head1
head3

കോവിഡ് : സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍  അയർലണ്ടിൽ  ജീവിക്കുന്നത് പത്ത് ലക്ഷത്തോളം പേര്‍

ഡബ്ലിന്‍ : കോവിഡ് കാലം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പത്തു ലക്ഷത്തോളം പേരാണ് സര്‍ക്കാരിന്റെ ക്ഷേമാനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്നത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതുമുതല്‍ ഏകദേശം 965,000 ആളുകള്‍ സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള സഹായത്താലാണ് കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി ജോലി നഷ്മാവുകയോ, മൊത്തത്തില്‍ ജീവിതമാര്‍ഗ്ഗം ഇല്ലാതാവുകയോ ചെയ്തവരാണ് ഇവരില്‍ മഹാഭൂരിപക്ഷവും.

4,65,000 ആളുകളാണ് ഈ ആഴ്ച അവസാനിക്കുന്ന വേളയില്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ പെയ്മെന്റ് (പി.യു.പി) സ്വീകരിക്കുന്നതെന്ന് സാമൂഹിക സുരക്ഷാ വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു.കഴിഞ്ഞ ആഴ്ചയേക്കാള്‍ 4,000 പേരുടെ കുറവുണ്ടാതായും കണക്കുകള്‍ പറയുന്നു.കഴിഞ്ഞ വര്‍ഷത്തെ ആദ്യ ലോക്ക് ഡൗണില്‍ 1.2 മില്യണ്‍ ആളുകളാണ് ഈ സര്‍ക്കാര്‍ ആനുകൂല്യം വാങ്ങിയത്.തൊഴില്‍ വേതന സബ്‌സിഡി സ്‌കീം വഴി 309,500 പേര്‍ തൊഴിലുടമ വഴിയും 188,500 പേര്‍ രജിസ്റ്റര്‍ പ്രകാരവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടി.

ഗതികേടിലായവരിലേറെയും അക്കൊമൊഡേഷന്‍, ഫുഡ് സര്‍വീസ് മേഖലകളിലുള്ളവര്‍

ഏറ്റവും കൂടുതല്‍ പിയുപി ക്കാരുള്ളത് അക്കൊമൊഡേഷന്‍- ഫുഡ് സര്‍വീസ്  മേഖലകളിലാണ്. ഈ മേഖലയില്‍ നിന്നും 1,09,150 പേരാണ് പിയുപി കൈപ്പറ്റുന്നത്. ഹോള്‍ സെയില്‍ ചില്ലറ വ്യാപാര മേഖലയില്‍ തൊഴിലെടുക്കുന്ന 74,150 പേരും 58,860 നിര്‍മാണതൊഴിലാളികളും സ്‌കീമില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ഗ്രൂപ്പുകളിലുടനീളം ചെറിയ കുറവുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

35-44 പ്രായപരിധിയിലുള്ളവരാണ് പിയുപിയില്‍ ഏറ്റവും കൂടുതല്‍ (106,180 പേര്‍)ഉള്‍പ്പെട്ടിട്ടുള്ളത്. പിയുപി വാങ്ങുന്ന 62,460 പേര്‍ 55 വയസ്സിനു മുകളിലുള്ളവരാണ്. കോവിഡ് വാക്‌സിന്‍ യഥാസമയം വിതരണം ചെയ്യുന്നതിലൂടെ നിയന്ത്രണങ്ങള്‍ നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എന്നാല്‍, കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ള 5 ശതമാനത്തിലേക്ക് തൊഴിലില്ലായ്മ എത്തുന്നതിന് 2024 ആകുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പറയുന്നത്. കോര്‍ക്കില്‍ ഈ ആഴ്ച പി യു പി വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 500 പേരുടെ കുറവുണ്ടായി.47, 010 പേരാണ് ഈ ആഴ്ച പിയുപി വാങ്ങിയത്.ഡബ്ലിനില്‍ 1,46,500 പേരാണ് പിയുപി ആവശ്യപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്‌

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.