head1
head3

ഹാക്കറുടെ ആക്രമണത്തെ തുടര്‍ന്ന് അക്കൗണ്ട് നഷ്ടമായ ഡബ്ലിന്‍ യുവതി ഫേസ്ബുക്കിനെതിരെ ഹൈക്കോടതിയില്‍

ഡബ്ലിന്‍ : ഹാക്കറുടെ ആക്രമണത്തെ തുടര്‍ന്ന് അക്കൗണ്ട് നഷ്ടമായ ഡബ്ലിന്‍ യുവതി ഫേസ്ബുക്കിനെതിരെ ഹൈക്കോടതിയില്‍. സില്‍വിയ ഒ മഹോണിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പല സുഹൃത്തുക്കള്‍ക്കും ഇവര്‍ അയ്ക്കാത്ത സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് പ്രശ്നം കോടതിയിലെത്തിയത്.

ഡിസംബര്‍ പകുതിയോടെ ഇവരുടെ സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളിലേയ്ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് സന്ദേശങ്ങള്‍ പോയിത്തുടങ്ങിയത്.അപ്പോഴാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിഞ്ഞതെന്ന സില്‍വിയ ഒ മഹോണി പറഞ്ഞു.പരാതിയെ തുടര്‍ന്ന് ഹാക്കിംഗ് സ്ഥിരീകരിച്ച ഫേസ്ബുക്ക് അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം പുനസ്ഥാപിക്കാന്‍ അതിവേഗത്തില്‍ നീങ്ങുകയാണെന്ന് മറുപടി നല്‍കി. മാത്രമല്ല ഹാക്കിംഗിനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവര്‍ക്ക് നല്‍കുമെന്നും അറിയിച്ചു.എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡബ്ലിനിലെ ഫോക്‌സ്‌റോക്കിലെ ബ്രൈടണ്‍ പ്ലേസില്‍ നിന്നുള്ള ഒ മഹോണി ഫെയ്‌സ്ബുക്ക് അയര്‍ലന്‍ഡ് ലിമിറ്റഡിനെതിരെ കോടതിയിലെത്തിയത്.

നിരവധി വര്‍ഷങ്ങളായി ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളയാളാണ് മാഹോണി.താനറിയാതെ തന്റെ അക്കൗണ്ടില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചതായി അറിഞ്ഞതോടെ അക്കൗണ്ട് പാസ്വേഡ് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍
അത് ചെയ്യാന്‍ കഴിയാതെ വന്നു. മാത്രമല്ല തന്റെ അക്കൗണ്ടിലേയ്ക്ക് കടക്കാന്‍ പോലും സാധിച്ചില്ല.കൂടാതെ, നെയിം പ്രൊഫൈലില്‍ സില്‍വിയ ഒ മഹോണിക്ക് പകരം ലുവോ യിഹാന്‍’ എന്നായി മാറി.കൂടാതെ സന്ദേശങ്ങളിലെ ഉള്ളടക്ക സ്വഭാവവും ആശങ്കപ്പെടുത്തുന്നതായി.ഒരു ഡെക്കിംഗ് കമ്പനിയുടെ ബിസിനസ്സ് പേജ് ലൈക്ക് ചെയ്യുന്നതിനുള്ള ക്ഷണം ഉള്‍പ്പെടെ പല സന്ദേശങ്ങളും സുഹൃത്തുക്കള്‍ക്ക് ഈ അക്കൗണ്ടില്‍ നിന്ന് ലഭിച്ചെന്ന് കോടതിയില്‍ നല്‍കിയ ഇവര്‍ സത്യവാങ്മൂലത്തില്‍ അവര്‍ പറഞ്ഞു.

ഫോട്ടോകളും വ്യക്തിഗത സന്ദേശങ്ങളും ഉള്‍പ്പെടെ അജ്ഞാതനായ വ്യക്തി തന്റെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഫേസ്ബുക്കിന്റെ ഓട്ടോമേറ്റഡ് പരാതി സംവിധാനത്തിലൂടെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.കുറഞ്ഞത് രണ്ട് തവണയെങ്കിലും പിക്ചര്‍ ഐഡി സഹിതം അപ്ലോഡുചെയ്യുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചു.എന്നാല്‍ പ്രശ്നം പരിഹരിച്ചതായി ചൈനീസ് ഭാഷയിലുള്ള മറുപടി സന്ദേശങ്ങള്‍ മാത്രമേ തിരികെ ലഭിച്ചുള്ളൂവെന്ന് അവര്‍ പറഞ്ഞു.സഹികെട്ടാണ് ഫേസ്ബുക്കിനെതിരെ നടപടികളിലേയ്ക്ക് നീങ്ങിയത്. സ്വകാര്യതയ്ക്കുള്ള തന്റെ ഭരണഘടനാപരമായ അവകാശവും ജിഡിപിആര്‍ അവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്ന് അവര്‍ കോടതിയില്‍ അവകാശപ്പെട്ടു.


ഒ മഹോണിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്നും അജ്ഞാതനായ ലുവോ യിഹാന്‍ എന്ന വ്യക്തിയെ തടയണമെന്നും ആക്സസ് ചെയ്ത അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് അറിയണമെന്നുമാണ് ഇവരുടെ ആവശ്യം.ഓ മഹോണിയുടെ അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍ എടുത്ത ഡാറ്റകള്‍ വീണ്ടെടുത്ത് തിരികെ നല്‍കാനും ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്നതിനും ഇവര്‍ കോടതി ഉത്തരവു തേടി.കഴിഞ്ഞ ജനുവരി 1 മുതലുള്ള ഇവരുടെ അക്കൗണ്ടിലെ എല്ലാ കാര്യങ്ങളും ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യം വളരെ അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് മിസ് ഒ മഹോണിയുടെ അഭിഭാഷകന്‍ ജാക്ക് ഫിറ്റ്സ് ജെറാള്‍ഡ് പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ ഫേസ്ബുക്ക് ഒ മഹോണിയുടെ സോളിസിറ്റര്‍മാര്‍ക്ക് രണ്ട് കത്തുകള്‍ അയച്ചിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഓ മഹോണിയ്ക്ക് അക്കൗണ്ടിലേയ്ക്ക് പ്രവേശനം പുനസ്ഥാപിക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്.ഒ മഹോണിയും ഫേസ്ബുക്ക് പ്രതിനിധികളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയും നടത്തിതായും അഭിഭാഷകര്‍ പറഞ്ഞു.

മറ്റെല്ലാ ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെയും പോലെ ഫേസ്ബുക്കിനും ഓണ്‍ലൈന്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അതിന്റെ അഭിഭാഷകന്‍ റോസ ഫാനിംഗ് കോടതിയെ അറിയിച്ചു.എന്നാല്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് ഫേസ്ബുക്കിനെ കുറ്റവാളിയാക്കാന്‍ തെളിവുകള്‍ ഇല്ലെന്നും കോടതിയില്‍ ഇദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H



Comments are closed.