head1
head3

പ്രവാസികളോട് കടുംകൈ കാട്ടി കേരള സര്‍ക്കാരും എയര്‍പോര്‍ട്ട് അധികൃതരും, പ്രതിഷേധം ശക്തമാകുന്നു

കൊച്ചി : യൂറോപ്പില്‍ നിന്നും മറ്റു ഹൈ റിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയുടെ പേരില്‍ നേരിടേണ്ടിവരുന്ന കൊള്ളയ്ക്കെതിരെ ജനരോഷം ഉയരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആറിന് ഈടാക്കുന്ന അമിത നിരക്കിനെതിരേയാണ് ശക്തമായ പ്രതിഷേധമയുരുന്നത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒമ്പതോ പത്തോ മണിക്കൂറുകള്‍ വരെ യാത്ര ചെയ്തെത്തുന്നവര്‍ പി സി ആര്‍ ടെസ്റ്റിന്റെ പേരില്‍ മണിക്കൂറുകളോളം നെടുമ്പാശേരിയില്‍ തടഞ്ഞുവെയ്ക്കപ്പെടുന്ന സാഹചര്യം അതിഭയാനകമായ കാഴ്ചയാവുകയാണ് കേരളത്തില്‍.

http://

റാപ്പിഡ് പി സി ആര്‍ ടെസ്റ്റിന് ഓരോ ആളും 2500 രൂപ അടയ്ക്കാന്‍ തയ്യാറായാല്‍ അര മണിക്കൂറിനകം റിസള്‍ട്ട് കിട്ടുമ്പോള്‍ അതേ പി സി ആര്‍ ടെസ്റ്റ് 500 രൂപയ്ക്കും ലഭ്യമാണ്. പക്ഷെ 500 രൂപ കൊടുക്കുന്നവര്‍ക്ക് റിസള്‍ട്ട് ലഭിക്കാന്‍ നാല് മണിക്കൂര്‍ സമയ താമസം വേണ്ടി വരുമെന്നാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സ്വകാര്യ ലാബുകാര്‍ പറയുന്നത്.

ഈടാക്കുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രം !

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗമാണ് അന്താരാഷ്ട്ര അറൈവല്‍ ഏരിയയില്‍ യാത്രക്കാര്‍ക്കായി റാപ്പിഡ് പിസിആര്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംയോജിപ്പിക്കാന്‍ തീരുമാനിച്ചത്. മണിക്കൂറില്‍ 350 ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിലവിലെ ശേഷിക്ക് പുറമേ, തുല്യ എണ്ണം റാപ്പിഡ് പിസിആര്‍ ടെസ്റ്റിംഗ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിന് യാത്രക്കാര്‍ 2500 രൂപ ഫീസ് അടക്കണം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാകണം, ഫലം വരുന്നതുവരെ ഹോള്‍ഡിംഗ് ഏരിയയില്‍ കാത്തിരിക്കണം.

ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അഞ്ച് മണിക്കൂറിനുള്ളില്‍ നല്‍കാമെന്നും റാപ്പിഡ് പിസിആറിന്റെ ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കുമെന്നുമാണ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നത്..

യാത്രക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ടെസ്റ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റിങ് ചാര്‍ജ്ജ് മാത്രമേ പരിശോധനയ്ക്കായി ഈടാക്കുകയുള്ളുവെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫലം നെഗറ്റീവായാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളം വിടാനും 7 ദിവസം ക്വാറന്റൈനില്‍ കഴിയാനും കഴിയും. റിസള്‍ട്ട് ലഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍ കാത്തുനില്‍ക്കാന്‍ പ്രത്യേക ഹോള്‍ഡിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരിശോധനാ നടപടിക്രമങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ നിന്നും, ഇറ്റലിയില്‍ നിന്നും, മാള്‍ട്ടയില്‍ നിന്നും എത്തിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കാനാവാതെ റിസള്‍ട്ടിനായി കാത്തിരിക്കേണ്ടി വന്നത്. നാല് മണിക്കൂര്‍ കാത്തിരുന്നിട്ടും റിസള്‍ട്ട് ലഭിക്കാത്തവരും നിരവധിയാണ്.

പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ‘പിഴിയുകയാണ്’ കേരള സര്‍ക്കാരും, വിമാനത്താവള അധികൃതരും. ഈ സ്വാകാര്യ ലാബുകാര്‍ വഴിയല്ലാതെ, സര്‍ക്കാര്‍ സംവിധാനം വഴി പി സി ആര്‍ ടെസ്റ്റ് കൃത്യവും സ്വത്വരവുമായ നിലയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

അന്യദേശത്ത് വിയര്‍പ്പൊഴുക്കി ആയിരക്കണക്കിന് കോടി രൂപ സംസ്ഥാനത്തിന് മുതല്‍ കൂട്ടുന്ന പ്രാവാസികളെ, സ്വദേശത്തെ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ അധിക്ഷേപിക്കുന്ന നടപടിയാണ് അധികൃതര്‍ കാട്ടുന്നത്. അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന സാങ്കേതിക വിദ്യ സര്‍ക്കാര്‍ ചിലവില്‍ ഏര്‍പ്പെടുത്തി ഫീസ് ഗണ്യമായി കുറയ്ക്കണമെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാമെന്നിരിക്കെ കേരള സംസ്ഥാനവും എയര്‍പോര്‍ട്ട് അധികൃതരും കാട്ടുന്നത് കൊടും ക്രൂരതയാണ്. പിഞ്ചു കുട്ടികളുമടക്കം വന്നിറങ്ങുന്ന പ്രവാസികളോട് മണിക്കൂറുകളോളം കാത്തിരിക്കാന്‍ പറയാനും അധികൃതര്‍ക്ക് യാതൊരു ഉളുപ്പുമില്ല. പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുന്ന ബുദ്ധിരഹിതനെ പോലെ, കോവിഡ് ദുരന്തത്തിനിടയിലും പ്രവാസിയെ ഞെക്കിപ്പിഴിയുകയാണ് അധികൃതര്‍.

http://

ഒരു സര്‍വീസില്‍ ശരാശരി 200 യാത്രക്കാര്‍ വന്നെത്തിയെന്ന് കണക്കാക്കിയാല്‍ പോലും യൂറോപ്പില്‍ നിന്നും വന്നെത്തുന്ന യാത്രക്കാരില്‍ നിന്നും ഒരുമാസം റാപിഡ് പിസിആര്‍ നടത്തുന്ന ഏജന്‍സികള്‍ക്ക് കിട്ടുന്നത് കോടിക്കണക്കിന് രൂപയാണ്.

കഴിഞ്ഞ ദിവസവും ഇറ്റലിയില്‍ നിന്നുമടക്കമുള്ള നിരവധി യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് പി സി ആര്‍ ടെസ്റ്റിന്റെ റിസല്‍ട്ട് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ കൂടി നിരവധി പേരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഏത്രയും വേഗം പി സി ആര്‍ ടെസ്റ്റിന്റെ നിരക്ക് കുറയ്ക്കുകയും, പരമാവധി വേഗത്തില്‍ റിസള്‍ട്ട് ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യണമെന്നാണ് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യമുയര്‍ത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.