head3
head1

കുട്ടികളെ ശിക്ഷിച്ച മാതാപിതാക്കളുടെ പേരില്‍ കേസെടുത്തു, സോഷ്യല്‍ വെല്‍ഫെയര്‍ അധികൃതര്‍ കുട്ടികളെ ഏറ്റെടുത്തു.

ലീമെറിക്ക് : കുട്ടികളെ ക്രൂരമായി ശിക്ഷിച്ച മാതാപിതാക്കളുടെ പേരില്‍ കേസെടുത്തു.തുടര്‍ന്ന് മൂന്ന് കുട്ടികളുടെയും സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ അധികൃതര്‍ക്ക് വിട്ടുകൊടുത്ത് കോടതി ഉത്തരവിട്ടു.ഫാമിലി ലോ കോര്‍ട്ട് ഹിയറിംഗിലാണ് തീരുമാനം.

കുട്ടികളുടെ സംരക്ഷണം 28 ദിവസത്തേയ്ക്കാണ് റ്റുസ്ലയെ ഏല്‍പ്പിച്ചത് .കുട്ടികളുടെ പുതിയ മേല്‍വിലാസം മാതാപിതാക്കളെ അറിയിക്കരുതെന്നും കോടതി ഉത്തരവിട്ടു.

പ്രാദേശിക അഭയകേന്ദ്രത്തിലെ ശിശുസംരക്ഷണ കോ-ഓര്‍ഡിനേറ്ററാണ് ഈ ക്രൂരതകള്‍ കോടതിയെ അറിയിച്ചത്. ആറുവയസ്സുള്ള ആണ്‍കുട്ടിയെ കമ്പിയും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ട്രൗസര്‍ പോലും ഊരാന്‍ കഴിയാത്ത വേദനയിലാണ് ഇവന്‍.മൂന്ന് വയസുകാരിയ്ക്ക് ഷൂ ഉപയോഗിച്ചായിരുന്നു അടി കിട്ടിയത്.ഈ പിഞ്ചു കുട്ടിയുടെ ദേഹമാകെ മുറിവുകളും ചതവുകളുമാണ്.

സ്ഥിരം മര്‍ദ്ദനത്തിനെതിരെ കുട്ടികളുടെ അമ്മ ഭര്‍ത്താവിനെതിരെ ജൂലൈയില്‍ കോടതിയിലെത്തിയിരുന്നു.യുവതിയുടെ മൂന്ന് കുട്ടികളില്‍ രണ്ട് മക്കളുടെ പിതാവാണ് പ്രതിസ്ഥാനത്ത്. തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അവര്‍ക്ക് കോടതി കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഭര്‍ത്താവിന് അനുകൂലമായി മൊഴിമാറ്റി.

താന്‍ നേരത്തേ കോടതിയില്‍ പറഞ്ഞതും ഇപ്പോള്‍ കുട്ടികള്‍ പറയുന്ന മര്‍ദ്ദന കഥകളുമെല്ലാം നുണയാണെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഇത് കോടതി സ്വീകരിച്ചില്ല.തുസ്ലയുടെ കോ-ഓര്‍ഡിനേറ്റര്‍മാരും ഗാര്‍ഡയുമെല്ലാം അന്വേഷിച്ചതില്‍ നിന്നും ഭര്‍ത്താവിന്റെ മര്‍ദ്ദനവും വീട്ടിലെ കലാപവുമെല്ലാം സത്യമായിരുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി മാതാപിതാക്കളെ ഒഴിവാക്കി കുട്ടികളുടെ സംരക്ഷണം തുസ്ലയെ ഏല്‍പ്പിച്ചത്. കുട്ടികളും അച്ഛനോടൊപ്പം താമസിക്കാന്‍ ഇഷ്ടമില്ലെന്നറിയിച്ചിരുന്നു.

കുട്ടികള്‍ക്കായി റ്റുസ്ല ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണം ലംഘിച്ച് അമ്മ കുട്ടികളെ പിതാവിന്റെ പുതിയ വിലാസത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടക്കാല പരിചരണ ഉത്തരവിനായി (ഐസിഒ) കോടതിയില്‍ അപേക്ഷ നല്‍കാന്‍ തുസ്ല തയ്യാറായത്.

അതിനിടെ ഗാര്‍ഡയും സാമൂഹ്യ പ്രവര്‍ത്തകരും പിതാവിന്റെ വിലാസത്തില്‍ എത്തി കുട്ടികളെ അമ്മയുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.പക്ഷേ ആ സംവിധാനം ഇപ്പോള്‍ ലഭ്യമല്ലെന്നും തുസ്ല അറിയിച്ചു.

എന്നാല്‍ പിതാവ് കോടതിയില്‍ കുറ്റം നിഷേധിച്ചു.തുടക്കം മുതലേ പറഞ്ഞതെല്ലാം നുണകളാണെന്നും കുട്ടികളെ സ്നേഹിക്കുന്നയാളാണ് താനെന്നും ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

പണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഭാര്യ കോടതിയില്‍ വന്ന് നുണ പറഞ്ഞതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തുസ് ലയുടെ സാമൂഹിക പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയുമൊക്കെ സാക്ഷ്യപ്പെടുത്തലുകള്‍ രക്ഷിതാക്കള്‍ക്കെതിരായിരുന്നു.ഗാര്‍ഡ അന്വേഷണത്തിന്റെ ഭാഗമായും കുട്ടികളെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. ഗാര്‍ഡ റിപ്പോര്‍ട്ടും മാതാപിതാക്കള്‍ പറയുന്നത് ശരിയല്ലെന്ന് തെളിയിക്കുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.