head3
head1

അയര്‍ലണ്ടില്‍ ഒരു വീട് സ്വന്തമായി വാങ്ങാനാവില്ലെന്ന് ചിന്തിക്കാന്‍ ഒട്ടേറെ കാരണങ്ങള്‍…!

ഡബ്ലിന്‍ : എത്രയൊക്കെ കഷ്ടപ്പെട്ടാലും, മോര്‍ട്ട്‌ഗേജ് എടുത്താലും അയര്‍ലണ്ടില്‍ സ്വന്തമായി ഒരു വീടു വാങ്ങാനാവുകയെന്നത് സാധാരണക്കാരന് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള സംഗതിയാണെന്ന് കണക്കുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുകയാണ് സാമ്പത്തിക വിദഗ്ധര്‍. കുതിയ്ക്കുന്ന വാടകയുള്‍പ്പടെയുള്ള ജീവിതച്ചെലവിനിടെ കുറയുന്ന സമ്പാദ്യങ്ങള്‍, അതുകൊണ്ടു തന്നെ വന്‍ തുക മോര്‍ട്ട്ഗേജും എടുക്കേണ്ടി വരുന്നു. അത് ലഭിക്കാതെ വീട് സ്വപ്നമായി അവശേഷിക്കുന്ന ചില ജീവിതങ്ങളും ഈ സ്ഥിതി സാക്ഷ്യപ്പെടുത്തുന്നു.

ഡബ്ലിനില്‍ വീട് വാങ്ങാന്‍ രണ്ട് വര്‍ഷമായി ശ്രമിച്ചിട്ടും നടക്കാതെ പോയ ദമ്പതികളാണ് റോബ് ട്വാംലിയും റൂത്ത് ഗഹാനും. വര്‍ഷങ്ങളായി വാടകയ്ക്ക് കഴിയുകയാണ് ഇവര്‍. അത് അവസാനിപ്പിക്കാമല്ലോയെന്ന് കരുതിയാണ് വീട് വാങ്ങാന്‍ തയ്യാറെടുത്തത്. എന്നാല്‍ വില കൈയ്യില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടെന്ന് ഇരുവരും പറയുന്നു.

ബല്‍ബ്രിഗനിലാണ് ഇവര്‍ വീട് നോക്കിയത്. 269,000 യൂറോ ആയിരുന്നു അതിന്റെ വില. ആവശ്യക്കാരേറിയതോടെ ലേലമായി. ലേലത്തില്‍ 370,000 യൂറോയ്ക്ക് വീട് വിറ്റുപോയി. ആവശ്യപ്പെട്ട വിലയേക്കാള്‍ 100,000 യൂറോ കൂടുതല്‍ നല്‍കിയാണ് വീടിന് ലഭിച്ചത്. ഒട്ടേറെ ജോലികള്‍ ആവശ്യമായ വീടായിരുന്നു അതെന്ന് ദമ്പതികള്‍ പറഞ്ഞു.

റോബ് ട്വാംലിയും റൂത്ത് ഗഹാനും

ഇപ്പോള്‍ പ്രതീക്ഷ കൈവിട്ട സ്ഥിതിയാണെന്ന് റൂത്ത് പറയുന്നു. വാടകയ്ക്കും താമസിക്കാന്‍ നിവൃത്തിയില്ലാതാവുകയാണ്. വാടകയുമെല്ലാം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ മിച്ചം വെയ്ക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ്.

വീട് വാങ്ങുക, വിവാഹം, കുട്ടികള്‍ ഇതായിരുന്നു പ്ലാന്‍. പക്ഷേ വീട് വാങ്ങുകയെന്നത് നടക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ എല്ലാം തടസ്സപ്പെട്ടേക്കും- ഇരുവരും പറയുന്നു. ഡബ്ലിന്‍ സിറ്റിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ മീത്തിലോ ദ്രോഗഡയിലോ വീടു വാങ്ങി അവിടേയ്ക്ക് ജോലിയും മാറിയാലോ എന്ന ആലോചനയിലാണ് ഇരുവരും.

സാമ്പത്തികമായ ചില കണക്കുകള്‍

ഫസ്റ്റ് ടൈം വാങ്ങലുകാരുടെ കുറഞ്ഞ സമ്പാദ്യം മൂലം കൂടുതല്‍ കടം വാങ്ങേണ്ടിവരുന്നതും തുടരുന്ന വാടക വര്‍ധനയുമാണ് ഭവന വിപണിയിലെ ഏറ്റവും പുതിയ കാഴ്ചകളെന്ന് ഡാഫ്ട് ചൂണ്ടിക്കാട്ടുന്നു.

സമ്പാദ്യത്തിന്റെ പതിന്മടങ്ങ് വായ്പകള്‍ വാങ്ങിയാലേ വീടിന് തുക കണ്ടെത്താനാകൂയെന്നതാണ് സ്ഥിതിയെന്ന് ഡാഫ്ട് മോര്‍ട്ഗേജസില്‍ നിന്നുള്ള ഡാറ്റകള്‍ സൂചിപ്പിക്കുന്നു. ഒരു സാധാരണ മോര്‍ട്ട്ഗേജ് ലഭിക്കുന്നതിന് ഡെപ്പോസിറ്റില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുക മുടക്കേണ്ടി വരുന്നുമുണ്ട്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഫസ്റ്റ് ടൈം വാങ്ങലുകാരുടെ ശരാശരി മോര്‍ട്ട്‌ഗേജില്‍ 13% ഉയര്‍ച്ചയുണ്ടായതായി ബാങ്കിംഗ് ആന്റ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. 2,63,312 യൂറോയിലാണ് ഇപ്പോഴെത്തി നില്‍ക്കുന്നത്. 2003ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിതെന്നും ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വാടക കുത്തനെ വര്‍ധിച്ചതായി റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിന്റെ കണക്കുകളും പറയുന്നു. രാജ്യത്താകെ വാടക 9%മാണ് കൂടിയതെന്നും ബോര്‍ഡ് പറയുന്നു.

1,460 യൂറോയാണ് രാജ്യത്തെ ശരാശരി വാടക. ഡബ്ലിനിലെ വാടക പ്രതിമാസം 2,015 യൂറോയും തലസ്ഥാനത്തിന് പുറത്ത് ശരാശരി വാടക 1,127 യൂറോയുമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.