head3
head1

ഭീകരതയില്‍ വെണ്ണീറായ നിരപരാധികള്‍ക്ക് വാടാത്ത സ്നേഹപ്പൂക്കളര്‍പ്പിച്ച് അഹകിസ്ഥ

കോര്‍ക്ക് : ഭീകരതയൊരുക്കിയ മരണക്കെണിയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളെ കോര്‍ക്കിലെ അഹകിസ്ഥ സ്മാരകം നാല്‍പ്പതാമാണ്ടിലും ഓര്‍മ്മപ്പൂക്കള്‍ നല്‍കി ആദരിച്ചു. ഇരകളുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്ത അനുസ്മരണ പരിപാടിയില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും കാനഡയുടെ മുന്‍ പ്രധാനമന്ത്രി എണ്‍പത്തിയാറാം വയസുകാരനായ പോള്‍ മാര്‍ട്ടിനും നേരിട്ടെത്തിയതും ചടങ്ങിനെ ഏറെ ഹൃദ്യമാക്കി.സ്മാരകം സന്ദര്‍ശിക്കുന്ന ആദ്യത്തെ കാനഡയുടെ മുന്‍ പ്രധാനമന്ത്രിയാണ് പോള്‍.

കാലം ഏറെ കടന്നുപോയിട്ടും നഷ്ടത്തിന്റെയും ക്രൂരതയുടെയും വ്യാപ്തി ഒട്ടും കുറയുന്നില്ലെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ പറഞ്ഞു.പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് എന്നും വ്യക്തിപരമായ ദുരന്തമായി തുടരുകയാണ്.ഇത്തരം അനുസ്മരണ പരിപാടികള്‍ ഇരകള്‍ക്ക് ആദരവിനൊപ്പം പ്രിവിലേജും നല്‍കുന്നതാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ഉറ്റവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മായാതെ മനസ്സില്‍ സൂക്ഷിക്കുന്ന കുടുംബങ്ങളെയും ബന്ധുക്കളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ ഇന്ത്യ, കാനഡ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അധികാരികളും, ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും ഉള്‍പ്പെടെ 200-ലധികം പേര്‍ പങ്കെടുത്തു.

രാവിലെ 8:13ന്, വിമാനം പൊട്ടിത്തെറിച്ചതിന്റെ ഓര്‍മ്മയില്‍ , സദസ്യര്‍ ഒരു നിമിഷം  മൗനം ആചരിച്ചു.

പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍, ഇന്ത്യയുടെ  പെട്രോളിയം രാസവസ്തു കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പൂരി, കാനഡയുടെ ന്യൂനപക്ഷവകുപ്പ് മന്ത്രി ഗാരി അനന്ദസംഗരീ, കോര്‍ക്ക് മേയര്‍ ജോ കാരോള്‍ എന്നിവര്‍ അടക്കം നിരവധി നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളില്‍ നിന്നുള്ള വായനകളും, പ്രാര്‍ഥനകളും, കുടുംബാംഗങ്ങളുടെ ഹൃദയസ്പര്‍ശിയായ അനുഭവവിവരണങ്ങളും, ചടങ്ങിനെ വികാരസാന്ദ്രമാക്കി.

അഹാകിസ്ഥയുടെ തീരത്ത് ,കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പുഷ്പമാലകള്‍ സമര്‍പ്പിച്ചു സമുദ്രത്തിലേക്കൊഴുക്കി..

ഐറിഷ് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ ആദരമര്‍പ്പിച്ചു പറന്നു.

ഓര്‍മ്മപ്പൂക്കള്‍

1985 ജൂണ്‍ 23നാണ് എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182 പൊട്ടിത്തെറിച്ച് കോര്‍ക്ക് തീരത്ത് തകര്‍ന്നുവീണത്.ഐറിഷ്, കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്.വിമാനത്തിലുണ്ടായിരുന്ന 29 കുടുംബങ്ങളടക്കം 329 പേര്‍ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും ഇന്ത്യന്‍ വംശജരായ കാനഡക്കാരായിരുന്നു.

താനും തന്റെ സംഘവും ചേര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ചില മൃതദേഹങ്ങള്‍ വീണ്ടെടുത്തതിനെക്കുറിച്ച് മുന്‍ ഐറിഷ് നാവികസേനാ ക്യാപ്റ്റന്‍ ജെയിംസ് റോബിന്‍സണ്‍ ആര്‍ടിഇ പ്രോഗ്രാമില്‍ അനുസ്മരിച്ചു.വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന റേഡിയോ സന്ദേശം ലഭിക്കുമ്പോള്‍ കെറിക്ക് സമീപം ജോലി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്തെത്താന്‍ രണ്ട് മണിക്കൂറെടുത്തു. ഓടിക്കൂടിയവരെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളിലായിരുന്നു.സന്ദേശം കിട്ടിയപ്പോഴൊന്നും ഇത്ര വലിയ ദുരന്തമാകുമെന്ന് കരുതിയതേയില്ല. നേരിട്ട് കണ്ടപ്പോഴാണ് സംഭവത്തിന്റെ ആഘാതം അനുഭവിച്ചറിയാനായതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.ഒന്നും പ്രതീക്ഷിക്കാതെ ഓടിപ്പാഞ്ഞ് രക്ഷാ പ്രവര്‍ത്തനം നടത്തിയ തന്റെ ടീമിലെ യുവാക്കളുടെ നിസ്വാര്‍ത്ഥ മുഖങ്ങള്‍ ഇന്നും മനസ്സില്‍ തെളിയുന്നുണ്ടെന്നും റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.