‘ലൈംഗികത ഒരു കുരിശാകുമെന്നു കരുതി’-മനസ്സുതുറന്ന് വരദ്കര്‍ .,ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ലൈംഗികതയെ അടിച്ചമര്‍ത്തേണ്ടി വന്നിട്ടുണ്ട്
ഡബ്ലിന്‍: ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തന്റെ ലൈംഗികതയെ അടിച്ചമര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് ലിയോ വരദ്കര്‍. 2017 ല്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ,സ്വവര്‍ഗ്ഗാനുരാഗിയും മിക്സഡ്-റേസിൽ പെട്ട പ്രധാനമന്ത്രിയുമായ വരദ്കര്‍ സ്വകാര്യ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ ജീവിതം നഷ്ടപ്പെടുത്തിയ ലൈംഗികതയെക്കുറിച്ച് മനസ്സുതുറന്നത്.38ാംവയസ്സിലാണ് ഇദ്ദേഹം അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായത്.
ലൈംഗികത ഒരു കുരിശായിരിക്കുമെന്നു ഞാന്‍ കരുതി.ഞാന്‍ ഒരു കാമുകിയെ നേടിയോ ഒരു സ്ത്രീയെ വിവാഹം കഴിച്ചോ അതിനെ അടിച്ചമര്‍ത്തേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചു !-ഇപ്പോൾ ഉപപ്രധാനമന്ത്രിയായ വരദ്കര്‍ പറഞ്ഞു.
വിവാഹ സമത്വ റഫറണ്ടത്തിന്റെ മുന്നോടിയായി 2015 ല്‍ ദേശീയ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞത്.
ഗേ ആയിട്ടുള്ള ആളുകളോട് മാന്യത കാണിക്കണമെന്ന് ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു. ഈ വോട്ടെടുപ്പിന്റെ പ്രചാരണത്തിന് യെസ് എന്നു പറയാന്‍ ഈ തുറന്നു പറച്ചിലല്ലാതെ വേറെ ഒരു വഴിയുമില്ലെന്ന് ഞാന്‍ കരുതി. അതിനാലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
അയര്‍ലണ്ടില്‍ വളര്‍ന്നുവരുന്ന ഏതൊരു കുട്ടിയുടെയും അഭിലാഷങ്ങള്‍ക്ക് പരിധിയുണ്ടാകരുതെന്നത് ഉറപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു.
എന്നാല്‍ മാതാപിതാക്കള്‍ ‘നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്ന മാതാപിതാക്കളല്ല, ഞങ്ങളെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും വെല്ലുവിളിഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുകയും’ ചെയ്യുന്നവരായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ ഫിന ഗേല്‍ രാഷ്ട്രീയവുമായി ഇടപഴകിയ അദ്ദേഹം 1999ല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് തന്റെ ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
2007ല്‍ ആദ്യമായി ടിഡി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ വരദ്കര്‍ 2013ല്‍ ഗതാഗത മന്ത്രിയായപ്പോഴാണ് മെഡിസിന്‍ പ്രാക്ടീസ് ഉപേക്ഷിച്ചത്.പിതാവിന്റെ പാത അദ്ദേഹം ഏറ്റെടുക്കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിന്റെ വരവോടെ അത് നടക്കാതെ പോയി.
‘സോഫിയോ(സഹോദരി) ഞാനോ ആ പ്രൊഫഷന്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ ധാരാളം സമയം കഠിനാധ്വാനം ചെയ്തു. പക്ഷേ ഞങ്ങള്‍ അത് ചെയ്തില്ല – ഞങ്ങള്‍ക്ക് മറ്റ് ആശയങ്ങള്‍ ഉണ്ടായിരുന്നു.ഇപ്പോഴെനിക്ക് അത് മോശമായി പോയെ എന്ന തോന്നലുണ്ട്’ വരദ്കര്‍ പറയുന്നു.
എങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കാനൊന്നും വരദ്കര്‍ തയ്യാറല്ല….കൂട്ടുകക്ഷി മുന്നണിയുടെ മുന്‍ധാരണകള്‍ പാലിക്കപ്പെട്ടാല്‍ 2022 ഡിസംബറില്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഈ ഇന്ത്യന്‍ വംശജന്‍ തിരിച്ചെത്തും.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.