head1
head3

മാര്‍പാപ്പയുടെ മരണം പ്രഖ്യാപിക്കുക ഐറിഷ് കര്‍ദ്ദിനാള്‍ , വത്തിക്കാന്‍ തയ്യാറെടുക്കുന്നു

ഡബ്ലിന്‍ : ലോകമാസകലമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആദ്ധ്യാത്മിക തലവനും , വര്‍ത്തമാനകാലത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായ ഫ്രാന്‍സീസ് മാര്‍പാപ്പ ,മരണത്തിന് തൊട്ടടുത്തെത്തുമ്പോള്‍, പാപ്പായുടെ മരണം ഔദ്യോഗികമായി പുറത്തുവിടാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് വത്തിക്കാന്‍.

ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന സൂചനകളാണ് ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിടുന്നത്. കടുത്ത ആസ്ത്മ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിളര്‍ച്ചയും കുറഞ്ഞ പ്ലേറ്റ്ലെറ്റ് എണ്ണവും കാരണം ഇന്നലെ മുഴുവന്‍ കൂടിയ തോതില്‍ ഉയര്‍ന്ന ഓക്‌സിജന്‍ തെറാപ്പിയും രക്തപ്പകര്‍ച്ചയും ആവശ്യമായി വന്നു. ചാരുകസേരയില്‍ ഇരിക്കാനും,സ്വസ്ഥമായി പ്രതികരിക്കാനും ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് കാര്യമായ വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കി.അദ്ദേഹത്തിന്റെ രോഗനിര്‍ണയം ഒരു പരിധിവരെ മാത്രമാണെന്നും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാന്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഫെബ്രുവരി 14-ന് മാര്‍പാപ്പയില്‍ ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചത്.ബാക്ടീരിയ, വൈറല്‍, ഫംഗസ് അണുബാധകളുടെ സംയോജനം മൂലമുണ്ടായ ഇരട്ട ന്യുമോണിയയായി ഇത് പിന്നീട് മാറി. ചെറുപ്പത്തില്‍ ശ്വാസകോശം ഭാഗികമായി നീക്കം ചെയ്തതില്‍ നിന്ന് ഉടലെടുത്ത അദ്ദേഹത്തിന്റെ മുന്‍കാല ശ്വാസകോശ അവസ്ഥ അദ്ദേഹത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. സെപ്‌സിസിന്റെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രായവും മെഡിക്കല്‍ ചരിത്രവും കാരണം മെഡിക്കല്‍ സംഘം ജാഗ്രത പാലിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കില്ലെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു. പകരം, തയ്യാറാക്കിയ പ്രാര്‍ത്ഥന ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കുകയും ഡീക്കന്‍മാരുടെ ജൂബിലി ആഘോഷത്തിനായുള്ള അദ്ദേഹത്തിന്റെ പ്രസംഗം അദ്ദേഹത്തിനുവേണ്ടി വായിക്കുകയും ചെയ്യും.

ഒരുക്കങ്ങള്‍

ഇത്തവണ മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്നത് ഒരു ഐറിഷ് കര്‍ദിനാളാണ് .ഡബ്ലിനില്‍ ജനിച്ച കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാറെലാണ് അതിനായുള്ള ചുമതലക്കാരന്‍.വത്തിക്കാന്‍ സിറ്റി സുപ്രീം കോടതിയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന ,ഇപ്പോള്‍ മാര്‍പാപ്പയുടെ ധനകാര്യ സെക്രട്ടറി കൂടിയായ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാറെല്‍ കാമര്‍ലെംഗോ (Camerlengo) എന്നാണ് അറിയപ്പെടുന്നത്.ഒരു പോപ്പിന്റെ മരണത്തിനും പുതിയ ഒരാളുടെ തിരഞ്ഞെടുപ്പിനും ഇടയിലുള്ള കാലയളവില്‍ സഭയുടെ ഭരണം നടത്തുന്നതിന് ഉത്തരവാദിത്തമുള്ളത് കര്‍ദ്ദിനാള്‍ കാമര്‍ലെംഗോയ്ക്കാണ് .

കാമര്‍ലെംഗോയുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍

ഒരു മാര്‍പാപ്പ മരിച്ചാല്‍, ഔദ്യോഗികമായി മരണവിവരം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കാമര്‍ലെംഗോയ്ക്ക് ഉണ്ട്. കാമര്‍ലെംഗോ (നിലവില്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍) മരിച്ച പോപ്പിനെ സമീപിച്ച് പരമ്പരാഗതമായി ഒരു ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയില്‍ മൂന്ന് തവണ തട്ടുകയും ഫ്രാന്‍സീസ് എന്ന് പേര് വിളിക്കുകയും ചെയ്യും.മൂന്ന് തവണ വിളിച്ചിട്ടും പ്രതികരണമില്ലെങ്കില്‍, പോപ്പ് മരിച്ചതായി കാമര്‍ലെംഗോ പ്രഖ്യാപിക്കും.കാമര്‍ലെംഗോ ഈ വിവരം കാര്‍ഡിനല്‍സ് കോളേജിന്റെ ഡീനെയും മറ്റ് പ്രധാന സഭാ ഉദ്യോഗസ്ഥരെയും അറിയിക്കും. വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ ഫ്രാന്‍സീസിന്റെ ഒദ്യോഗിക സീലും,മോതിരവും നശിപ്പിക്കുന്ന പതിവും മുമ്പുണ്ടായിരുന്നത് തുടരും.ഇതിന്റെ ചുമതലയും കര്‍ദ്ദിനാള്‍ കാമര്‍ലെംഗോയ്ക്കാണ് .

ദുഃഖാചരണ കര്‍മ്മങ്ങള്‍ക്കും,സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ കാമര്‍ലെംഗോ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യും.പാപ്പയുടെ വിയോഗം മുതല്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ വത്തിക്കാനിലെ പ്രധാന അധികാരസ്ഥാനം കാമര്‍ലെംഗോയ്ക്കാണ്

ഡബ്ലിന്‍കാരന്‍ വത്തിക്കാനില്‍ ചുമതയേല്‍ക്കുമ്പോള്‍

ഡബ്ലിനിലെ ഡ്രിംനയില്‍ ജനിച്ച , കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാറെല്‍ മാര്‍പാപ്പയുടെ ആശുപത്രിയില്‍ സദാ ജാഗരൂകനായി കാത്തിരിക്കുകയാണ്. അപ്രതീക്ഷിതമല്ലാത്ത ഒരു വാര്‍ത്ത അടുത്ത് തന്നെ കേള്‍ക്കേണ്ടിവരുമെന്ന സൂചനകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ ,ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.

പുരോഹിതനായ മൂത്ത സഹോദരന്‍ ബ്രയാന്‍ വത്തിക്കാനില്‍ സേവനത്തിനെത്തിയ ശേഷമാണ് ഒരു സന്യാസസഭയില്‍ ചേര്‍ന്ന കെവിന്‍ ജോസഫ് ഫാറെലും അദ്ദേഹത്തെ പിന്തുടര്‍ന്നത്. 1969-ല്‍ പുരോഹിതനായി നിയമിതനായ ശേഷം അദ്ദേഹം ഒരു അമേരിക്കന്‍ രൂപതയിലേയ്ക്ക് സേവനരംഗം മാറ്റി..അവിടെ പ്രവര്‍ത്തിക്കവെയാണ് 2001-ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഷിംഗ്ടണ്‍ രൂപതയുടെ സഹായമെത്രാനായി കെവിന്‍ ജോസഫ് ഫാറെലിനെ നിയോഗിച്ചത്.

ഡ്രിംനായിലെ ഗാല്‍റ്റിമോര്‍ പാര്‍ക്കിലെ നാല് ആണ്‍കുട്ടികളുള്ള ഒരു കുടുംബത്തിലാണ് രണ്ട് ഫാരെല്‍സും വളര്‍ന്നത്, പ്രാദേശത്തെ ക്രിസ്ത്യന്‍ ബ്രദേഴ്സ് സ്‌കൂളിലാണ് അവര്‍ പഠിച്ചത്.അമ്മയോടൊപ്പം ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍ പള്ളിയിലെത്തി ദിവസേനെ അവര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. പ്രായമായ ഇടവകക്കാരെ പരിപാലിക്കുന്ന മക്ഓലി സെന്ററില്‍ ഒരു സന്നദ്ധപ്രവര്‍ത്തകയായിരുന്ന അമ്മായാണ് തങ്ങളുടെ വിശാസ ജീവിതത്തിന്റെ പ്രചോദനമെന്ന് കാര്‍ഡിനാള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫ്രാന്‍സീസിന് ഏറ്റവും മാനസിക അടുപ്പമുള്ള കര്‍ദിനാളുമാരില്‍ ഒരാളാണ്. സഭയുടെ നിലപാടുകളില്‍ പാറപോലെ ഉറച്ചു നില്‍ക്കാനും,കുടുംബ പ്രേഷിതത്വത്തിനായി അവിശ്രമം പ്രവര്‍ത്തിക്കാനുമുള്ള അദ്ദേഹത്തിന്റെ ആര്‍ജവം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. .അതുകൊണ്ടാണ് പ്രധാന ചുമതലകളിലെല്ലാം , ഈ ഐറിഷ് കര്‍ദ്ദിനാള്‍ എത്താനുണ്ടായ കാരണവും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.