head3
head1

സീമ ബാനു സ്വയം മരിച്ചതോ കൊല്ലപ്പെട്ടതോ; തെളിവിനായി ഗാര്‍ഡയുടെ തീവ്രശ്രമം

ഡബ്ലിന്‍ : മൂന്നംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ ഗാര്‍ഡയ്ക്ക് കഴിയുന്നില്ല. മക്കള്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ സീമയുടെ മരണം സംബന്ധിച്ചാണ് അന്തിമ നിഗമനത്തിലെത്താന്‍ കഴിയാത്തത്. അതിനാല്‍ പത്തോളജി പരിശോധനയിലൂടെ സത്യം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഗാര്‍ഡ.കൊലപാതക അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി, സോഷ്യല്‍ മീഡിയ ഫൂട്ടേജുകളുടെയുമെല്ലാം അവലോകനം പരിശോധനയും നടന്നുവരികയാണ്.അവസാന നാളുകളിലെ രണ്ട് കുട്ടികളുടെയും അവരുടെ അമ്മയുടെയും യാത്രകളും കോണ്‍ടാക്റ്റുകളുമെല്ലാം ശേഖരിക്കുകയാണ്.

ബാനുവിന്റെ കുടുംബാംഗങ്ങളുമായും അയര്‍ലണ്ടിലെ അവളുടെ സോഷ്യല്‍ സര്‍ക്കിളിലെ ആളുകളുമായും ഗാര്‍ഡ സംസാരിക്കുന്നുണ്ട്.മരണത്തിലേക്ക് നയിച്ച ദിവസങ്ങളില്‍ അവളുടെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ശ്രമമാണ് ഗാര്‍ഡ നടത്തുന്നത്.താമസസ്ഥലം മാറിയതും കുട്ടികളുടെ സ്‌കൂളുകള്‍ മാറ്റം എന്നിങ്ങനെ പ്രധാന സംഭവങ്ങളെല്ലാം ഉള്‍പ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള അമ്മയുടെയും മക്കളുടെയും ജീവിത ചിത്രം മെനഞ്ഞെടുക്കുന്നതിനാണ് ഗാര്‍ഡ ശ്രമിക്കുന്നത്.

ബാലിന്റിയറിലെ സീമയുടെ വീടിനു ചുറ്റും കഴിഞ്ഞയാഴ്ച കണ്ട ഓരോ വ്യക്തിയെയും തിരിച്ചറിയാന്‍ ഗാര്‍ഡ ശ്രമിക്കുകയാണ്. ഇതിനായി പ്രാദേശിക ബിസിനസുകളിലും റോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ നിന്നും സിസിടിവി സിസ്റ്റങ്ങളില്‍ നിന്നും ഫൂട്ടേജുകള്‍ ശേഖരിച്ചു. സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയ്യിദ് (6) എന്നിവരെ അവസാനമായി ജീവനോടെ കണ്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. ഇതിനായി ടെലിഫോണ്‍, സോഷ്യല്‍ മീഡിയ, മെസേജിംഗ് പ്രവര്‍ത്തനം എന്നിവയെല്ലാം അവലോകനം ചെയ്യുന്നുണ്ട്.

ബാനുവിന്റെ ശരീരത്തില്‍ ഒരു ലിഗേച്ചര്‍ കണ്ടെത്തിയിരുന്നു. ഇതാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. എന്നിരുന്നാലും, അത് എങ്ങനെ സംഭവിച്ചുവെന്നതും അവള്‍ കൊല്ലപ്പെട്ടതാണോ എന്നതും ഇതുവരെ സ്ഥാപിക്കാനായിട്ടില്ല.ബാനുവിന്റെ മരണകാരണത്തെക്കുറിച്ച് നിര്‍ണ്ണായകമായ കണ്ടെത്തല്‍ നടത്താനായില്ലെങ്കില്‍ അന്വേഷണം വളരെ സങ്കീര്‍ണ്ണമാവുമെന്ന ആശങ്ക ഗാര്‍ഡയ്ക്കുണ്ട്.അതിനാലാണ് കൂടുതല്‍ പാത്തോളജി പരിശോധന ആസൂത്രണം ചെയ്തിട്ടുള്ളത്.

സീമ ബാനു കൊല്ലപ്പെട്ടതാണെന്നോ ആത്മഹത്യ ചെയ്തതാണെന്നോ തെളിയിക്കപ്പെട്ടില്ലെങ്കില്‍ മൂന്ന് മരണങ്ങളിലും മറ്റാരെങ്കിലും ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു.കുട്ടികളുടെ മരണത്തിലെ ഫോറന്‍സിക് തെളിവുകള്‍ അവരുടെ അമ്മയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നും ഗാര്‍ഡ കരുതുന്നു. മൂന്ന് പേരുടെ മരണസമയത്തും മറ്റൊരാളുടെ സാന്നിധ്യത്തിനും തെളിവുകള്‍ ലഭിച്ചേക്കാം.

മൈസൂരില്‍ നിന്നുള്ള ഈ കുടുംബം ബാലിന്റീറിലെ ലെവെല്ലിന്‍ കോര്‍ട്ടിലുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ ഗാര്‍ഡ കണ്ടെത്തിയത്.ഏതാനും ദിവസങ്ങളായി വീട്ടില്‍ ആരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഗാര്‍ഡ സ്ഥലത്തെത്തിയത്.

ഡണ്‍ഡ്രം സ്റ്റേഷനില്‍ നിന്നുള്ള ഗാര്‍ഡ വീട്ടിലെത്തിയപ്പോള്‍, കിടപ്പുമുറിയിലാണ് സീമ ബാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മുറിയിലാണ് മക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സീമാ ബാനുവിന്റെഭര്‍ത്താവ് സെയ്ദ് സമീര്‍ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനായി ഗാര്‍ഡയുമായി സഹകരിച്ചെങ്കിലും ഇപ്പോള്‍ ഇടഞ്ഞുനില്‍ക്കുകയാണ്. സിറ്റി സെന്റ്ററിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.