head1
head3

കേരളത്തിന് ഇന്ന് 64ാം പിറന്നാള്‍; മലയാളത്തിന് ഒരു അഭിമാന ദിനം കൂടി

തിരുവനന്തപുരം : ഐക്യകേരളത്തിന് ഇന്ന് 64ാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 64 വര്‍ഷം തികയുന്നു.

കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ കേരളപിറവി ദിനം സംസ്ഥാനം കൊണ്ടാടുന്നത്. കോവിഡ് കാലമൊക്കെ അകന്ന് നല്ല നാളുകള്‍ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.

സ്വതന്ത്ര്യാനന്തരം ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു സംസ്ഥാനം എന്ന അടിസ്ഥാനത്തില്‍ 1956 ല്‍ കേരളം രൂപീകൃതമായി. അന്നുമുതല്‍ നവംബര്‍ ഒന്ന്കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു.

വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്.

സ്വാതന്ത്ര്യം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.

പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.

എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 60 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും കേരളം ബഹുദൂരം മുന്നേറിയിരിക്കുന്നു.

എങ്കിലും കേരളത്തിന്റേത് മാത്രമായിരുന്ന പലതും വിസ്മൃതിയിലേക്ക് അകന്നുകഴിഞ്ഞു. പ്രഭാതങ്ങളെ ഉണര്‍ത്തിയിരുന്ന പ്രകൃതിയുടെ സംഗീതം കേള്‍ക്കാന്‍ കൊതിക്കുകയാണ് മലയാളികള്‍. മലയാളം സംസാരിക്കാനും വായിക്കാനുമറിയാത്തവരുടെ എണ്ണവും കൂടിവരികയാണ്. ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ ഇല്ലാതായി. പ്രകൃതി, പുഴ, സ്നേഹം.. നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്. നഷ്ടപ്പെട്ടു പോയതൊക്കെ നന്മകളാണ്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.