറഞ്ഞു.മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയായി 99 കൗണ്‍സിലര്‍മാരുമായി സിന്‍ ഫെയ്നാണുള്ളത്. 55 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടിയാണ് നാലാമത്.

അതേസമയം, സോഷ്യല്‍ ഡെമോക്രാറ്റ്സ് 30ലേറെ സീറ്റുകള്‍ നേടി. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താണ് പാര്‍ട്ടി നേട്ടമുണ്ടാക്കിയത്.ഇന്റിപ്പെന്‍ഡന്റ് അയര്‍ലണ്ടിന്റെ ഇരുപത്തിനാല് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.ഗ്രീന്‍ പാര്‍ട്ടിക്ക് 21 സീറ്റുകള്‍ ലഭിച്ചു.

പൊതു തിരഞ്ഞെടുപ്പ് സാധ്യത തള്ളി മീഹോള്‍ മാര്‍ട്ടിന്‍

തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും പൊതു തിരഞ്ഞെടുപ്പിലല്ല ബജറ്റിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉപ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറയുന്നു.

യൂറോപ്യന്‍ സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും മത്സരിക്കും. ലോക്കല്‍ തിരഞ്ഞെടുപ്പ് പൊതു തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്.സര്‍ക്കാരിന് മുന്നില്‍ ആരോഗ്യവും ഭവന പ്രതിസന്ധിയുമടക്കം സങ്കിര്‍ണ്ണമായ വിവിധ പ്രശ്നങ്ങളുണ്ട്.ഇവയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരും പാര്‍ട്ടിയും.

സിന്‍ഫെയ്നെ ശകാരിച്ച് മാര്‍ട്ടിന്‍

നയമില്ലാതെ പോയതാണ് സിന്‍ ഫെയ്‌നിന്റെ മോശം പ്രകടനത്തിന് കാരണമായതെന്നാണ് കരുതുന്നതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. അഭിപ്രായ വോട്ടെടുപ്പുകളെ കൂടുതല്‍ ആശ്രയിക്കരുതെന്നാണ് ഇലക്ഷന്‍ റിസള്‍ട്ട് മുന്‍നിര്‍ത്തിയുള്ള ഉപദേശമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ആരെന്നതു സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

നിരാശ തുറന്നു പറഞ്ഞ് സിന്‍ഫെയ്ന്‍ ലീഡര്‍

ഇലക്ഷന്‍ ഫലം നിരാശപ്പെടുത്തിയെന്ന് സിന്‍ഫെയ്ന്‍ ലീഡര്‍ മേരി ലൂ മക്‌ഡൊണാള്‍ഡ് തുറന്നു സമ്മതിച്ചു.2019നേക്കാള്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് ലഭിച്ചു. മുമ്പ് വിജയിക്കാത്തയിടങ്ങളില്‍ പാര്‍ട്ടിക്ക് കടന്നുകയറാന്‍ സാധിച്ചത് നേട്ടമാണ്. എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടായില്ല.കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാന്‍ കാണിച്ച കഠിന പ്രയത്നത്തെ അഭിനന്ദിക്കുന്നതായും മേരി പറഞ്ഞു.

വോട്ടെണ്ണല്‍ പൂര്‍ത്തിയായത് പതിനഞ്ച് ലോക്കല്‍ അതോറ്റികളില്‍

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെ പതിനഞ്ച് ലോക്കല്‍ അതോറ്റികളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി.കോര്‍ക്ക് സിറ്റി, വാട്ടര്‍ഫോര്‍ഡ്, ലിമെറിക് സിറ്റി, കൗണ്ടി കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലും വോട്ടെണ്ണല്‍ കഴിഞ്ഞു.

ക്ലെയര്‍, കാവന്‍, ഗോള്‍വേ, കില്‍ക്കെന്നി, ലെയ്ട്രിം, ലൂത്ത്, മോനഗന്‍, സ്ലിഗോ, സൗത്ത് ഡബ്ലിന്‍, ടിപ്പററി, വിക്ലോ കൗണ്ടി കൗണ്‍സിലുകളിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

പൊതുതിരഞ്ഞെടുപ്പ് നേരത്തെ വരുമോ

ജനങ്ങള്‍ സ്ഥിരത ആഗ്രഹിക്കുന്നെന്നാണ് ഇലക്ഷന്‍ റിസള്‍ട്ട് നല്‍കുന്ന സൂചനയെന്ന് ഫിനഗേല്‍ സഹ മന്ത്രിയും ഗവണ്‍മെന്റ് ചീഫ് വിപ്പുമായ ഹില്‍ഡെഗാര്‍ഡ് നൗട്ടണ്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് സന്ദേശവും അതിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പാര്‍ട്ടിയെന്ന നിലയില്‍ അതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

സഖ്യകക്ഷി നേതാക്കളായ സൈമണ്‍ ഹാരിസ്, മീഹോള്‍ മാര്‍ട്ടിന്‍, ഇമോണ്‍ റയാന്‍ എന്നിവര്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ ശേഷമേ പൊതുതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കൂവെന്ന് ധനകാര്യ മന്ത്രി മീഹോള്‍ മഗ്രാത്ത് പറഞ്ഞു.

ഇലക്ഷന്‍ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ പരമാധികാരത്തില്‍പ്പെട്ട കാര്യമാണ്. എന്നിരുന്നാലും ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷമേയുണ്ടാകൂ.സര്‍ക്കാരിന്റെ കാലാവധി അടുത്ത ഏപ്രില്‍ മാസം വരെയുണ്ട്.എന്തായാലൂം പൊതു തിരഞ്ഞെടുപ്പ് ഒക്ടോബറിലെ ബജറ്റിന് ശേഷമേ ഉണ്ടാവുകയുള്ളു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.