head3
head1

അയർലണ്ടിൽ മനുഷ്യക്കടത്ത്,വേശ്യവൃത്തി കേസുകളില്‍ അറസ്റ്റിലായ നൈജീരിയക്കാരികള്‍ കുറ്റക്കാരെന്ന് കോടതി

മുള്ളിംഗര്‍ : മുള്ളിംഗറിലെ മനുഷ്യക്കടത്തും വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസില്‍ പിടിക്കപ്പെട്ട രണ്ട് സ്ത്രീകള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.മുള്ളിംഗറിലെ ഒരു താവളത്തില്‍ നിന്നാണ് ‘റിംഗ്’ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് രണ്ട് നൈജീരിയന്‍ സ്ത്രീകളെ പിടികൂടിയത്. ഇവര്‍ക്ക് മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ ശിക്ഷാവിധിയായിരിക്കും ഇതെന്നാണ് കരുതുന്നത്.

ക്രിമിനല്‍ ലോ (ഹ്യൂമന്‍ ട്രാഫിക്കിംഗ്) ആക്റ്റ് 2008ന് വിരുദ്ധമായി 2016 സെപ്റ്റംബര്‍ മുതല്‍ 2018 ജൂണ്‍ വരെ തീയതികളില്‍ അയര്‍ലണ്ടിലേക്ക് സ്ത്രീകളെ കടത്തിയ രണ്ട് കേസുകളിലായി പിടിയിലായ അലിസിയ എഡോസ (44), എഡിത്ത് എനോഗാഗേസ് (31) എന്നിവരെയാണ് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

മനുഷ്യക്കടത്തിന്റെ മറ്റ് രണ്ട് കാര്യങ്ങളില്‍ എഡോസ കുറ്റക്കാരിയല്ലെന്ന് പത്ത് പുരുഷന്മാരും രണ്ട് സ്ത്രീകളുമുള്‍പ്പെട്ട ജൂറി കണ്ടെത്തി. എന്നാല്‍ വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ട്. എനോഗാഗേസിന്റെ ഭര്‍ത്താവ് ഒമോനുവ ഡെസ്മണ്ട് ഒസൈഗ്ബോവോ (30)യെ നാല് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.ആകെ 63 കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല.

അയര്‍ലണ്ടില്‍ നാല് സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.
കേസിലെ ഇരകള്‍ അയര്‍ലണ്ടില്‍ തുടരാനുള്ള അവകാശം നേടുന്നതിനാണ് പ്രതികള്‍ക്കെതിരെ വ്യാജ മനുഷ്യക്കടത്ത് ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആരോപിച്ചു. വേശ്യകളായി ജോലി ചെയ്യാന്‍ സ്വമേധയാ തീരുമാനിച്ചതാണെന്ന വാദവും അവര്‍ ഉന്നയിച്ചു.

ഷോപ്പ് അസിസ്റ്റന്റായി ജോലിയ്ക്ക് പ്രതിമാസം 3,500 യൂറോ വരെ സമ്പാദിക്കാമെന്ന് എഡോസ നല്‍കിയ വാഗ്ദാനപ്രകാരമാണ് അയര്‍ലണ്ടിലേക്ക് വന്നതെന്ന് ഇരകളിലൊരാള്‍ കോടതിയെ ബോധിപ്പിച്ചു.എന്നാല്‍ അയര്‍ലണ്ടിലെത്തിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയായി. നൈജീരിയയില്‍ നിന്ന് ലിബിയ, ഇറ്റലി വഴിയാണ് അയര്‍ലണ്ടിലെത്തിയത്.എഡോസ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ 26 കാരി വെളിപ്പെടുത്തി.

ട്രിപ്പോളിയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഡബ്ലിന്‍ വിമാനത്താവളത്തില്‍ വ്യാജ ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായും അവര്‍ പറഞ്ഞു.എഡോസ ഇവരുടെ വരുമാനത്തില്‍ നിന്നും 44,000 യൂറോ പിടിച്ചുവെച്ചു.നിര്‍ദ്ദേശങ്ങള്‍പാലിച്ചില്ലെങ്കില്‍ മകനെയും കുടുംബത്തെയും നൈജീരിയയില്‍ തിരിച്ചെത്തിക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തി.

അവള്‍ക്കുവേണ്ടി പണമുണ്ടാക്കുന്ന ലൈംഗികയന്ത്രമായിരുന്നു താനെന്നും ഇര കോടതിയെ ബോധിപ്പിച്ചു.ദിവസം,1,000 യൂറോ വരെ  ഉണ്ടാക്കുമ്പോഴും 10 യൂറോ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.ചിലപ്പോഴൊക്കെ ദിവസങ്ങളോളം പട്ടിണി കിടന്നതായും അവള്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ വേശ്യയായി ജീവിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും നൈജീരിയയില്‍ നിന്ന് പോരില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു.ലിമെറിക്ക്, കോര്‍ക്ക്, ഗോള്‍വേ, കാസില്‍ബാര്‍, നാവന്‍, അത്ലോണ്‍, ലെറ്റര്‍കെന്നി, കാവന്‍, ഡണ്ടാല്‍ക്ക് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ജോലി ഇവരെ കൊണ്ടുപോയി ‘ജോലി’ ചെയ്യിച്ചു .

ഈ വര്‍ഷം അവസാനം ശിക്ഷാവിധി കേള്‍ക്കുന്നതുവരെ ഇരുവരേയും എഡോസയെയും എനോഗാഗസിനെയും ,ജഡ്ജി ഫ്രാന്‍സിസ് കോമര്‍ഫോര്‍ഡ്കസ്റ്റഡിയില്‍ വിട്ടു. അതിനിടെ ജാമ്യ വ്യവസ്ഥകള്‍ നീട്ടിനല്‍കുന്നതിന് അപേക്ഷ നല്‍കാന്‍ ജഡ്ജി ഒസൈഗ്‌ബോവോയെ അനുവദിച്ചു.ഇയാള്‍ മുങ്ങുമെന്ന ഗാര്‍ഡയുടെ എതിര്‍പ്പ് അവഗണിച്ചാണിത്.

ചരിത്രത്തിലാദ്യമായി ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേസന്വേഷിച്ച ഗാര്‍ഡ സൂപ്രണ്ട് ഡെര്‍മോട് ഡ്രിയ പറഞ്ഞു.ഇരകളുടെ ധീരതയെയും സ്ഥിരോത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.