head1
head3

‘വാ അടക്കെന്ന്’ ട്രംപിനോടു ബൈഡന്‍; ആദ്യ സംവാദത്തില്‍ തന്നെ വാക്പോര്…

മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും.

ട്രംപ് നുണയനാണെന്നും കോമാളിയാണെന്നും ബൈഡന്‍ ആരോപിച്ചു. ട്രംപ് പറഞ്ഞ് കൊണ്ടിരിക്കുന്നത് മുഴുവന്‍ കള്ളമാണെന്ന് ഇത് എല്ലാവര്‍ക്കും അറിയാമെന്നും ബൈഡന്‍ പറഞ്ഞു.

സംവാദത്തിന്റെ തുടക്കം മുതല്‍ തന്നെ ഇരുവരും പരസ്പരം തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ ചര്‍ച്ച ബഹളമയമായിരുന്നു.

സംവാദത്തിന് തൊട്ടുമുമ്പാണ് ട്രംപ് നികുതി വെട്ടിച്ചെന്ന ആരോപണവും ഉയര്‍ന്നു വന്നത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്നായിരുന്നു ആരോപണം.

എന്നാല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്. ഇതു വ്യാജവാര്‍ത്തയാണെന്നും ട്രംപ് പറഞ്ഞു.

കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും സംവാദത്തില്‍ ബൈഡന്‍ ആരോപിച്ചു.

എന്നാല്‍, കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ചാണ് ട്രംപ് രംഗത്തെത്തിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ ട്രംപ് കണക്കിന് വിമര്‍ശിക്കുകയും ചെയ്തു.

താന്‍ എന്ത് പറയുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ന്യായീകരിച്ച് ട്രംപ് പറഞ്ഞത്.

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. ട്രംപിനെ നുണയനെന്ന് ബൈഡന്‍ വിശേഷിപ്പിച്ചപ്പോള്‍ എതിരാളിയുടെ മകന്റെ ഡ്രഗ് കേസാണ് ട്രംപ് ആയുധമാക്കിയത്.

അതേസമയം ചര്‍ച്ചയെ വീണ്ടും കൊറോണ വൈറസ് വിഷയത്തിലേക്ക് കൊണ്ടുവരാനാണ് ബൈഡന്‍ ശ്രമിച്ചത്. ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡന്‍ പറഞ്ഞു.

ട്രംപിന്റെ നേതൃത്വത്തിലുള്ള വിഡ്ഡികളുടെ ഭരണകൂടം കോവിഡില്‍ രണ്ട് ലക്ഷത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

അമേരിക്കയിലെ വെള്ളക്കാരുടെ ആധിപത്യത്തെ കുറിച്ചും സംവാദത്തില്‍ ബൈഡന്‍ കുറ്റപ്പെടുത്തി.

ക്ലീവ്‌ലാന്‍ഡിലെ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് സംവാദം നടക്കുന്നത്.

ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടന്നത്.

ഇനി രണ്ട് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ കൂടി നടക്കാനുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്.

ആറ് വിഷയങ്ങളിലായി 15 മിനുട്ട് വീതമായിരുന്നു സംവാദം.

സ്ഥാനാര്‍ത്ഥികളുടെ രേഖകള്‍, സുപ്രീം കോടതി, കോവിഡ്, ജാതീയത, ഇലക്ഷന്‍ ഇന്റഗ്രിറ്റി, എക്കണോമി എന്നീ വിഷയങ്ങളിലായിരുന്നു സംവാദം.

90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.

സംവാദത്തില്‍ ബൈഡന്‍ 77 പരാമര്‍ശങ്ങളും ട്രംപ് 74 പരാമര്‍ശങ്ങളുമാണ് നടത്തിയത്.

ഫോക്‌സ് ന്യൂസ് ആങ്കര്‍ ക്രിസ് വാലസ് ആയിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.

ഇനി വെറും 35 ദിവസം മാത്രമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. നവംബര്‍ 3നാണ് തെരഞ്ഞെടുപ്പ്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.