head3
head1

ചൈല്‍ഡ് കെയര്‍ ചെലവുകള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡികള്‍

ഡബ്ലിന്‍ : കുതിച്ചുയര്‍ന്ന ചൈല്‍ഡ് കെയര്‍ ചെലവുകള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ നടപടികളുണ്ടായേക്കും. അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ചൈല്‍ഡ് കെയര്‍ ഫീസ് 2021 സെപ്തംബര്‍ ലെവലിലേയ്ക്ക് പരിമിതപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ഉന്നത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. അതിനായി സബ്സിഡികള്‍ ലഭ്യമാക്കും.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം തന്നെ രണ്ട് പാക്കേജുകള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ വര്‍ധിച്ച വിലക്കയറ്റം പായ്ക്കേജുകളുടെ ഫലപ്രാപ്തി കുറച്ചു.
സര്‍ക്കാരിന്റെ സഹായം വര്‍ദ്ധിപ്പിക്കുകയും സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കുകയുമാണ് ജീവിതച്ചെലവിനെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് ചൈല്‍ഡ് കെയര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം.

ചൈല്‍ഡ് കെയര്‍ ചെലവുകള്‍ കുറയ്ക്കുന്നതു സംബന്ധിച്ച കുട്ടികളുടെ വകുപ്പിന്റെ പ്രപ്പോസല്‍ പബ്ലിക് എക്സ്പെന്റിച്ചര്‍ വകുപ്പിന്റെ പരിഗണനയിലാണ്. ഒക്ടോബറിലെ ബജറ്റില്‍ ഇതുള്‍പ്പെടുത്തിയേക്കും.

220 മില്യണ്‍ യൂറോയുടെ സര്‍ക്കാര്‍ ധനസഹായമാണ് ഉണ്ടാവുകയെന്നാണ് കരുതുന്നത്. ഇതിലൂടെ മേഖലയിലെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുമെന്നും രക്ഷാകര്‍ത്താക്കളുടെ ചെലവുകള്‍ കുറയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ചൈല്‍ഡ് കെയര്‍ ചെലവുകള്‍ കുറയ്ക്കുന്നതിന് സബ്‌സിഡികള്‍ വര്‍ധിപ്പിക്കുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് മികച്ച വേതനം നല്‍കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാകും സര്‍ക്കാര്‍ സബ്സിഡി നല്‍കുകയെന്നും വരദ്കര്‍ പറഞ്ഞിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.