head1
head3

വിദേശ ഉദ്യോഗാര്‍ഥികളെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ ഉദാരമാക്കുന്നു

ഡബ്ലിന്‍ : ക്രിറ്റിക്കല്‍ സ്‌കില്‍ വര്‍ക്ക്  പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമാക്കി കുറയ്ക്കാനായുള്ള നിയമ ഭേദഗതിയുമായി അയര്‍ലണ്ടിലെ  വര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

വിദഗ്ദരായ കൂടുതല്‍ വിദേശ ഉദ്യോഗാര്‍ഥികളെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായാണ് വര്‍ക്ക് പെര്‍മിറ്റ്  വ്യവസ്ഥകള്‍ ഉദാരമാക്കുവാന്‍ തയാറാവുന്നതെന്ന് ഒയ്റിയാച്ചാസ്  കമ്മിറ്റിയ്ക്ക്  മുമ്പാകെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസിന്റെ വക്താക്കള്‍ അറിയിച്ചു.

ക്രിറ്റിക്കല്‍ സ്‌കില്‍ വിസ ഒരു വര്‍ഷമാക്കി ചുരുക്കുന്നതോടെ അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തുന്ന എല്ലാ വിഭാഗത്തില്‍പെട്ട  വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങളെ (പങ്കാളിയെയും, ആശ്രിതരായി മക്കളെയും)കൂടി ഒപ്പം  കൊണ്ടുവരാന്‍ അനുവദിക്കുന്ന പുതിയ നിയമവും സര്‍ക്കാര്‍ നടപ്പാക്കും..നിലവിലെ നിയമമനുസരിച്ച്, യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള  തൊഴിലാളികള്‍ക്ക് പങ്കാളിയെയും കുട്ടികളെയും ഇങ്ങോട്ടേയ്ക്ക്  കൊണ്ടുവരുന്നതിന് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തൊഴില്‍ കരാര്‍ ആവശ്യമായുണ്ട്..മാത്രമല്ല, അവരെ സംരക്ഷിക്കാന്‍  മതിയായ വരുമാനമുണ്ടെന്ന് തെളിയിക്കേണ്ടതുമുണ്ട്.

പ്രത്യേക ആവശ്യകത പരിഗണിച്ച് പട്ടികയില്‍ ഇതേവരെയില്ലാത്ത വിദഗ്ദ തൊഴിലുകള്‍ക്ക്   വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നതിന് സര്‍ക്കാരിന് പ്രത്യേക അധികാരം  നല്‍കുന്നതാകും പുതിയ നിയമം.

ഐടി പ്രൊഫഷണലുകള്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, മികച്ച കായിക പരിശീലകര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ്  രാജ്യത്തിന്റെ നിലവിലെ ക്രിട്ടിക്കല്‍ സ്‌കില്‍സ് വര്‍ക്ക് പെര്‍മിറ്റ് ലിസ്റ്റിലുള്‍പ്പെടുന്നത് (സമ്പൂര്‍ണ്ണ ലിസ്റ്റിനായി വാര്‍ത്തയുടെ താഴെക്കൊടുത്തിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ്  ലിങ്ക് പരിശോധിക്കുക.)

മാത്രമല്ല,പങ്കാളിക്ക് അയര്‍ലണ്ടില്‍ എത്തിയാലുടന്‍ ജോലി ചെയ്യാനുള്ള വര്‍ക്ക് പെര്‍മിറ്റും നല്‍കും.

മൃഗങ്ങളുടെ ഹൃദയത്തില്‍ നിന്നും സിന്യൂസ് എടുത്ത് സംഗീത ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതു പോലെ വളരെ അപൂര്‍വ തൊഴില്‍ യോഗ്യതയുള്ള ആളുകള്‍ക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് പുതിയ നിയമം സര്‍ക്കാരിന് അധികാരം നല്‍കും.മിഡ്ലാന്റ്സിലെ ഒരു കമ്പനിയ്ക്ക് ഹാര്‍ട്ട് സ്ട്രിംഗ് ബുച്ചറെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ക്രിട്ടിക്കല്‍ സ്‌കില്‍സ്  ലിസ്റ്റില്‍ ഇല്ലാതിരുന്നതിനാല്‍ ഈ പ്രൊഫഷണലിന് പെര്‍മിറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത്തരം കേസുകളില്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന്  എന്റര്‍പ്രൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പുതിയ തൊഴില്‍ പെര്‍മിറ്റ് നിയമത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന ഇളവുകളുടെ ഭാഗമാണ് ഈ മാറ്റമെന്ന് എന്റര്‍പ്രൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഫിയോണ വാര്‍ഡ് കഴിഞ്ഞയാഴ്ച ഒയ്റിയാച്ചാസ് എന്റര്‍പ്രൈസ് കമ്മിറ്റിയില്‍ പറഞ്ഞു.

ചട്ടം മാറ്റുന്നതിനെ പൂര്‍ണ്ണമായും അനുകൂലിക്കുന്നതായി സിന്‍ ഫെയ്ന്‍ എന്റര്‍പ്രൈസസ് വക്താവ് ലൂയിസ് ഓ റെയ്‌ലി പറഞ്ഞു.എന്നാല്‍ 2012 ല്‍ ഈ നിയമം സ്ഥാപിതമായതിനുശേഷം ഇതുവരെയും ഒരു തൊഴില്‍ പോലും ഈ പട്ടികയില്‍ നിന്ന് മാറ്റിയിട്ടില്ലെന്നത് ആശങ്കാജനകമാണെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ ഇവയ്ക്കെല്ലാത്തിനും മറ്റ് രാജ്യങ്ങളെ ആകര്‍ഷിക്കേണ്ടി വരുന്നതെന്ന് അവര്‍ ചോദിച്ചു.ഈ തൊഴില്‍ വിപണിയെ നേരിടാന്‍ ഓണ്‍ ലൈന്‍ കോഴ്സുകള്‍ പോലും നടത്താന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ വര്‍ഷം നോണ്‍ യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് അയര്‍ലണ്ട് 16,000 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്. ആരോഗ്യമേഖലയിലായിരുന്നു 31 ശതമാനം പെര്‍മിറ്റുകളും. ഐടി മേഖലയില്‍ 28%, കാര്‍ഷിക മേഖലയില്‍ 11% എന്നിങ്ങനെയും പെര്‍മിറ്റ് നല്‍കി.

ക്രിട്ടിക്കല്‍ സ്‌കില്‍സ് വര്‍ക്ക് പെര്‍മിറ്റ് ലിസ്റ്റ് 

https://enterprise.gov.ie/en/What-We-Do/Workplace-and-Skills/Employment-Permits/Employment-Permit-Eligibility/Highly-Skilled-Eligible-Occupations-List/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Befc4hJDKZnLWEJvFbKmZK

Comments are closed.