head3
head1

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ @ 25

ന്ത്യന്‍ സിനിമയിലെ എക്കാലവും മികച്ച പ്രണയചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ അരങ്ങിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍.

1995ല്‍ ഇതുപോലെ ഒരു ഒക്ടോബര്‍ 20നാണ് ആദിത്യ ചോപ്ര എന്ന യുവാവ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്.

രാജിന്റെയും സിമ്രാന്റെയും പ്രണയം കാല്‍ നൂറ്റാണ്ടിനിപ്പുറവും സിനിമാപ്രേമികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുകയാണ്.

ഷാറൂഖ് ഖാനും കജോളും അഭിനയിച്ച ഡിഡിഎല്‍ജെ ഇന്നും ബോളിവുഡിലെ പ്രണയകാവ്യമായാണ് കണക്കാക്കപ്പെടുന്നത്.

‘പ്യാര്‍ സബ് കുച്ച് നഹി ഹോത്താ ഹെ’ (സ്‌നേഹം കൊണ്ടു മാത്രം എല്ലാം ആവില്ല) എന്നു നിറമിഴികളോടെ പറയുന്ന നായകന്‍ എന്നും പ്രേക്ഷകരുടെ മനസിനെ പിടിച്ചുലയ്ക്കുന്നു. ഷാറൂഖിനും കജോളിനും ആദിത്യ ചോപ്രയ്ക്കും ഗംഭീര വഴിത്തിരിവ് നല്‍കിയ ചിത്രം കൂടിയായിരുന്നു ഡിഡിഎല്‍ജെ.

ചിത്രം ബോളിവുഡിന്റെ കിംഗ് ഖാനിലേക്കുള്ള ഷാരൂഖിന്റെ യാത്രയിലെ നാഴികക്കല്ലുകളിലൊന്ന് എന്ന് തന്നെ പറയാം.

കുടുംബ ബന്ധങ്ങള്‍, വിരഹം, ഗാനങ്ങള്‍, ഫൈറ്റ് തുടങ്ങി ബോളിവുഡ് മസാല ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്.

വിദേശത്ത് കുടിയേറിയ സാധാരണ ഇന്ത്യന്‍ കുടുംബത്തിലെ യുവതിയും ധനികനായ യുവാവും തമ്മിലുള്ള പ്രണയം. ബോളിവുഡിലെ സാധാരണ പ്രണയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദേശത്തു ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയുമുണ്ട്.

സാധാരണ പ്രണയചിത്രമായ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കാലം ഓടിയ ചിത്രം എന്ന വിശേഷണവും ഡിഡിഎല്‍ജെയ്ക്ക് സ്വന്തം.

ഷാറൂഖ് ആദ്യം നിരസിച്ച കഥാപാത്രം

പ്രണയ സിനിമ ആയതുകൊണ്ട് കഥ കേട്ടയുടന്‍ നിരസിക്കുകയായിരുന്നു ഷാറൂഖ് ഖാന്‍ അന്ന് ചെയ്തത്. അത് വരെ വില്ലന്‍ വേഷങ്ങളും ഗൗരവക്കാരായ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്ന ഷാറൂഖ് മരംചുറ്റി പാട്ടും റൊമാന്‍സും ഒളിച്ചോട്ടവും ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സംവിധായകനോട് പറഞ്ഞത്.

അന്ന് ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമൊക്കെയായിരുന്നു റൊമാന്‍സ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ആദിത്യ ചോപ്ര ഒരുപാട് പരിശ്രമിച്ചാണ് ഷാറൂഖിനെകൊണ്ട് സമ്മതം പറയിപ്പിച്ചത്. ആ തീരുമാനം ഷാറൂഖിനെ കിംഗ് ഓഫ് റൊമാന്‍സ് ആക്കി മാറ്റി.

സെയ്ഫ് അലി ഖാനെയായിരുന്നു ആദിത്യ ചോപ്ര രാജ് ആക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെയ്ഫ് സമ്മതം പറയാതിരുന്നതോടെയാണ് ഷാറൂഖിന് നറുക്ക് വീണത്.

അമരീഷ് പുരി, അനുപം ഖേര്‍, ഫരീദ ജലാല്‍, പര്‍മീത് സേതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

യഷ് ചോപ്രയുടെ തീരുമാനം സമ്മാനിച്ച സിനിമ

ആദിത്യ ചോപ്ര ആദ്യം ചിത്രം ഇംഗ്ലിഷില്‍ എടുക്കാനിരുന്നതാണ്. ലണ്ടന്‍കാരനായ നായകനും ഇന്ത്യക്കാരിയായ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം. ടോം ക്രൂസ് നായകനും ഒരു ഇന്ത്യന്‍ നടി നായികയുമായ ചിത്രമായിരുന്നു ലക്ഷ്യം. പക്ഷേ, ആദിത്യയുടെ അച്ഛന്‍ യഷ് ചോപ്ര പറഞ്ഞു ഇന്ത്യന്‍ നടന്‍ തന്നെ മതി. അങ്ങനെയാണ് ഇന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ പ്രണയചിത്രം പിറന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.