head3
head1

അനധികൃതമായി യുകെയിലെത്തുന്നവര്‍ക്ക് നാല് വര്‍ഷം വരെ ജയില്‍ശിക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടന്‍

ഡബ്ലിന്‍ : വെറുതെ ഇരിക്കുകയാണെങ്കില്‍ യുകെയിലൊക്കെ ഒന്നു പോയി കറങ്ങിവരാമെന്ന് കരുതി ഇറങ്ങിത്തിരിച്ചാല്‍ ജയിലിലായിരിക്കും എത്തിപ്പെടുക. കാരണം ഇങ്ങനെ അനധികൃതമായി എത്തുന്ന ഇയുവില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നാല് വര്‍ഷം വരെ കഠിനതടവ് നല്‍കുന്നതിനുള്ള നിയമം പാസ്സാക്കാനൊരുങ്ങുകയാണ് യുകെ. കുടിയേറ്റക്കാരോട് യാതോരുവിധ മനസ്സലിവും പ്രതീക്ഷിക്കേണ്ടെന്നും യുകെയുടെ ഹോം ഓഫീസ് അവെളിപ്പെടുത്തുന്നു.ഡബ്ലിനിൽ  നിന്നും  യാത്രാ രേഖകളില്ലാതെ  ഹോളി ഹെഡിലെത്തി അക്കര കയറിയാൽ പോലും ബാധകമാവും വിധം കർശനമാണ് പ്രീതി പട്ടേലിന്റെ നിയമം

അഭയാര്‍ഥികളായി യുകെയിലെത്തുന്ന ഇത്തരം കുടിയേറ്റക്കാരുടെ ശല്യം സഹിക്കവയ്യാതെയാണത്രെ  ബ്രക്‌സിറ്റിലൂടെ ബ്രിട്ടന്‍ എക്‌സിറ്റാകാന്‍ തീരുമാനിച്ചത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ‘പണി’ കൊടുക്കുന്നതിനായി നാഷണാലിറ്റി ആന്റ് ബോര്‍ഡേഴ്‌സ് ബില്‍ കൊണ്ടുവരികയാണ് ഹോം സെക്രട്ടറിയും കാബിനറ്റ് മന്ത്രിയുമായ പ്രീതി പട്ടേലും ടീമും.”

കുത്തഴിഞ്ഞ”തെന്ന് യുകെ കരുതുന്ന അഭയാര്‍ഥി സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിന് കൊണ്ടുവരുന്ന ബില്ലിന്റെ ഫസ്റ്റ് റീഡിംഗ് ഹൗസ് ഓഫ് കോമണില്‍ ചൊവ്വാഴ്ച നടക്കും.വരും നാളുകളില്‍ ഇതു നിയമമായി മാറുമെന്ന് പ്രതീക്ഷിക്കാം.

അനുമതിയില്ലാതെ കടല്‍ കടന്നെത്തുന്നവരെ പിടികൂടുന്നതിനാണ് പ്രധാനമായും ബില്ലിലൂടെ ലക്ഷ്യമിടുന്നത്.നിയമവിരുദ്ധമായി യുകെയില്‍ പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി പരമാവധി ജയില്‍ ശിക്ഷ ആറ് മാസത്തില്‍ നിന്ന് നാല് വര്‍ഷമായി ഉയര്‍ത്താനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.മനുഷ്യക്കടത്തുകാര്‍ക്കുള്ള നിലവിലെ 14വര്‍ഷത്തെ ശിക്ഷയും ഉയര്‍ത്തുന്നതിനും യുകെയ്ക്ക് പദ്ധതിയുണ്ട്. യുകെയിലേയ്ക്ക് അനധികൃതമായി ആളെയെത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടിയായും ബില്ലിനെ കാണുന്നവരുണ്ട്.

യൂറോപ്പ് വഴിയുള്ള ആളുകളുടെ വരവ് എന്നും യുകെയ്ക്ക് തലവേദനയായിരുന്നത്രെ. ഏതുവിധേനയും യുകെയിലെത്തി അഭയാര്‍ഥിയായി കഴിയുകയെന്നതും ഒരു ഫാഷനായിരുന്നു. ഇതെല്ലാം വിലക്കുന്നതിനാണ് പുതിയ നിയമം വരുന്നത്.ഈ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളില്‍ ഏതാണ്ട് 6000 പേരാണ് ചെറു ബോട്ടുകളിലും മറ്റുമായി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയതെന്ന് ബില്‍ പറയുന്നു.2020ല്‍ 8047 പേര്‍ അഭയാര്‍ഥികളായി യുകെയിലെത്തി.

യൂറോപ്യന്‍ യൂണിയന്‍ പൊതുവില്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോഴും അതേനിലയാണ് തുടരുന്നതും. എന്നാല്‍ അത്രകണ്ട് മനുഷ്യത്വം കാണിക്കാന്‍ ബ്രിട്ടന് താല്‍പ്പര്യമില്ല.

അഭയാര്‍ഥി സമ്പ്രദായത്തിന്റെ ദുരുപയോഗം തടയുക, നിയമവിരുദ്ധമായ പ്രവേശനവും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിയന്ത്രിക്കുക എന്നിവയാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ വ്യക്തമാക്കി.

നിയമപരമായ മാര്‍ഗങ്ങളിലൂടെ എത്തുന്നവരെ സ്വാഗതം ചെയ്യും.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇമിഗ്രേഷന്‍ സമ്പ്രദായത്തില്‍ സമൂലമായ മാറ്റം വരുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 62% അഭയാര്‍ഥി ക്ലെയിമുകളും നിയമവിരുദ്ധമായിരുന്നുവെന്നാണ്  യുകെ സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 42,000 അഭയാര്‍ഥികള്‍ ഇപ്പോഴും യുകെയില്‍ താമസിക്കുന്നുണ്ടെന്നും കണക്കുകള്‍ അവകാശപ്പെടുന്നു.

അഭയം തേടുന്നവര്‍ക്ക് യുകെയിലെത്തുന്നതിന് സുരക്ഷിതവും നിയമപരവുമായ മാര്‍ഗങ്ങള്‍ ആഭ്യന്തര കാര്യാലയം ലഭ്യമാക്കിയിട്ടില്ലെന്ന് യുകെയുടെ ആംനസ്റ്റി ഇന്റര്‍നാഷണല്‍  റഫ്യൂജി ആന്റ്  മൈഗ്രന്റ് റൈറ്റ്‌സ് ഡയറക്ടര്‍ സ്റ്റീവ് വാല്‍ഡെസ്-സൈമണ്ട്‌സ് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ചില ആളുകള്‍ അവരുടെ ജീവന്‍ പണയം വെച്ച് ചെറുബോട്ടുകളില്‍ ചാനലിലുടെ ഇങ്ങോട്ടെത്തുകയാണ്. ഇവിടെ അഭയം തേടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായ വഴികള്‍ തുറക്കണമെന്നും  ഇദ്ദേഹം ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.