head3
head1

47000 തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ പിയുപി ലിസ്റ്റില്‍ ;ചെലവാകുന്നത് 125 മില്യണ്‍ യൂറോ

ഡബ്ലിന്‍ : നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് ലിസ്റ്റില്‍ അനധികൃതമായി കടന്നുകൂടി.125 മില്യണ്‍ യൂറോയാണ് ഈ വിധത്തില്‍ വഴിമാറിയൊഴുകിയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 47000 തേര്‍ഡ് ലെവല്‍ വിദ്യര്‍ഥികളാണ് ആഴ്ചയില്‍ 203മുതല്‍ 350യൂറോ വരെയുള്ള തുക വസൂലാക്കിയത്.സ്വതന്ത്ര ടിഡി ഡെനിസ് നൊടന്റെ ഒരു ഡീല്‍ ചോദ്യത്തിനുള്ള സര്‍ക്കാര്‍ മറുപടിയിലാണ് ഈ സംഭവം പുറത്തുവന്നത്.

കോളജ് പിയുപിയ്ക്ക് ‘പിന്നില്‍’ മന്ത്രി ഹാരിസ്

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട ആളുകളെ പിന്തുണയ്ക്കുന്നതിനാണ് സര്‍ക്കാര്‍ പിയുപി സ്‌കീം നടപ്പാക്കിയത്. ആനുകൂല്യം നേടാനാകുമെന്ന് മനസ്സിലാക്കിയ തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ 403,095 പിയുപി സ്വീകര്‍ത്താക്കളായിത്തീരുകയായിരുന്നു.വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെയാണ് ഇത് സര്‍ക്കാരിന്റെയും മറ്റും ശ്രദ്ധയില്‍പ്പെട്ടത്.ഈ അനധികൃത പേമെന്റുകള്‍ നിര്‍ത്തലാക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരില്‍ അതിശക്തമാണ്.

അതേ സമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസിന്റെ മൗനാനുവാദവും പിന്തുണയും ഈ കുട്ടിത്തട്ടിപ്പിനു പിന്നിലുണ്ടെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇത് മറ്റൊരു രാഷ്ട്രീയ വിവാദം കൂടിയാകുമോയെന്നാണ് നോക്കേണ്ടത്. അതിനിടെ വിദ്യാര്‍ഥികളുടെ പിയുപി റദ്ദാക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണയായി തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. എന്നാല്‍ പി.യു.പിക്ക് വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് വാദിക്കുന്നത് .

അഞ്ചിലൊരു വിദ്യാര്‍ഥി ‘പിയുപിക്കാരന്‍’!

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പിയുപി വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായത്. പേയ്‌മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി പ്രചരിപ്പിച്ചതു മൂലമാണിതെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 240,000 വിദ്യാര്‍ഥികളില്‍ 47,000 അതായത് അഞ്ചിലൊരാള്‍ പിയുപിക്കാരാണ്.കഴിഞ്ഞ ഓഗസ്റ്റില്‍ 20,000 ത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പേയ്‌മെന്റ് ക്ലെയിം ചെയ്തത്. ഡിസംബറില്‍ ഇത് 32,000 ആയി ഉയര്‍ന്നു മാര്‍ച്ചോടെ ഇത് 46,906 ആയി.

എന്നിരുന്നാലും , ലോക്ക് ഡൗണ്‍ അടിയന്തരാവസ്ഥയുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍ ഈ വിദ്യര്‍ഥി പേമെന്റുകള്‍ റദ്ദാക്കാനുള്ള സാധ്യതയേറുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.