head1
head3

അധോലോകനായകന്‍ ജെറി ഹച്ച് ഡബ്ലിനില്‍ സ്ഥാനാര്‍ത്ഥി

ഡബ്ലിന്‍ : അധോലോകനായകന്‍ ജെറി ഹച്ച് അയര്‍ലണ്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു.ക്രിമിനലുകള്‍ക്കിടയില്‍ ദി മങ്ക് എന്നറിയപ്പെടുന്ന നിരവധി കുറ്റാരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് ഈ 61 കാരന്‍ ഡബ്ലിന്‍ സെന്‍ട്രലില്‍ സ്വതന്ത്ര മല്‍സരാര്‍ത്ഥിയാകുന്നത്.ഡബ്ലിന്‍ സിറ്റി റിട്ടേണിംഗ് ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

അതിനിടെ ജെറി ഹച്ചിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അപലപിച്ച് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നു.

സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, ഫിനഗേലിന്റെ മന്ത്രി പാസ്‌കല്‍ ഡോണോ എന്നിവരുള്‍പ്പെടെ ഉന്നത സിറ്റിംഗ് ടിഡിമാര്‍ക്കെതിരെയാണ് ഹച്ച് മല്‍സരിക്കുന്നത്.തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശം നല്‍കുന്നതിന് തിങ്കളാഴ്ചയാണ് ഇദ്ദേഹം അയര്‍ലണ്ടിലെത്തിയത്.

ആയുധക്കടത്ത്, മയക്കുമരുന്നു കടത്ത്…..ഇല്ലാത്തതൊന്നുമില്ല

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ ഇദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ആയുധക്കടത്ത് കേസുകളില്‍ ഹച്ച് ലീഡര്‍ സംശയത്തിന്റെ നിഴലിലാണ്.

കഞ്ചാവ് കടത്തുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ഗാര്‍ഡ കരുതുന്നു.എന്നാല്‍ അധോലോക പ്രവര്‍ത്തനങ്ങളിലൊന്നും താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ജെറി ഹച്ച് പറഞ്ഞു.ഡബ്ലിന്‍ നോര്‍ത്ത് സിറ്റിയിലെ ഹച്ച് കുടുംബത്തിലെ കാരണവരാണ് താനെന്നും ജെറി വിശദീകരിച്ചു.

ഡബ്ലിനിലെ നോര്‍ത്ത് ഇന്റര്‍ സിറ്റിയില്‍ മത്സരിക്കുമെന്നും ഇത്തവണ ജനങ്ങളുടെ ചോയ്സ് താനായിരിക്കുമെന്നും വിജയം നൂറു ശതമാനം ഉറപ്പാണെന്നും ജെറി അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷം റീജന്‍സി ഹോട്ടലില്‍ ഡേവിഡ് ബൈണിനെ കൊന്ന കേസില്‍ ഇദ്ദേഹത്തെ വെറുതെവിട്ടിരുന്നു. കിനഹാന്‍ ഗ്രൂപ്പുമായി ഹച്ച് സംഘത്തിന്റെ കുടിപ്പകയും പോരാട്ടവും ഏതാനും വര്‍ഷങ്ങളായുള്ളതാണ്.

സ്ഥാനാര്‍ത്ഥിത്വത്തെ അപലപിച്ച് നേതാക്കള്‍

ജെറി ഹച്ചിനെ സെലിബ്രിറ്റിയാക്കരുതെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ഹാരിസ് അപലപിച്ചു.ഇയാളാണ് തലസ്ഥാന നഗരിയില്‍ ഭീതിയും ക്രിമിനലിസവും കൊണ്ടുവരുന്നത്. ഇയാള്‍ സെലിബ്രിറ്റിയല്ല,കുറ്റവാളിയാണെന്ന് ഓര്‍ക്കണമെന്ന് ഹാരിസ് ചൂണ്ടിക്കാട്ടി.ഇത്തരത്തിലുള്ള കൊടുംകുറ്റവാളികള്‍ മല്‍സരരംഗത്ത് വരാതിരിക്കാന്‍ നിയമങ്ങള്‍ മാറ്റേണ്ടതുണ്ടായിരുന്നെന്ന് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.ഫിനെ ഫാള്‍ ലീഡര്‍ മീഹോള്‍ മാര്‍ട്ടിനും ഹച്ചിന്റെ കടന്നുവരവിനെ വിമര്‍ശിച്ചു.

രാഷ്ട്രീയക്കാരുടെ പൊയ്മുഖത്തേക്കാള്‍ ഒറിജിനല്‍ കുറ്റവാളിയായ ജെറിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും ഡബ്ലിനില്‍ ഏറെയാണ്.അത് കൊണ്ട് തന്നെ ജെറി ഇത്തവണ പാര്‍ലമെന്റില്‍ എത്തിയാലും അതിശയിക്കാനില്ല.

 

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.