head1
head3

മഴവില്ല് പോലെ മനോഹരം ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ; കൈയ്യടിച്ച് ലോകം

ന്യൂസിലന്‍ഡ് : ജസീന്ത ആര്‍ഡന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ ഏറിയപ്പോള്‍ മന്ത്രിസഭയിലെ വൈവിദ്ധ്യങ്ങളെ പ്രശംസിച്ച് ലോകം കൈയ്യടിക്കുകയാണ്.

ലിംഗ സമത്വത്തില്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ്. ആണും പെണ്ണും മൂന്നാം ലിംഗക്കാരുമടങ്ങിയ സമൂഹത്തെ ഒരു മാലയില്‍ മുത്ത് എന്നപോലെ ഒരു പോലെ കോര്‍ത്തിണക്കിയിരിക്കുകയാണിവിടെ.

ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലന്‍ഡില്‍ ഗേ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഉപപ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്. ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ് ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഗേ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ഗ്രാന്‍ഡ് റോബേര്‍ട്ട്സണ്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചതും ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ്. എല്‍ജിബിടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരാണ് ജസീന്തയുടെ മന്ത്രിസഭയിലുള്ളത്.

20 അംഗ മന്ത്രിസഭയില്‍ എട്ട് പേര്‍ സ്ത്രീകളാണ്. അതിലൊരാള്‍ മലയാളിയും. എറണാകുളത്ത് കുടുംബവേരുകളുള്ള പ്രിയങ്ക രാധാകൃഷ്ണനാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഗോത്ര വിഭാഗത്തിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. അഞ്ച് പേരാണ് ഗോത്ര വിഭാഗത്തില്‍ നിന്നും സര്‍ക്കാരിന്റെ ഭാഗമാകുന്നത്. മാവോറി വിഭാഗത്തില്‍പ്പെട്ട നാനെയ് മഹുത്വയാണ് വിദേശകാര്യ മന്ത്രി. ആദ്യമായാണ് മാവോറി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മന്ത്രിസഭയിലെത്തുന്നത്.

തന്റെ മന്ത്രിസഭയില്‍ കൊണ്ടുവന്നിരിക്കുന്ന മാതൃകാപരമായ മാറ്റങ്ങളെ കുറിച്ച് അഭിമാനിക്കുന്നുണ്ടെന്നും യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലാണ് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ തിരഞ്ഞെടുത്തതെന്നും അധികാരമേറ്റടുത്ത ശേഷം ജസീന്ത വ്യക്തമാക്കി.

ജസീന്തയുടെ ജനപ്രീതി തന്നെയാണ് രണ്ടാമതും ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. കോവിഡ് പ്രതിരോധത്തില്‍ ന്യൂസിലന്‍ഡ് കാണിച്ച മാതൃകയെ ലോകം അഭിനന്ദിച്ചിരുന്നു. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കിയാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിയത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.