head3
head1

 നികുതി വരുമാനം കൂടിയിട്ടും  സര്‍ക്കാര്‍ ഖജനാവിന്റെ ധനമിച്ചത്തില്‍ വന്‍ തകര്‍ച്ച

ഡബ്ലിന്‍ : കോര്‍പ്പറേറ്റ് നികുതികളടക്കം രാജ്യത്തിന്റെ വരുമാനം കാര്യമായി വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ഖജനാവിന്റെ ധനസ്ഥിതി വളരെ മോശം അവസ്ഥയില്‍.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.2 ബില്യണ്‍ യൂറോയുടെ കുറവാണ് ധനമിച്ചത്തില്‍ വന്നിരിക്കുന്നതെന്ന് ധനവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രതീക്ഷിച്ചതുപോലെ തന്നെ നികുതി വരുമാനം ലഭിച്ചതായി ധനമന്ത്രി മീഹോള്‍ മഗ്രാത്തും സ്ഥിരീകരിച്ചു.എന്നിട്ടും ധനമിച്ചത്തിലുണ്ടായ വിടവ് നേരിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നു.2022ല്‍ 5 ബില്യണ്‍ യൂറോയുടെ മിച്ചമായിരുന്നു ഉണ്ടായിരുന്നതെന്നു കൂടി അറിയുമ്പോഴാണ് സര്‍ക്കാരിന്റെ സാമ്പത്തിക ദുസ്ഥിതി കൂടുതല്‍ വെളിപ്പെടുന്നു.

സര്‍ക്കാരിന്റെ പൊതുചെലവിലുണ്ടായ വന്‍ വര്‍ധനവാണ് ധനസ്ഥിതിയില്‍ ഇടിവുണ്ടായതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നാഷണല്‍ റിസര്‍വ് ഫണ്ടിലേക്ക് (എന്‍ ആര്‍ എഫ്) 4 ബില്യണ്‍ യൂറോ കൈമാറിയിരുന്നു. ഇതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.2023-ല്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടിലേക്കുള്ള വായ്പാ തിരിച്ചടവും ബാങ്കിന്റെ ഓഹരിവില്‍പ്പനയിലുണ്ടായ കുറവുമാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്നും ധന വകുപ്പ് വിശദീകരിക്കുന്നത്.

നികുതി വരുമാനം കൂടിയിട്ടും

കഴിഞ്ഞ വര്‍ഷത്തിലാകെ വരുമാന നികുതി, വാറ്റ്, കോര്‍പ്പറേഷന്‍ നികുതി എന്നിവയടക്കം 2023ല്‍ 88.1 ബില്യണ്‍ യൂറോയുടെ ഖജനാവിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ബില്യണ്‍ യൂറോ(6%)യുടെ വര്‍ധനവാണിത്.വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനനികുതിയില്‍ 2022നെ അപേക്ഷിച്ച് 2023ല്‍ 2.2 ബില്യണ്‍ യൂറോയുടെ അധിക വരുമാനമുണ്ടായി. 32.9 ബില്യണ്‍ യൂറോയാണ് ഇന്‍കം ടാക്‌സായി ഖജനാവിലെത്തിയത്.

സര്‍ക്കാരിന്റെ രണ്ടാമത്തെ പ്രധാന വരുമാനമാണ് കോര്‍പ്പറേറ്റ് നികുതി. ഡിസംബറിലെ കോര്‍പ്പറേഷന്‍ നികുതി വരവ് 2022നെ അപേക്ഷിച്ച് 20% വര്‍ധിച്ചു. 1.8 ബില്യണ്‍ യൂറോയാണ് ഈയിനത്തില്‍ ലഭിച്ചത്.വാര്‍ഷിക കോര്‍പ്പറേറ്റ് നികുതി വരുമാനവും 2022മായി ഒത്തുനോക്കുമ്പോള്‍ 5.3% കൂടി(23.8 ബില്യണ്‍ യൂറോ).

വാറ്റിനത്തില്‍ 2023ല്‍ 20.3 ബില്ല്യണ്‍ യൂറോ ലഭിച്ചു.1.7 ബില്യണ്‍ യൂറോ(9.4%)യുടെ അധിക വരവാണുണ്ടായത്.കാപ്പിറ്റല്‍ അക്വിസിഷന്‍സ് ടാക്‌സിനത്തിലുള്ള വരവും 28 മില്യണ്‍ യൂറോ വര്‍ധിച്ചു.

ചില കുറവുകളും…

അതേ സമയം,സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാന(1.8 ബില്യണ്‍ യൂറോ)ത്തില്‍ 64 മില്യണ്‍ യൂറോയും കസ്റ്റംസ് നികുതിയില്‍ 54 മില്യണിന്റെ കുറവുമുണ്ടായി.കാപ്പിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് നികുതിയില്‍ 0.2 ബില്യണ്‍ യൂറോയുടെ ഇടിവുമുണ്ടായതായി കണക്കുകള്‍ പറയുന്നു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.