head1
head3

അയര്‍ലന്‍ഡിലെ നഴ്സിംഗ് ബോര്‍ഡ്  നേതൃത്വത്തിലേക്ക് മത്സരിക്കാന്‍ ഇത്തവണ രണ്ട്  മലയാളികളും

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സിംഗ്  ആന്‍ഡ്  മിഡ്വൈഫറി  ബോര്‍ഡിന്റെ (എന്‍ എം ബി ഐ ) മാനേജിങ് ബോര്‍ഡിലേക്ക്  നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ രണ്ട്  മലയാളികളും .

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, ജനറല്‍ വര്‍ക്ക്  പെര്‍മിറ്റില്‍ അയര്‍ലണ്ടില്‍ ജോലിയ്ക്ക് പ്രവേശിക്കുന്ന നഴ്സുമാര്‍ക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കാമ്പയിന്‍ ആരംഭിച്ച്  സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച ധീര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ  എറണാകുളം പറവൂര്‍ സ്വദേശിയും , ഐ എന്‍ എം ഓ ഇന്റര്‍നാഷണല്‍ സെക്ഷന്റെ വൈസ്  പ്രസിഡണ്ടുമായ ഷാല്‍ബിന്‍ ജോസഫും, വിക് ലോ റാത്ത് ന്യൂവില്‍ നിന്നുള്ള,തൊടുപുഴ സ്വദേശി രാജിമോള്‍ കെ മനോജുമാണ് എന്‍ എം ബി ഐ മാനേജിംഗ് ബോര്‍ഡിലേക്ക് മത്സരരംഗത്തുള്ളത്.

നാവന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ്  നഴ്‌സായി ജോലി ചെയ്യുകയാണ് ഷാല്‍ബിന്‍ ജോസഫ്.

സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ 18 വര്‍ഷമായി ജോലി ചെയ്യുന്ന  രാജിമോള്‍ കെ മനോജ്  കെയര്‍ ഡോക്കിലെ ടെലഫോണ്‍ ട്രയാജ് നഴ്സായും സേവനം അനുഷ്ഠിക്കുന്നു.

രജിസ്ട്രേഡ്  ജനറല്‍ നഴ്സ് വിഭാഗത്തില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളാണ് ഇരുവരും. ഇവരെ കൂടാതെ രണ്ട് പേര്‍ കൂടി ഈ വിഭാഗത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഒരാളെ മാത്രമാണ് ജനറല്‍ നഴ്സ്   ഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കേണ്ടത്.

ഓഗസ്റ്റ് 11 ന് മുമ്പ് എന്‍ എം ബി ഐയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്സുമാര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ട്.

ഇലക്ഷനെ കുറിച്ചും,ഇ വോട്ടിംഗിനെ കുറിച്ചുമുള്ള അറിയിപ്പുകള്‍ സെപ്റ്റബര്‍ നാലിന് മുമ്പായി വോട്ടവകാശം ഉള്ളവര്‍ക്ക് ലഭ്യമാവും.

സെപ്റ്റംബര്‍ 15 മുതല്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് വരെ ഇ വോട്ടിംങ് ചെയ്യാനുള്ള അവസരമുണ്ട്.

ഇതാദ്യമായാണ് അയര്‍ലണ്ടിലെ പരമോന്നത നഴ്സിംഗ് അതോറിറ്റിയുടെ മാനേജിംഗ് സമിതിയിലേക്ക് ഇന്ത്യക്കാര്‍ മത്സരിക്കുന്നത്.

മൂന്ന് ബോര്‍ഡ് അംഗങ്ങളുടെ ഒഴിവുകളാണ് നിലവിലുള്ളത്. രജിസ്ട്രേഡ് ജനറല്‍ നഴ്സ് വിഭാഗത്തില്‍ നിന്നും, രജിസ്‌ട്രേഡ് ചില്‍ഡ്രന്‍സ്  നഴ്സ് വിഭാഗത്തില്‍ നിന്നും, നഴ്സ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നിന്നും ഓരോരുത്തരെയാണ് ബോര്‍ഡിലേക്ക് ഇത്തവണ തിരഞ്ഞെടുക്കാനുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്ന എട്ടു നഴ്സുമാര്‍ക്ക് പുറമെ അയര്‍ലണ്ടിലെ ജനസമൂഹത്തിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന 12 പേരും,ആരോഗ്യ മന്ത്രി നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പേരും അടക്കം 23 പേരാണ് ഐറിഷ് നഴ്സിംഗ്  ബോര്‍ഡില്‍ ഉള്ളത്.

അയര്‍ലണ്ടിലെ നഴ്സുമാരുടെ രജിസ്ട്രേഷന്‍, എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് , ഫിറ്റ്‌നസ് ആന്‍ഡ് പ്രാക്ടീസ് ,ശിക്ഷണ നടപടികള്‍ ,എന്നിവയടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും കാര്യ നിര്‍വഹണവും ,മേല്‍നോട്ടവും വഹിക്കുകയാണ് നഴ്സിംഗ് ബോര്‍ഡ് അംഗങ്ങളുടെ ചുമതല.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.