head3
head1

ഇന്ത്യക്കാര്‍ക്ക് അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേയ്ക്ക് ജോലിയ്ക്ക് അനുമതി

ഡബ്ലിന്‍; അയര്‍ലണ്ടില്‍ ആരോഗ്യ രംഗത്തെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉടച്ചുവാര്‍ക്കാന്‍ ഉതകുന്ന പരിഷ്‌കരണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതിനായി ഈ സമ്പ്രദായത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.പുതിയ മാറ്റം അനുസരിച്ച് ആരോഗ്യ രംഗത്ത് ആവശ്യാനുസൃതം വിദേശികളെ നിയമിക്കുന്നതിനുള്ള അനുമതി നഴ്‌സിംഗ് ഹോമുകള്‍ക്കും ആരോഗ്യമേഖലയിലെ മറ്റ് തൊഴിലുടമകള്‍ക്കും ലഭിക്കും. ആരോഗ്യ രംഗത്തെ വളരെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന്റെ തുടക്കമായി   ഇന്ത്യ ഉള്‍പ്പെടെയുള്ള നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാര്‍ക്കും നേരിട്ട് ജോലിയ്ക്ക് അപേക്ഷിക്കാവുന്ന രീതിയിലുള്ള നിയമ ഭേദഗതിയ്ക്ക് ഐറിഷ് തൊഴില്‍ വകുപ്പ്  ഇന്നലെ  അനുമതി നല്‍കി.

ഇതോടെ അര്‍ഹതയുള്ള ഇന്ത്യക്കാരായവര്‍ക്ക് അയര്‍ലണ്ടിലെ നഴ്സിംഗ് ഹോമുകളിലും, ആശുപത്രികളിലും ഉള്‍പ്പെടെയുള്ള ആരോഗ്യ സാമുഹ്യ ക്ഷേമ മേഖലകളില്‍ ജോലി ചെയ്യാനുള്ള അവസരമുണ്ടാകും.ആരോഗ്യ രംഗത്തെ വളരെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച്.എസ്.ഇ യുടെ റിക്രൂട്ട്‌മെന്റ് സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു.

.രണ്ടുവര്‍ഷത്തെ എംപ്ലോയ്‌മെന്റിന് ശേഷം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍  മിനിമം ക്യുക്യുഐ ലെവല്‍ 5 യോഗ്യത നേടിയിരിക്കണമെന്ന നിബന്ധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിലുടമകൾക്കും, ജോലി നേടുന്നവർക്കുമുള്ള  സൗകര്യാർത്ഥം റിക്രൂട്ട് ചെയ്യപ്പെടുന്ന    ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കുള്ള QQI Level 5 പരിശീലനം  കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനും സർക്കാർ അവസരം ഒരുക്കുമെന്ന്  മന്ത്രി ഡാമിയൻ സൂചന നൽകി.

നിലവില്‍ അയര്‍ലണ്ടില്‍ താമസിക്കാന്‍ അര്‍ഹതയുള്ള (സ്പൗസ് വിസ മുഖേനെയോ ,സ്റ്റുഡന്റ് വിസയിലോ എത്തുന്നവര്‍ക്കടക്കം) ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള പരിചയ സമ്പന്നരായവര്‍ക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജോലിയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കാറുണ്ട്.

പരമാവധി ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഈ കോഴ്‌സ് ഓണ്‍ലൈനായും നിരവധി സ്ഥാപനങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാനം  സംബന്ധമായ പ്രത്യേക മാനദണ്ഡങ്ങള്‍ ആദ്യ അറിയിപ്പില്‍ ,തൊഴില്‍ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും തുടര്‍ ദിവസങ്ങളില്‍ അത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 27,000 യൂറോ ഏറ്റവും കുറഞ്ഞ പ്രതിഫലം നല്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

സോഷ്യല്‍ വര്‍ക്കര്‍മാര്‍,ഫിസിയോ തെറാപ്പിസ്റ്റ്,സ്പീച്ച് ആന്‍ഡ് ലാങ്‌ഗ്വേജ് തെറാപ്പിസ്റ്റ് ,എന്നി ജോലികളിലാണ് എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റിന് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്നത്. ജോലിയെ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത തൊഴില്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തുകൊണ്ടുള്ള നിയമം ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപ്പേഷന്‍ ലിസ്റ്റിലുള്‍പ്പെടുത്തിയതോടെ നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള ഡയറ്റീഷ്യന്മാര്‍ക്കും അയര്‍ലണ്ടില്‍ ജോലി തേടാനാവും.
പദ്ധതി നടപ്പാക്കല്‍ വ്യവസ്ഥകളില്‍ ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം ഈ നിയമം പുനരവ ലോകനം ചെയ്യുമെന്നും, ബിസിനസ് ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

ഗവണ്‍മെന്റിന്റെ തൊഴില്‍-പെര്‍മിറ്റ് സംവിധാനത്തിന് കീഴിലെ ക്രിട്ടിക്കല്‍ സ്‌കില്‍സ് ഉള്‍പ്പടെ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യതയില്ലാത്തതായി കണക്കാക്കിയിട്ടുള്ള തൊഴിലുകള്‍ പ്രതിവര്‍ഷം രണ്ടുതവണ അവലോകനം ചെയ്യുന്നതിനും സംവിധാനമുണ്ടാകും.തൊഴില്‍ വിപണിയിലെ സാഹചര്യങ്ങളും പ്രത്യേക മേഖലകളിലെ ആവശ്യങ്ങളുമനുസരിച്ചായിരിക്കും ഇത് നടത്തുക.

ആരോഗ്യപരിപാലനത്തില്‍ വിദഗ്ധരായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള മത്സരം വര്‍ദ്ധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ വകുപ്പുള്‍പ്പെടെ ഐറിഷ്, യൂറോപ്യന്‍ തൊഴില്‍ വിപണികളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് ശ്രമിച്ചിട്ടും ഈ രംഗത്തെ ആവശ്യകത നിറവേറ്റാനാവുന്നില്ല.പൊതു സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 16,000 അധികജീവനക്കാരെ  കൂടി നിയമിക്കാന്‍ എച്ച്.എസ്.ഇ പദ്ധതിയിട്ടിട്ടുണ്ടെന്നും സഹമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നീക്കത്തിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ നിയമനുവുമായി ബന്ധപ്പെട്ട മാറ്റമെന്ന് മന്ത്രി പറഞ്ഞു.വര്‍ക്ക് പെര്‍മിറ്റിന് യോഗ്യതയില്ലാത്ത പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതോടെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ നിയമനം സുഗമമായി നടക്കുമെന്ന് കരുതാമെന്നും സഹമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ മാറ്റങ്ങള്‍ എത്തരത്തില്‍ ഗുണം ചെയ്തു എന്നതു സംബന്ധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അവലോകനം നടത്തുമെന്നും സഹമന്ത്രി പറഞ്ഞു.പൊതു സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 16,000 അധിക ഉദ്യോഗസ്ഥരെ കൂടി നിയമിക്കാന്‍ എച്ച്.എസ്.ഇ പദ്ധതിയിട്ടിട്ടുണ്ടെന്നും സഹമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.