head3
head1

ട്രംപിന്റെ താരിഫിനെ മറികടക്കാന്‍ ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ കമ്പനി 600 ടണ്‍ ഫോണുകള്‍ കയറ്റിവിട്ടു

ഡബ്ലിന്‍ : വരാന്‍ പോകുന്ന യു എസ് താരിഫുകള്‍ മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ കമ്പനി വന്‍ തോതില്‍ ഫോണുകള്‍ കയറ്റി അയച്ചെന്ന് കസ്റ്റംസ് രേഖകള്‍.താരിഫ് വില വര്‍ദ്ധനവിനെ മറികടക്കാന്‍ 600 ടണ്‍ ഐഫോണുകളാണ് ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണും ടാറ്റയും ചേര്‍ന്ന് അമേരിക്കയിലേയ്ക്ക് ‘കടത്തി’യതെന്നാണ് ചെന്നൈ കസ്റ്റംസ് റിപ്പോര്‍ട്ട്.

ആറ് കാര്‍ഗോ ജെറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്.കയറ്റുമതി വേഗത്തിലാക്കാനുള്ള ഇടപെടലുകളും ചെന്നൈ വിമാനത്താവളത്തില്‍ കമ്പനി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ക്ലിയറന്‍സ് സമയം 30ല്‍ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ആറ് കാര്‍ഗോ ജെറ്റുകളിലാണ് മൊബൈല്‍ ഫോണുകള്‍ കടത്തിയത്.

ചെന്നൈ എയര്‍ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് വിമാനമാര്‍ഗമായിരുന്നു മാര്‍ച്ചിലെ എല്ലാ ഫോക്‌സ്‌കോണ്‍ കയറ്റുമതികളും.ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് ഇവ എത്തിച്ചതെന്നും കസ്റ്റംസ് ഡാറ്റ പറയുന്നു. ഭൂരിപക്ഷവും ചിക്കാഗോയിലാണ് പറന്നത്.

താരിഫുകള്‍ ചെലവ് കൂട്ടുമെന്ന ആശങ്കയെത്തുടര്‍ന്നാണ് കമ്പനി ബുദ്ധിപരമായ ഈ നീക്കം നടത്തിയത്.ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണികളിയാണ് അമേരിക്ക.ഇവിടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാന്‍ കമ്പനി ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു.ഏപ്രിലില്‍, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു എസ് ഭരണകൂടം 26% താരിഫ് ചുമത്തിയിരുന്നു.

ചൈനയ്ക്ക് മേല്‍ 100%ന് മേലായിരുന്നു താരിഫ്. പിന്നീട് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫുകള്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഇതിന് ശേഷം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമുള്ള ഉയര്‍ന്ന താരിഫില്‍ ഹ്രസ്വകാലത്തേക്ക് ട്രംപ് ഇളവ് അനുവദിച്ചു.

അമേരിക്കയിലെത്തിയത് 2 ബില്യണ്‍ ഡോളറിന്റെ ഫോണുകള്‍

മാര്‍ച്ചില്‍ 2 ബില്യണ്‍ ഡോളര്‍ (1.8 ബില്യണ്‍ യൂറോ) വിലമതിക്കുന്ന ഐഫോണുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് അമേരിക്കയിലേക്ക് കയറ്റിവിട്ടത്.എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് കസ്റ്റംസ് ഡാറ്റകള്‍ പറയുന്നു.

ഫോക്‌സ്‌കോണ്‍ മാര്‍ച്ചില്‍ 1.31 ബില്യണ്‍ ഡോളര്‍ (1.2 ബില്യണ്‍ യൂറോ) വിലമതിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്.ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ആകെ കയറ്റുമതിക്ക് തുല്യമായ ഫോണുകളാണ് മാര്‍ച്ചില്‍ മാത്രം അമേരിക്കയിലെത്തിയത്.ആപ്പിള്‍ ഐഫോണ്‍ 13, 14, 16, 16ല മോഡലുകളാണ് ഇതിലുണ്ടായിരുന്നത്.ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഫോക്‌സ്‌കോണ്‍ ആകെ കയറ്റുമതി 5.3 ബില്യണ്‍ ഡോളറാണ്.

മാര്‍ച്ചില്‍ 612 മില്യണ്‍ ഡോളറിന്റെ ആപ്പിള്‍ ഫോണ്‍ കയറ്റുമതിയാണ് ടാറ്റ ഇലക്ട്രോണിക്‌സ് നടത്തിയത്.മുന്‍ മാസത്തേക്കാള്‍ 63% കൂടുതലാണിത്.ഐഫോണ്‍ 15, 16 മോഡലുകളായിരുന്നു കയറ്റുമതിയിലേറെയും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.