head1
head3

ആര്‍ക്കുമൊന്നുമറിയില്ല, എന്താണ് ട്രമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം ?

വാഷിംഗ്ടണ്‍ : ആഗോള വിപണിയെയാകെ ബാധിക്കുന്ന പകരച്ചുങ്കം പ്രഖ്യാപനത്തിലൂടെ യു എസ് ലക്ഷ്യമിടുന്നതെന്താണ് ?.എന്താണ് ട്രമ്പിന്റെ ഭാവി പരിപാടി… ലോകമെമ്പാടുമുള്ള സാമ്പത്തിക നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമാണിപ്പോഴിത്.

പരസ്പര താരിഫുകളിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് അവസരമൊരുക്കുന്ന ചരിത്രപരമായ ഉത്തരവാണ് ട്രംപ് നടത്തിയതെന്ന് വാദിക്കുന്നവരുണ്ട്.അതേ സമയം ഇത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ലോകത്തിന്റെ മൊത്തം ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും നിരീക്ഷിക്കുന്നവരുമുണ്ട്.വാറ്റ് ഉള്‍പ്പടെയുള്ളവ തടസ്സപ്പെടുമെന്ന് വാദിക്കുന്നവരുമുണ്ട്.എന്നാല്‍ ആഗോള വിപണിയെ ഇതെങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നേ മതിയാകൂ.

യു എസ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കാണ് താരിഫുകള്‍ ഏര്‍പ്പെടുത്തിയത്.ഇറക്കുമതി മൂല്യത്തിന്റെ ഒരു ശതമാനമായാണ് ഇത് കണക്കാക്കുന്നത്.ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് താരിഫ് ചുമത്തുന്നതിനു പിന്നിലെ ആശയമെന്ന് ട്രമ്പ് പറയുന്നു.

അമേരിക്കയുടെ ചിലവില്‍ വ്യാപാരവും തൊഴിലവസരങ്ങളും നേടിയ രാജ്യങ്ങള്‍ അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ ചന്ദ്രഹാസമിളക്കുന്നത് രാജ്യത്തിന്റെ അന്തസിനെയും, വ്യാപാരലാഭത്തെയും കുറയ്ക്കുന്നുവെന്ന ധാരണയാണ് ട്രംപിനുള്ളത്.അമേരിക്കന്‍ കമ്പനികളുടെ ലാഭമെടുത്ത്, സന്നദ്ധസംഘടനകളെ ഉപയോഗിച്ച് മതതീവ്രവാദ പ്രചാരണം നടത്തുന്ന അയര്‍ലണ്ടിലെയടക്കം പ്രവര്‍ത്തനങ്ങള്‍ ട്രംപ് ഭരണകൂടം നിരീക്ഷിച്ചുവരികയായിരുന്നു. യാതൊരു കാരണവുമില്ലാതെ യുദ്ധം തുടരുന്ന സെലസ്‌കിയുടെ ഉക്രൈന്‍ ,പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വരവിന് ഇടനാഴിയാവുന്നു എന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ കണ്ടെത്തലും ചര്‍ച്ചയാവുന്നുണ്ട്.അമേരിക്കയുടെ ചിറകിലേറി വികസനം തേടുന്ന രാജ്യങ്ങള്‍ അമേരിക്കയോട് നന്ദി കാട്ടിയില്ലെങ്കിലും വിപരീത ചേരിയില്‍ നിലയുറപ്പിക്കരുതെന്ന നയമാണ് താരിഫ് യുദ്ധത്തിലേക്ക് വഴി തുറന്നത്.

ആഭ്യന്തരമായി വസ്തുക്കള്‍ ലഭ്യമാക്കാന്‍ രാജ്യത്തിനുള്ളിലെ കമ്പനികളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ട്രമ്പ് പറയുന്നു.എന്നിരുന്നാലും താരിഫുകള്‍ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എതിരാളികളെ വെട്ടിനിരത്തി

എതിരു നില്‍ക്കുന്ന രാജ്യങ്ങളെ ലിസ്റ്റ് ചെയ്ത് നേരിടുകയാണ് ട്രമ്പ് ലക്ഷ്യമിടുന്നതെന്ന് താരിഫ് പ്രഖ്യാപനം അടിവരയിടുന്നു.യു എസുമായി ഏറ്റവും കൂടുതല്‍ വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങളെയാണ് താരിഫ് ലക്ഷ്യമിട്ടു. 10% അടിസ്ഥാന താരിഫുകളാണ് യു എസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇ യു രാജ്യങ്ങള്‍ക്ക് താരിഫ് നിരക്കുകളും ഏര്‍പ്പെടുത്തി.

ആ രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് പകരച്ചുങ്കത്തിനും ട്രമ്പ് അവസരമൊരുക്കി.ഡേര്‍ട്ടി 15 എന്നാണ് ട്രമ്പ് ഈ ഗ്രൂപ്പിനെ ‘വിശേഷിപ്പിച്ചത്.’ 14 രാജ്യങ്ങളെ വേറിട്ടും ഇ യുവിനെ ഒറ്റ ഗ്രൂപ്പായും കണ്ടാണ് താരിഫ് ഏര്‍പ്പെടുത്തിയത്.മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ചെലവില്‍ സമ്പന്നരും ശക്തരുമാകുകയാണെന്നും ട്രമ്പ് ആരോപിച്ചു.ശക്തമായ മത്സരത്തിനും കുറഞ്ഞ വിലയ്ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.സുഹൃത്ത് ശത്രുവിനേക്കാള്‍ മോശമാണെന്ന ആരോപണവും ട്രമ്പ് ഉന്നയിച്ചു.

സ്റ്റീല്‍, അലുമിനിയം ,ഓട്ടോമൊബൈല്‍,ഓട്ടോമൊബൈല്‍ പാര്‍ട്സ്...

സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് മേല്‍ 25% താരിഫ് ഇ യു രാജ്യങ്ങള്‍ക്ക് മേല്‍ മാര്‍ച്ച് 12 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോഴത്തെ 20% താരിഫ് കൂടി പ്രഖ്യാപിച്ചത്.ഓട്ടോ മൊബൈലുകള്‍ക്ക് 25% താരിഫ് വന്നു.അടുത്ത മാസം മുതല്‍ ഓട്ടോമൊബൈല്‍ പാര്‍ട്സുകള്‍ക്കും 25% താരിഫ് വരുമെന്നും പ്രതീക്ഷിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ പെരുമാറുന്ന രീതി ദയനീയമാണെന്ന് ട്രംപ് ആരോപിച്ചു.മറ്റ് ഇറക്കുമതികള്‍ക്ക് 20% പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചെയ്തു.യു എസില്‍ യൂറോപ്യന്‍ യൂണിയന്‍ 39% താരിഫ് ചുമത്തുന്നുവെന്ന് ട്രമ്പിന്റെ ചാര്‍ട്ട് അവകാശപ്പെടുന്നു.യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ സാധനങ്ങള്‍ക്കും 20% തീരുവ ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.

യു എസ് താരിഫ് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍

അയര്‍ലണ്ടിനും ഇ യുവിനും മേല്‍ ഏര്‍പ്പെടുത്തിയ യു എസ് താരിഫ് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

തുറന്നതും സ്വതന്ത്രവുമായ വ്യാപാരത്തിലാണ് അയര്‍ലണ്ട് വിശ്വസിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയ്ക്കാകെ ദോഷകരമാണ് താരിഫെന്നും മാര്‍ട്ടിന്‍ പറഞ്ഞു.ട്രംപിന്റെ നീക്കം വളരെ ഖേദകരമാണ്.താരിഫിന് ഒരു ന്യായീകരണവും കാണുന്നില്ല.താരിഫുകള്‍ ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്നാണ് ശക്തമായി വിശ്വസിക്കുന്നതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.ഐറിഷ് സമ്പദ് വ്യവസ്ഥയെയും തൊഴിലാളി സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അതിന് ഇയുവുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മീഹോള്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായി ഈ വിഷയം ഫോണില്‍ സംസാരിച്ചെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ശക്തമായ അറ്റ്ലാന്റിക് സമുദ്ര വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് അയര്‍ലണ്ട് ശക്തമായി വാദിക്കും.യു എസ് താരിഫ് ഐറിഷ് സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു.താരിഫുകളുടെ കാര്യത്തില്‍ അമേരിക്കന്‍ നയം വിജയികളില്ലെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും വ്യാപാരി സമൂഹത്തിനും ദോഷകരമാണ്.സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ഇയു എന്നിവയുമായി ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് വഴിതേടുമെന്ന് ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Comments are closed.