head3
head1

ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അയര്‍ലണ്ടിലേയ്ക്ക് 

ബെല്‍ഫാസ്റ്റില്‍ ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ്

ഡബ്ലിന്‍ : സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) സംബന്ധിച്ച ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അയര്‍ലണ്ടും ബ്രിട്ടണും സന്ദര്‍ശിക്കും.

അടുത്ത മാസം മൂന്നു മുതല്‍ ഒമ്പതുവരെ തീയതികളിലാകും സന്ദര്‍ശനമെന്നാണ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡബ്ലിന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമുള്ള അയര്‍ലണ്ടിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ ഉന്നതതല സന്ദര്‍ശനമാണിത്.ഇരു രാജ്യങ്ങളുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം.വ്യാപാരവും സാങ്കേതിക സഹകരണവുമാണ് ഡബ്ലിനിലെ ജയ്ശങ്കറിന്റെ യോഗങ്ങളുടെ കേന്ദ്രബിന്ദുവെന്ന് ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുള്ളില്‍ (ഇ യു) ഒരു വ്യാപാര പങ്കാളി എന്ന നിലയില്‍ അയര്‍ലണ്ടിന് പ്രാധാന്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളുമായുള്ള വ്യാപാരം ഏകദേശം 16 ബില്യണ്‍ യൂറോയായി വര്‍ദ്ധിച്ചിരുന്നു. ഇന്ത്യ-അയര്‍ലണ്ട് സംയുക്ത സാമ്പത്തിക കമ്മീഷന്‍ പ്രഖ്യാപനവും സന്ദര്‍ശന വേളയിലുണ്ടായേക്കും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഈ സന്ദര്‍ശനത്തില്‍ നടക്കുമെന്നാണ് സൂചന.ബര്‍മിംഗ്ഹാമിലും എഡിന്‍ബര്‍ഗിലുമാണ് നിലവില്‍ ഇന്ത്യയ്ക്ക് കോണ്‍സുലേറ്റുകളുള്ളത്.

വിപ്രോ, ടി സി എസ്, ഇന്‍ഫോസിസ് എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിനായി അയര്‍ലണ്ടിനെ താവളമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട വ്യാപാര, നിക്ഷേപമുള്‍പ്പെടെ ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം വിഭാവനം ചെയ്യുന്നതാണ് 2023ല്‍ അവതരിപ്പിച്ച അയര്‍ലണ്ടിന്റെ പുതുക്കിയ ഏഷ്യ-പസഫിക് സ്ട്രാറ്റെജി.ഇതിന്റെ അടിസ്ഥാനത്തിലാകും ചര്‍ച്ചകള്‍ നടക്കുക.

അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം സമീപകാലത്ത് 80,000 ആയി വര്‍ദ്ധിച്ചിരുന്നു. 40,000 എന്‍ ആര്‍ ഐകളും 10,000 വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടതാണ് ഈ കണക്ക്. ഈ പശ്ചാത്തലത്തില്‍ സാംസാകരിക ബന്ധങ്ങള്‍ കൂടി ശക്തമാക്കാന്‍ ഇരു പക്ഷത്തും ശ്രമമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം

യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെയ്ക്ക് പുറമേ പ്രധാനമന്ത്രി സ്റ്റാര്‍മറെയും ജയ്ശങ്കര്‍ കാണുമെന്ന് സൂചനയുണ്ട്.ഉക്രൈയ്നിലെ യുദ്ധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട യു എസിലെ ട്രമ്പ് ഭരണകൂടത്തിന്റെ നയങ്ങള്‍ യൂറോപ്പിലെ നയതന്ത്ര, രാഷ്ട്രീയ വൃത്തങ്ങളില്‍ വിവാദവും ചൂടേറിയ ചര്‍ച്ചയുമാകുന്ന സമയത്താണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനമെന്നത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതായാണ് നിരീക്ഷിക്കപ്പെടുന്നത്. യൂറോപ്പിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യ നയം വ്യക്തമാക്കുന്നതിനുള്ള അവസരം കൂടിയാകുമിതെന്നാണ് കരുതുന്നത്.വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനും സാമ്പത്തിക, സാങ്കേതിക സഹകരണത്തിനായുള്ള മറ്റ് മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള അവസരമാകും ജയ്ശങ്കറിന്റെ സന്ദര്‍ശനമെന്നും വിലയിരുത്തപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ് ഇന്ത്യയിലേയ്ക്ക്

ഇതിനിടെ അയര്‍ലണ്ടിന്റെ ഗ്ലോബല്‍ സിറ്റിസണ്‍സ് 2030 തന്ത്രത്തിന്റെ ഭാഗമായി സെന്റ് പാട്രിക് ദിന ഇന്ത്യാ യാത്ര ആഘോഷമാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ് തയാറെടുക്കുകയാണ് .അടുത്ത മാസമാണ് സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ സന്ദര്‍ശിക്കുന്നത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും യാത്ര ഉന്നമിടുന്നു.അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ മേഖലയ്ക്ക് തന്റെ ഇന്ത്യാ സന്ദര്‍ശനം അനവധി അവസരങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ഐറിഷ്-ഇന്ത്യന്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ വിജയഗാഥകള്‍, അറിവിന്റെയും സംസ്‌കാരത്തിന്റെയും കൈമാറ്റം, തുടര്‍ച്ചയായ സഹകരണം എന്നിവ ആഘോഷമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 9000ലേറെയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 13.1% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഈ ബന്ധം തുടരാനും വളരാനും രാജ്യം ആഗ്രഹിക്കുന്നു. ബിരുദാനന്തര പഠന പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും അയര്‍ലണ്ട് വിജയം കണ്ടു.

അയര്‍ലണ്ടിന്റെ പുതിയ മത്സര ഗവേഷണ-നവീകരണ ഫണ്ടിംഗ് ഏജന്‍സിയായ റിസര്‍ച്ച് അയര്‍ലണ്ട് എല്ലാ ഗവേഷണ മേഖലകളിലും ഇന്ത്യയുടെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാറുണ്ട്.ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി, അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഈ ബന്ധങ്ങളെ വളര്‍ത്തുന്നതിലേറെ സഹായിക്കുന്നുണ്ട്.

വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതിനകം സഹകരണവും പങ്കാളിത്തവുമുണ്ട്.വിജയങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനും ഭാവി അവസരങ്ങള്‍ കണ്ടെത്തേണ്ടതുമുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

ഗ്ലോബല്‍ ഡൈവേഴ്സ് സൊസൈറ്റി എന്നതാണ് അയര്‍ലണ്ടിന്റെ ഗ്ലോബല്‍ സിറ്റിസണ്‍സ് 2030 തന്ത്രം വൈവിധ്യതകള്‍ നിറഞ്ഞ ആഗോള സമൂഹമായി വികസിക്കുന്നത് തുടരാനുള്ള അയര്‍ലണ്ടിന്റെ പ്രതിബദ്ധതയാണ് ഈ തന്ത്രത്തിലുള്ളത്.അന്താരാഷ്ട്ര പഠിതാക്കളെയും ഗവേഷകരേയും നൂതന ആശയമുള്ളവരേയും മികച്ച പ്രതിഭകളെയും ആകര്‍ഷിക്കാനും വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അയര്‍ലണ്ട് ആഗ്രഹിക്കുന്നു.

ജോനാഥന്‍ റെയ്നോള്‍ഡ്സ് അടുത്ത ആഴ്ച ഡെല്‍ഹിയില്‍

ബ്രിട്ടന്റെ വ്യാപാര മന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് അടുത്ത ആഴ്ച ആദ്യം ന്യൂഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.സഹമന്ത്രി പിയൂഷ് ഗോയലുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയേക്കും. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരു രാജ്യങ്ങളും 2024 മാര്‍ച്ചില്‍ നിര്‍ത്തിവച്ച ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്സന്ദര്‍ശന ലക്ഷ്യം.

2023-24 ല്‍ ഇന്ത്യ-യുകെ വ്യാപാരം 21.33 ബില്യണ്‍ ഡോളറായിരുന്നു.ഇതിനകം 14 വട്ടം എഫ് ടി എയ്ക്ക് മേല്‍ ചര്‍ച്ച നടന്നു. ബ്രിട്ടനിലെ പുതിയ ലേബര്‍ സര്‍ക്കാരിന്റെ നയം മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടത്തില്‍ നിന്നും വ്യത്യസ്തമാണ്. അതിനാല്‍ ചര്‍ച്ചകള്‍ പ്രതീക്ഷാദായകമാണെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍. നിര്‍ണായക ധാതുക്കള്‍, സെമികണ്ടക്ടറുകള്‍, എ ഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയില്‍ സുരക്ഷയും സഹകരണവും ഉറപ്പാക്കുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാകും.യു കെയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ജയ്ശങ്കറിന്റെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.