ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പൊതുഗതാഗത സര്‍വ്വീസില്‍ വിദേശ ഡ്രൈവര്‍മാരെ നിയമിക്കുന്നു.ബസ് ഏറാനും ഡബ്ലിന്‍ ബസുമാണ് ഡ്രൈവര്‍മാരെ വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത്.ബസ് കണക്ട്സ് പ്രോഗ്രാമിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കൂടുതല്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.ശരത് കാലത്ത് വിദേശത്തു നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതിനാണ് ഒരുക്കം.
എന്‍ ടി എയുടെയും വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂള്‍ ഗതാഗത പദ്ധതിയുടെയും സര്‍വ്വീസുകളുടെ ആവശ്യത്തിനായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന് കുറഞ്ഞത് 2,000 ഡ്രൈവര്‍മാരെയെങ്കിലും ആവശ്യമായി വരുമെന്നാണ് കരുതുന്നത്.ഡബ്ലിന്‍ ബസ്, ഗോ-എഹെഡ് അയര്‍ലണ്ട്, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എന്‍ടിഎ) എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ട്രാന്‍സ്‌പോര്‍ട്ട് പാര്‍ലമെന്ററി കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. പരസ്യത്തിലൂടെയും വകുപ്പുകളുടെ ടാസ്‌ക്‌ഫോഴ്‌സുമായി ചേര്‍ന്നും ഡി ലൈസന്‍സുള്ള ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നടത്താനാണ് പരിപാടി.
എന്‍ ടി എയ്ക്കും വിദ്യാഭ്യാസ വകുപ്പിനുമായി പുതിയ സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന് ബസ് ഏറാന്‍ നിലവില്‍ രാജ്യവ്യാപകമായി കാമ്പെയ്ന്‍ നടത്തുന്നുണ്ട്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ ഗണ്യമായി വികസിക്കുമെന്ന് എന്‍ടിഎ പ്രതിനിധി പറഞ്ഞു.
ബസ് ഏറാന്‍ കഴിഞ്ഞ വര്‍ഷം 500 പുതിയ ജീവനക്കാരെ നിയമിച്ചു.എന്നിരുന്നാലും ഇനിയും ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഏറ്റവും വലിയ വെല്ലുവിളി കോര്‍ക്കിലാണ്.നിലവില്‍ നിരവധി ഡ്രൈവര്‍മാരുടെ കുറവുണ്ട്. അടുത്ത വര്‍ഷം ആദ്യം ബസ് കണക്റ്റ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കൂടുതല്‍ പേരെ ആവശ്യമായി വരും.കോര്‍ക്കില്‍ ഡ്രൈവര്‍മാരുടെ ക്ഷാമം കഴിഞ്ഞ വര്‍ഷം മുതലാണ് രൂക്ഷമായത്
ഡ്രൈവര്‍മാരെയും മെക്കാനിക്കുകളെയും നിയമിക്കുന്നത് വെല്ലുവിളിയാണെന്ന് ഡബ്ലിന്‍ ബസ് സി ഇ ഒ ബില്ലി ഹാന്‍ പറഞ്ഞു. 2022 ജനുവരി മുതല്‍, 1,000ത്തിലധികം ഡ്രൈവര്‍മാരെ നിയമിച്ചു. വര്‍ഷം തോറും 400 എന്ന നിരക്കിലാണ് നിയമിക്കുന്നത്.എന്നിട്ടും കുറവ് പരിഹരിക്കാനാകുന്നില്ല.ദക്ഷിണാഫ്രിക്കയില്‍നിന്നും ഡ്രൈവര്‍മാരെ നിയമിക്കാന്‍ വൈകാതെ അവിടേക്ക് പോകുമെന്ന് ഡബ്ലിന്‍ ബസ് സി ഇ ഒ പറഞ്ഞു. ഡി ലൈസന്‍സുള്ള ഡ്രൈവര്‍മാരെ നിയമിക്കാനാണ് ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് ബി ലൈസന്‍സുള്ള ഡ്രൈവര്‍മാരെയും നിയമിക്കുമെന്നും അവര്‍ പറഞ്ഞു.ഇവരുടെ പരിശീലനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും ചെലവേറിയതാണെന്നും ഹാന്‍ പറഞ്ഞു.
ബസ് ഏറാന്‍ 57 വര്‍ഷത്തിലേറെയായി ഈ പദ്ധതിയുടെ ഭാഗമാണ്.10,600 റൂട്ടുകളിലായി ഓരോ സ്‌കൂള്‍ ദിവസവും 178,000ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് കൊണ്ടുപോകുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍ ഗതാഗത ടിക്കറ്റുകളുടെ എണ്ണം 5% വര്‍ദ്ധിച്ചു. 2018 നെ അപേക്ഷിച്ച് 50% കൂടുതല്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ സര്‍വ്വീസ് നല്‍കുന്നു.
നാഷണല്‍ സ്‌കൂളില്‍ പഠിക്കുകയും 3.2 കിലോമീറ്ററില്‍ കൂടുതല്‍ അകലെ താമസിക്കുകയും ചെയ്യുന്ന പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ലഭിക്കും.4.8 കിലോമീറ്ററില്‍ കൂടുതല്‍ അകലെ താമസിക്കുന്ന പോസ്റ്റ്-പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും വാഹന സൗകര്യം ലഭിക്കും.
യൂണിഫോംഡ് സെക്യൂരിറ്റി യൂണിറ്റ് സൃഷ്ടിക്കുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിനായി നീതിന്യായ മന്ത്രി ജിം ഒ’കല്ലഗനുമായി ചര്‍ച്ച നടത്തിയെന്ന് ഗതാഗത മന്ത്രി ദാരാ ഒ’ബ്രയന്‍ സ്ഥിരീകരിച്ചു.ഈ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനുമുള്ള അധികാരം ഉണ്ടായിരിക്കും.
മലയാളികൾ അടക്കമുള്ള ഇരുനൂറോളം ഡ്രൈവർമാർ ഇതിനകം തന്നെ അയർലണ്ടിലെത്തി
ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഇപ്പോൾ യൂറോപ്പിലുള്ള, ഇന്ത്യാക്കാരടക്കമുള്ളവർക്ക് മുൻഗണന ലഭിക്കാനുള്ള സാധ്യതകളുണ്ട്. പോളണ്ട്,മാൾട്ടാ ,പോർച്ചുഗൽ,സ്‌പെയിൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ള ഇരുനൂറോളം ഡ്രൈവർമാർ ഇതിനകം തന്നെ അയർലണ്ടിലെത്തി പൊതുഗതാഗത മേഖലയിൽ ജോലി കരസ്ഥമാക്കിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.