head3
head1

നാല് യൂറോപ്യന്‍ രാജ്യങ്ങളുമായി 100 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു

ന്യൂഡെല്‍ഹി : പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ നാല് യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ് ടി എ) ഒപ്പുവച്ചു.അടുത്ത വര്‍ഷത്തോടെ കരാര്‍ പ്രാബല്യത്തിലെത്തും.നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷ(ഇ എഫ് ടി എ)നുമായി 100 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്.

16 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു കൂട്ടരും തമ്മില്‍ കരാറിലെത്തിയത്.നാല് രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഷിനറി, മാനുഫാക്ചറിംഗ് എന്നിവയുള്‍പ്പെടെയുള്ള വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ നീക്കും.കരാറിന്റെ ഭാഗമായ 15 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് പകരമായാണിത്.

രണ്ടു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയ, യു എ ഇ എന്നിവയുമായി ഇന്ത്യ വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി യു കെയുമായി എഫ് ടി എ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഈ ഗ്രൂപ്പുമായി കരാറിലെത്തിയത്.തിരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.യു കെയുടെ വ്യാപാര മന്ത്രി കെമി ബാഡെനോക്കാണ് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്.എന്നാല്‍ കരാറിലെത്താനായിട്ടില്ല.

സാമ്പത്തിക പുരോഗതിക്കൊപ്പം യുവാക്കള്‍ക്ക് അവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവനയില്‍ പറഞ്ഞു.ഇ എഫ് ടി എ രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ സമൃദ്ധിയും വികസനവും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.