കുരിശില്‍ തറയ്ക്കപ്പെട്ടതിന്റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിയ്ക്കപ്പെടുകയും ചെയ്യുന്ന പുണ്യ ദിനമാണ്.
ദൈവത്തിന്റെ ദിവ്യകൃപയാല്‍ പുതിയ പ്രതീക്ഷ, സന്തോഷം, സമൃദ്ധി, പുരോഗതി എന്നിവയിലേയ്‌ക്കൊക്കെ നയിക്കുന്ന സന്ദേശമാണ് ഈസ്റ്റര്‍ …
എഴുത്തുകാരനും സുവിശേഷ പ്രവര്‍ത്തകനുമായ ബില്‍ ക്രൗഡര്‍ പറയുന്ന ഒരു സംഭവമുണ്ട്.അതിങ്ങനെയാണ്….
”എന്റെ ആദ്യ ബാല്യകാല സ്മരണകളില്‍ ഒന്ന്, എന്റെ മാതാപിതാക്കള്‍ ദുഃഖത്തോടു പോരാടുന്നതിനെക്കുറിച്ചുള്ളതായിരുന്നു. എന്റെ ഒരു അങ്കിള്‍ , ഒരു ക്രിസ്തുമസിന്റെ ചില ആഴ്ചകള്‍ക്കു മുന്‍പ് കാറപകടത്തില്‍ കൊല്ലപ്പെടുകയും, അമ്മായിയും (പിതാവിന്റെ സഹോദരി) മൂന്നു കൊച്ചു കുട്ടികളും തനിച്ചാവുകയും ചെയ്തു.
എന്റെ മാതാപിതാക്കള്‍ ഒന്നിനു പുറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരുന്ന ദുഃഖം എനിക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമായിരുന്നു. ശരിക്കും അവിടെ കണ്ണുനീരുണ്ടായിരുന്നു, അവിടെ നഷ്ടങ്ങളുണ്ടായിരുന്നു, അവിടെ പോരാട്ടമുണ്ടായിരുന്നു. അവിടെ ആശയക്കുഴപ്പമുണ്ടായിരുന്നു, എങ്കിലും അവരുടെ വികാരങ്ങളുടെയോ ഭാവങ്ങളുടെയോ ആഴം എന്റെ കുഞ്ഞു മനസ്സിന് വിശകലനം ചെയ്തു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുഃഖത്തിന്റെ ഭാരമേറിയ ശക്തിയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ അറിവായിരുന്നു.
തീര്‍ച്ചയായും, ‘മരണം ജീവിതത്തിന്റെ ഭാഗമാണ്. അത് ജീവിതത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ്. എന്നിട്ടും, ആ യാഥാര്‍ത്ഥ്യത്തെ നാം അംഗീകരിക്കുമ്പോള്‍ പോലും, നഷ്ടത്തിന്റെ സമയത്ത് നമ്മുടെമേല്‍ നിപതിക്കുന്ന ദുഃഖം പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വളരെ വളരെ അധികമായിരിക്കും’. എഴുത്തുകാരനും തത്വചിന്തകനുമായ സി. എസ്. ലൂയിസ്, ‘എ ഗ്രീഫ് ഒബ്സേര്‍വ്ഡ്’ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി:
കഷ്ടതകള്‍ നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. അവ പദ്ധതിയുടെ ഭാഗമാണ്. ”ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,” എന്നു നമ്മോടു പറഞ്ഞിട്ടുണ്ട്, അതു ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പ്രതീക്ഷിക്കാത്തതൊന്നും എനിക്കു ലഭിച്ചിട്ടില്ല. ഒരുവന് ഒരു കാര്യം സംഭവിക്കുമ്പോള്‍ അതു തികച്ചും വ്യത്യസ്തമാണ്, മറ്റുള്ളവര്‍ക്ക് വരുന്നതുപോലെയല്ല അത്. സങ്കല്പത്തില്‍ സംഭവിക്കുന്നതുപോലെയല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കുമ്പോള്‍.
ദുഃഖം നമ്മെ സന്ദര്‍ശിക്കുമ്പോള്‍, നമുക്കുള്ളവരെ മരണം എടുത്തുകളയുമ്പോള്‍, കാര്യങ്ങള്‍ പെട്ടെന്നു മാറിമറിയുന്നു. വ്യത്യസ്തമായ പല കാര്യങ്ങളെ മരണം എടുത്തുകളയുന്നു: ഒരു വിവാഹത്തിന്റെ മരണം, ഒരു സ്വപ്നത്തിന്റെ മരണം, അല്ലെങ്കില്‍ ഒരു ജോലിയുടെ മരണം. എല്ലാ മരണങ്ങളും ദുഃഖം ഉളവാക്കുന്നു, പക്ഷേ അഗാധമായ തരത്തിലുള്ള ദുഃഖം വരുന്നത് നമ്മുടെ ഹൃദയത്തോട് ഏറ്റവും ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഒരു വ്യക്തിയുടെ മരണത്തില്‍ നിന്നാണ്.
നമുക്കു പ്രിയപ്പെട്ട ഒരാള്‍ മരണത്താല്‍ മാറ്റപ്പെടുകയും ദുഃഖത്തിന്റെ ഭാരം നമ്മുടെ ഹൃദയത്തെ തകര്‍ക്കുമെന്ന ഭീഷണി ഉയരുകയും ചെയ്യുമ്പോള്‍ ദൈവം എവിടെയാണ്? അവന്‍ കാണുന്നുണ്ടോ; അവന്‍ കരുതുന്നുണ്ടോ? സത്യത്തില്‍, നമ്മുടെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ നാം സങ്കല്പിക്കുന്നതിനേക്കാള്‍ വളരെ അടുത്താണ് ദൈവം. ‘കുറ്റവും ശിക്ഷയും’ എന്ന നോവലില്‍ ഫിയോദര്‍ ദസ്തയേവ്സ്‌കി എഴുതി:
രാത്രി എത്ര ഇരുളുന്നുവോ, നക്ഷത്രങ്ങള്‍ അത്രയേറെ തിളങ്ങും.
ദുഃഖം എത്ര അഗാധമോ, അത്രയേറെ അടുത്തുണ്ട് ദൈവം!
അത് തീര്‍ച്ചയായും ശോഭനമായ ഒരു വാഗ്ദാനമാണ്, എന്നാല്‍ ദൈവം നമ്മുടെ ദുഃഖത്തില്‍ നമ്മെ കരുതുന്നുവെന്ന അവകാശവാദത്തെ പിന്താങ്ങുന്ന തെളിവുകള്‍ ബൈബിളില്‍ ഉണ്ടോ? നാം ദുഃഖിക്കുമ്പോള്‍ ദൈവം ശരിക്കും നമ്മുടെ അടുത്തുണ്ടോ? ുഃഖത്തെക്കുറിച്ച് ബൈബിള്‍ എന്താണ് പറയുന്നത്?
ദുഃഖത്തിന്റെ ആഴം
ദുഃഖത്തിന്റെ കാലങ്ങളില്‍ നമുക്ക് പ്രചോദനം നല്‍കുന്ന ഒന്നാമത്തെ കാര്യം, ബൈബിള്‍ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാര്‍ത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിള്‍ സത്യസന്ധമായി കാണുന്നു. അവന്റെ പ്രതികരണമോ?
അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കില്‍! എന്റെ വിപത്ത് സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍! (ഇയ്യോബ് 6:2)
യിസ്രായേലിലെ മഹാനായ രാജാവ് ദാവീദും ദുഃഖത്തിന് അപരിചിതനായിരുന്നില്ല. ”ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി” (1 ശമൂവേല്‍ 13:14) പ്രതിപാദിച്ചിട്ടുള്ള ദാവീദിന്റെ ജീവിതത്തില്‍ വന്ന ദുരന്തങ്ങളും നഷ്ടങ്ങളും മനോവ്യഥകളും, ഇപ്രകാരം വിലപിക്കുന്നതിന് അവനെ പ്രേരിപ്പിച്ചു:
ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു. (സങ്കീര്‍ത്തനം 6: 7)
കൂടാതെ:
യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു;
വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
(സങ്കീര്‍ത്തനം 31:9)
ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാസ്നേഹത്തെക്കുറിച്ചുള്ള വലിയ കഥകള്‍ പറയുന്നതോടൊപ്പം തന്നേ, ഉല്പത്തി 3 ല്‍ മരണം ലോകത്തില്‍ പ്രവേശിച്ചതിനു ശേഷം നമ്മുടെ ലോകത്തിന്റെ സ്വഭാവമായി മാറിയ നഷ്ടത്തിന്റെ ദുഃഖത്തിന്റെയും കഥകളും ബൈബിള്‍ പറയുന്നു. രേഖപ്പെടുത്തിയിട്ടുള്ളതും ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമായ ദുഃഖങ്ങള്‍ ഉണ്ട്. അവയൊന്നും ശ്രദ്ധിക്കാപ്പെടാതെയും കരുതാതെയും പോയിട്ടില്ല.
കര്‍ത്താവിന്റെ കരുതല്‍
ബൈബിളിലെ ദൈവത്തിന്റെ സവിശേഷതകളില്‍ (ഉത്ക്കൃഷ്ടഗുണങ്ങളില്‍) ഒന്ന്, അവന്‍ സര്‍വ്വജ്ഞാനിയാണ് – ‘എല്ലാം അറിയുന്നവന്‍” – എന്നതാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ദൈവത്തിന് എല്ലാം അറിയാം. നഷ്ടം നമ്മുടെമേല്‍ നിപതിക്കുമ്പോള്‍ നമുക്ക് എന്താണ് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്നും അതുളവാക്കുന്ന ദുഃഖം എന്താണെന്നും അവനറിയാം. സത്യത്തില്‍, നമുക്കു നഷ്ടപ്പെട്ടവര്‍ക്ക് വലിയ വില കല്പിക്കുന്നതില്‍ അവന്‍ നമ്മോടു ചേര്‍ന്നിരിക്കുന്നു.
തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു. ( സങ്കീര്‍ത്തനം 116:15)
ദുഃഖത്തിന്റെ വേദനാജനകമായ ഉപോല്പന്നങ്ങളില്‍ ഒന്നാണ് അതു നമ്മില്‍ ഉളവാക്കുന്ന തീവ്രമായ ഒറ്റപ്പെടലിന്റെ ചിന്ത. ഈ പോരാട്ടത്തെ നാം തനിയെ നേരിടുന്നുവെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ നഷ്ടങ്ങളെ ദൈവം പങ്കിടുക മാത്രമല്ല, ആ നഷ്ടത്തിന്റെ ഭാരം കൂടി അവന്‍ നമ്മോടൊപ്പം പങ്കിടുന്നു. ദുഃഖത്തിന്റെ കാലങ്ങളില്‍ നാം തനിയെ ആ ഭാരം ചുമക്കേണ്ടതില്ല.
ദുഃഖത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ലെങ്കിലും, ദൈവത്തിന് നമ്മെ കുറിച്ചുള്ള കരുതലുള്ള കാര്യങ്ങളെ പ്രതിപാദിക്കുന്ന ഈ രണ്ടു വാക്യങ്ങളില്‍ ദുഃഖത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു:
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. (മത്തായി 11:28)
… അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേല്‍ ഇട്ടുകൊള്‍വിന്‍. (1 പത്രൊസ് 5:7)
നമ്മുടെ ആശ്വാസദായകനും, ”ജീവന്റെ ബലവും” (സങ്കീര്‍ത്തനം 27:1) എന്ന നിലയില്‍, നമ്മുടെ ദുഖത്തിന്റെ ഭാരം നാം തനിയെ വഹിക്കേണ്ടതില്ല എന്നു മനസ്സിലാക്കി, അവന്റെ സഹായത്തില്‍ നമുക്കാശ്രയിക്കാം. നമ്മുടെ കര്‍ത്താവിന്റെ ”നുകം” നമ്മുടെ ഭാരത്തെ ലഘൂകരിക്കുന്നു, കാരണം അവന്‍ നമ്മോടു കൂടെ അത് പങ്കിടുന്നു (മത്തായി 11:30). നമ്മുടെ ദുഃഖത്തില്‍ ദൈവം നമ്മോടു കൂടെയുണ്ട്.
ആത്യന്തികമായ പ്രതികരണം
ഒടുവില്‍, ക്രൂശായിരുന്നു ദുഃഖത്തിനും മരണത്തിനും ഉള്ള ദൈവത്തിന്റെ അന്തിമമായ പ്രതികരണം. മരണമാണ് ദുഃഖത്തിനു ഹേതു. ജീവനാണ് മരണത്തിനുളള ഒരേയൊരു പരിഹാരം. ബൈബിളിലെ സുപരിചിതമായ വാക്യത്തില്‍ നാം വായിക്കുന്നു:
തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കൂവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാന്‍ 3:16)
‘നശിച്ചുപോകാതെ.” ക്രിസ്തുവിനോടു ബന്ധപ്പെടുമ്പോള്‍ മരണം അവസാന വാക്കല്ല. ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ മരണം കൊണ്ട് അവസാനിക്കാത്ത ഉറപ്പേറിയ അടിസ്ഥാനത്തില്‍ നിര്‍ത്തും. ഇപ്പോള്‍ മരണം ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും അത് അവസാനമല്ല.
സത്യത്തില്‍, ശവക്കുഴിക്കപ്പുറത്തേക്കു നീളുന്ന ഒരു പ്രത്യാശ നല്കുകയായിരുന്നു യേശുവിന്റെ ദൗത്യം. അതുകൊണ്ട് ഒരു സ്നേഹിതന്റെ കല്ലറയ്ക്കല്‍ വെച്ചാണ് യേശു ഈ വാക്കുകള്‍ പറഞ്ഞത് എന്നത് തികച്ചും അനുയോജ്യമായിരുന്നു:
”ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” (യോഹന്നാന്‍ 11:25))
ക്രിസ്തുവിന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ മരണത്തിന്റെ ശക്തിയെ കീഴടക്കി. അതുകൊണ്ടാണ് പൗലൊസ് പറയുന്നത്:
”ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുളളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിനു സ്തോത്രം.” (കൊരിന്ത്യര്‍ 15:55-57)
എങ്കിലും, നഷ്ടങ്ങളുടെ സമയത്ത് ദുഃഖത്തിന്റെ ഭാരം എല്ലായ്പ്പോഴും അനുഭവപ്പെടും, എങ്കിലും ബൈബിള്‍ വ്യക്തമാണ്: മരണം വിജയിക്കുകയില്ല. ദുഃഖം താല്ക്കാലികമാണ്. ജീവന്‍ ആത്യന്തികവും നിത്യവും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചവര്‍ക്കെല്ലാം ഒരിക്കലും അവസാനിക്കാത്ത ജീവിതവുമാണ്.
ബൈബിളിന്റെ അവസാന അദ്ധ്യായങ്ങളില്‍, വെളിപ്പാടു പുസ്തകം ചൂണ്ടിക്കാണിക്കുന്നത് നഷ്ടത്തെയല്ല, പ്രത്യാശയെയാണ്; വേദനയെയല്ല, ആശ്വാസത്തെയാണ്; മരണത്തെയല്ല, ജീവനെയാണ്:ഉയര്‍പ്പിനെയാണ്.
ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി. (വെളിപ്പാട് 21:3-4)
നമ്മുടെ ദുഃഖത്തില്‍ ദൈവം നമ്മോടു കൂടെയുണ്ട്. അവന്‍ നമ്മുടെ കഷ്ടതയില്‍ പങ്കുചേരുന്നുണ്ട്. എല്ലാം പരിപൂര്‍ണ്ണമാകുന്ന ആ നാളില്‍, ദൈവത്തിന്റെ ശോഭനമായ പ്രത്യാശ, ദുഃഖത്തിനു ഹേതുവാകുന്ന എല്ലാത്തിനെയും ഇല്ലാതാക്കും. ആ ദിവസത്തിനായിട്ടാണ് നാം കാത്തിരിക്കുന്നതും…
.എല്ലാ മാന്യ വായനക്കാര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍
Comments are closed.