head1
head3

വിടവാങ്ങിയത് കണ്ണീരിന്റെയും സങ്കടങ്ങളുടെയും 2020

രുപാട് നഷ്ടങ്ങള്‍ നല്‍കിയ വര്‍ഷമാണ് 2020. കണ്ണുനീരിന്റെ ഉപ്പും അനീതിക്കെതിരെയുള്ള രോഷങ്ങളുമെല്ലാം ഈ വര്‍ഷം പലവട്ടം ലോകം കണ്ടു. കോവിഡില്‍ തുടങ്ങിയ ദുരന്തങ്ങള്‍, നിരവധി പ്രതിഭകളുടെ അപ്രതീക്ഷിത വിയോഗങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍, എന്ന് മാറുമെന്ന് ഉറപ്പില്ലാത്ത ആശങ്കകള്‍, ഇതിനിടയിലും സന്തോഷവും പ്രതീക്ഷകളും നിറഞ്ഞ ചെറുതും വലുതുമായ സംഭവങ്ങള്‍. ചരിത്രത്തില്‍ ഒരുപാട് നഷ്ടങ്ങളുടെ വര്‍ഷമാണ് 2020.

കോവിഡ് മഹാമാരിയോടെയായിരുന്നു വര്‍ഷത്തിന് തുടക്കം. ആകെ രോഗികളുടെ എണ്ണം എട്ട് കോടിയും കവിഞ്ഞ് എഴ് വന്‍കരകകളിലായി ഇപ്പോഴും കുതിക്കുകയാണ്. മരണം 18 ലക്ഷത്തിലെത്തി. മാത്രമല്ല, ജനിതകമാറ്റങ്ങളോടുകൂടിയ കൂടുതല്‍ ശക്തിയേറിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയുംകഴിഞ്ഞു. ചൈനയും അമേരിക്കയും ഉള്‍പ്പടെയുള്ള വന്‍ശക്തികളെല്ലാം കോവിഡിന് മുന്നില്‍ പത്തിതാഴ്ത്തി. ഇതിനുമുമ്പ് കേട്ടുകേള്‍വിയില്ലാതിരുന്ന മഹാവൈറസിനെ പ്രതിരോധിക്കാനായി വാക്‌സിനുകളെത്തുന്നു എന്നതാണ് പ്രതീക്ഷയുടെ ഇത്തിരിവെട്ടം.

മൗറീഷ്യസിലെ എണ്ണച്ചോര്‍ച്ച

2020 ജൂലായ് 25 ന് എം.വി വകാഷിയോ എന്ന കപ്പല്‍ മൗറീഷ്യന്‍ തീരത്തെ കോറല്‍ റീഫുകളില്‍ ഇടിച്ചു കയറിയതാണ് ഈ വര്‍ഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ കപ്പലിലെ ഇന്ധന എണ്ണയുടെ ചോര്‍ച്ചയാല്‍ കടലിലും കരയിലും എണ്ണ പടര്‍ന്നു. കപ്പല്‍ രണ്ടായി പിളര്‍ന്ന് കപ്പലിന്റെ മുകള്‍ഭാഗം കടലില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ബെയ്‌റൂത്തിലെ സ്‌ഫോടനം

2020 ആഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്ത് ഒരു വലിയ പൊട്ടിത്തെറിയുണ്ടായി. തുറമുഖത്തെ വെയര്‍ഹൗസില്‍ ശേഖരിച്ചിരുന്ന 3000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എങ്ങനെയാണ് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് എന്നതിന് ഇന്നും ഉത്തരമില്ല. സ്‌ഫോടനത്തില്‍ ഇരുനൂറിലധികം പേര്‍ മരിച്ചു. 6500 പേര്‍ക്ക് പരിക്കേറ്റു. മൂന്നു ലക്ഷം ആളുകളുടെ വീടുകള്‍ താമസയോഗ്യമല്ലാതായി. ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്.

ജനുവരി 3: ഖാസിം സുലൈമാനി വധിക്കപ്പെട്ടു

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അമേരിക്ക ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് യു.എസ് കൃത്യം നടത്തിയത്. ഇതേ ആക്രമണത്തില്‍ ഇറാനിയന്‍ പാര്‍ലമെന്ററി നേതാവ് അബു മഹ്ദി അല്‍മുഹന്ദിസും കൊല്ലപ്പെട്ടു.

മെയ് 25: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം

യു.എസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ നടുറോഡില്‍വച്ച് പൊലീസ് മൃഗീയമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ജനകീയ പ്രതിഷേധം ശക്തമായി. രാജ്യവ്യാപകമായും പിന്നീട് ലോകവ്യാപകമായും പ്രതിഷേധങ്ങളും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ഉയര്‍ന്നു. അമേരിക്കയുള്‍പ്പടെ വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള രാജ്യങ്ങളില്‍ കറുത്തവര്‍ഗക്കാരുടെ അവകാശനിഷേധങ്ങളെക്കുറിച്ച് ലോകം ചിന്തിച്ചു.

ലോകം തിരഞ്ഞത്

മുന്‍കാലങ്ങളില്‍ നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്.
കോവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണവും കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്.

ഓഗസ്റ്റ് 11: സ്പുട്‌നിക് വാക്‌സിന്‍

കോവിഡ്19 വൈറസിനെതിരെ റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ ഓഗ്സ്റ്റ് 11നാണ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡിനെതിരെ ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത വാക്‌സിനാണ് സ്പുട്‌നിക്

ഫെബ്രുവരി 19: താലിബാന്‍ സമാധാനത്തിലേക്ക്

യു.എസും താലിബാനും തമ്മില്‍ ഖത്തറിലെ ദോഹയില്‍ വെച്ച് സമാധാന കരാറില്‍ ഒപ്പുവെച്ചു. മാര്‍ച്ച് പത്ത് മുതല്‍ അഫ്ഗാനില്‍ നിന്നും യു.എസ് സേനയെ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നാണ് കരാര്‍.

സെപ്റ്റംബര്‍ 16 : അബ്രഹാം കരാര്‍

ഇസ്രായേലുമായുള്ള സമാധാനക്കരാറില്‍ ഒപ്പുവച്ച് യു.എ.ഇയും ബഹ്‌റൈനും. മദ്ധ്യസ്ഥത വഹിച്ചത് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പുതിയ മദ്ധ്യപൂര്‍വേഷ്യയുടെ ഉദയം എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചതുപോലും.

ട്രംപ് ഔട്ട്, ബൈഡന്‍ ഇന്‍

306 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടി ജോ ബൈഡന്‍ യുഎസ് പ്രസിഡന്റാകാന്‍ യോഗ്യത ഉറപ്പിച്ചതോടെ അടുത്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയെന്ന് ഔദ്യോഗികമായ സ്ഥിരീകരണമായി. തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യു.എസ് മാദ്ധ്യമങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും എതിരാളിയും നിലവിലെ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാതിരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ വിജയമെന്നതു കൊണ്ടാണ് ഇലക്ടറല്‍ കോളേജ് ഫലം ശ്രദ്ധ നേടിയത്.

ചരിത്രം കുറിച്ച് കമല

ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ്. യു.എസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടവും കമലയ്ക്ക് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയില്‍ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 കാരിയായ കമലയ്ക്ക്.

ലോകത്തിന്റെ നഷ്ടങ്ങള്‍

ഡീഗോ മറഡോണ: നൂറ്റാണ്ടിന്റെ നഷ്ടം

അര്‍ജന്റീനന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ(60) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബാള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ 21 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിന്നുമൊരു വിസ്മയമാണ്.

ചാഡ്‌വിക് ബോസ്മാന്‍

ഹിറ്റ് ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിലെ നായകനും പ്രശസ്ത ഹോളിവുഡ് നടനുമായ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ക്യാപ്ടന്‍ അമേരിക്ക, സിവില്‍വാര്‍, 42, ഗെറ്റ് ഓണ്‍ അപ്, അവെഞ്ചേഴ്‌സ്– ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ്‌ഗെയിം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഷോണ്‍ കോണറി

ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്ന സര്‍ ഷോണ്‍ കോണറി (90). ഓര്‍മയായി. 1962ല്‍ പുറത്തിറങ്ങിയ 007 ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കരുത്തിന്റെ പര്യായം. 1983വരെ , ഏറ്റവും കൂടുതല്‍ ജെയിംസ് ബോണ്ട് കഥാപാത്രമായി നിറഞ്ഞാടിയ നായകന്‍ വിടപറയുമ്പോള്‍ നഷ്ടമായത് ലോക സിനിമയുടെ തന്നെ ആള്‍രൂപമാണ്.

ഡയാന റിഗ്ഗ്

ഹോളിവുഡ് നടി ഡയാന റിഗ്ഗ് അന്തരിച്ചു. ഗെയിം ഒഫ് ത്രോണ്‍സ്, ബോണ്ട്, അവഞ്ചേഴ്‌സ് എന്നീ സിനിമകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. എണ്‍പത്തിരണ്ട് വയസായിരുന്നു.

എന്നിയോ മോറിക്കോണ്‍

ലോകപ്രശസ്തനായ ഇറ്റാലിയന്‍ സംഗീതസംവിധാകനും ഓസ്‌കാര്‍ ജേതാവുമായ എന്നിയോ മോറിക്കോണ്‍(91) അന്തരിച്ചു. 1966ല്‍ പുറത്തിറങ്ങിയ ‘ഗുഡ് ബാഡ് ആന്റ് ദ അഗ്ലി’ എന്ന ലോകപ്രശസ്തമായ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെയാണ് എന്നിയോ പ്രശസ്തനാകുന്നത്. സര്‍ജിയോ ലിയോണ്‍ സംവിധാനം ചെയ്ത ചിത്രത്തിലെ തീം മ്യൂസിക്ക് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

ഡീന്‍ ജോണ്‍സ്

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് വിടപറഞ്ഞു. മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഡീനിന്റെ ഒറ്റക്കയ്യന്‍ സിക്‌സര്‍ ഏറെ പ്രശസ്തമാണ്.

കിംകി ഡുക്ക്

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകിഡുക്ക് അന്തരിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ കേരളത്തിലും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം പിന്നീട് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയെങ്കിലും അതു സൃഷ്ടിച്ച അസ്വസ്ഥകള്‍ നേരിടുകയായിരുന്നു. സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, ദ് ബോ, ഡ്രീം, ബ്യൂട്ടിഫുള്‍, ദ് നെറ്റ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകള്‍. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കിംകിഡുക്ക് 2013ല്‍ കേരളത്തിന്റെ ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായിരുന്നു. വയലന്‍സും സെക്‌സും വിവിധ ജീവിത മുഹൂര്‍ത്തങ്ങളുമെല്ലാം തീക്ഷ്ണമായി അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധമാണ് കിമ്മിന്റെ സിനിമകള്‍.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.