head1
head3

ലോക കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് ബ്രസീലില്‍ തുടക്കമാകും

ബ്രസീലിയ : ലോക കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് ബ്രസീലില്‍ തുടക്കമാകും.ആമസോണ്‍ മഴക്കാടുകളുടെ പ്രാന്തപ്രദേശത്തെ നഗരമായ ബെലേമിലാണ് കോപ്30 നടക്കുന്നത്.ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുര്‍ബല രാജ്യങ്ങളെ സഹായിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന കരാറുകള്‍ ഈ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ഇ യു കൗണ്‍സിലിന്റെ റൊട്ടേഷന്‍ പ്രസിഡന്റ് സ്ഥാനം അയര്‍ലണ്ടാണ് വഹിക്കുകയെന്നതിനാല്‍ ഇത്തവണത്തേതും അടുത്ത ഉച്ചകോടിയും അയര്‍ലണ്ടിനെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അടുത്ത വര്‍ഷത്തെ കോപ് എവിടെയാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.ഓസ്‌ട്രേലിയയോ തുര്‍ക്കിയോ ആകാനാണ് സാധ്യത.

2015ലെ പാരീസ് ഉടമ്പടിയുടെ നിഴലിലാകും ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയും നടക്കുന്നത്.ആഗോളതാപനം 1.5 ഡിഗ്രിയിലേക്ക് പരിമിതപ്പെടുത്താന്‍, രണ്ട് ഡിഗ്രിയില്‍ കൂടരുതെന്ന് ലക്ഷ്യത്തിന് രാജ്യങ്ങള്‍ സമ്മതിച്ച പാരീസ് ഉടമ്പടി നിലവില്‍ വന്നിട്ട് 10 വര്‍ഷം കഴിഞ്ഞു.പതിറ്റാണ്ട് പിന്നിടുമ്പോഴും ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്.

പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ എങ്ങനെ കൈവരിക്കുമെന്ന് വ്യക്തമാക്കുന്ന നാഷണലി ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ്’ (എന്‍ഡിസി) എന്നറിയപ്പെടുന്ന പുതിയ പദ്ധതികള്‍ ഈ വര്‍ഷം 2025 ഫെബ്രുവരിയില്‍ എല്ലാ രാജ്യങ്ങളും രൂപപ്പെടുത്തേണ്ടതായിരുന്നു.എന്നാല്‍ ഇതുവരെ 69 രാജ്യങ്ങള്‍ മാത്രമേ എന്‍ഡിസി സമര്‍പ്പിച്ചിട്ടുള്ളൂ.128 രാജ്യങ്ങള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.2035 ആകുമ്പോഴേക്കും ഉദ്വമനം 10% മാത്രമേ കുറയൂവെന്ന് നിലവില്‍ ലഭിച്ച എന്‍ഡിസികളുടെ പ്രാരംഭ അവലോകനത്തിന് ശേഷം, യുഎന്നിന്റെ ഉന്നത കാലാവസ്ഥാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

അമേരിക്കയില്ലാത്ത ‘കാലാവസ്ഥ’

അമേരിക്ക വിട്ടുനില്‍ക്കുന്നുവെന്നതാണ് കാലാവസ്ഥാ ഉച്ചകോടിയിലെ മറ്റൊരു ശ്രദ്ധേയ സംഗതി. തന്റെ ഭരണകൂടത്തിന് കാലാവസ്ഥാ പരിപാടി ഒരു മുന്‍ഗണനയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.പാരീസ് കരാറില്‍ നിന്ന് യുഎസിനെ പിന്തിരിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

1992ലെ ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യു എന്‍ എഫ് സി സി സി) ഉടമ്പടി പ്രകാരമാണ് കോപ് തീരുമാനിച്ചത്. യു എസ് ഇപ്പോഴും യു എന്‍ എഫ് സി സി സിയില്‍ അംഗവുമാണ്. എന്നിരുന്നാലും, ഈ വര്‍ഷം ഉന്നതതല യു എസ് ഉദ്യോഗസ്ഥരാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. രാഷ്ട്രത്തലവന്മാര്‍ അഭിസംബോധന ചെയ്യുന്ന ലോക നേതാക്കളുടെ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കുമെന്ന് പ്രതീക്ഷയില്ല.

കഴിഞ്ഞ വര്‍ഷത്തെ സിഒപി29 അസര്‍ബൈജാനിലാണ് നടന്നത്.ജോ ബൈഡന്‍ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.ഇയുവിനും അയര്‍ലണ്ടിനും ഗ്രീന്‍ ഹൗസ് വാതകം കുറയ്ക്കുന്നതിലും മറ്റും നിര്‍ണ്ണായക ഇടപെല്‍ നടത്താനാകുമെന്ന് തന്റെ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

ഇത്തവണത്തെ ഉച്ചകോടിയില്‍ നാല് നിര്‍ണ്ണായക മേഖലകള്‍ ആക്ഷന്‍ എയ്ഡ് അയര്‍ലന്‍ഡ് എന്ന നിലയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.കൃഷി പോലുള്ള മേഖലകളിലുള്‍പ്പെടെ കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന തൊഴിലാളികള്‍,സ്ത്രീകള്‍, കര്‍ഷകര്‍, തദ്ദേശീയ സമൂഹങ്ങള്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്ന’ജസ്റ്റ് ട്രാന്‍സിഷനിലെ ബെലെം ആക്ഷന്‍ മെക്കാനിസത്തെ അയര്‍ലണ്ട് പിന്തുണയ്ക്കും.

കാലാവസ്ഥാ ആഘാതങ്ങള്‍ നേരിടുന്ന ദുര്‍ബല രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന് 2025ല്‍ കുറഞ്ഞത് 500 മില്യണ്‍ യൂറോയെങ്കിലും വേണ്ടി വരും.2030 ആകുമ്പോഴേക്കും ഈ ധനസഹായം 1.5 ബില്യണ്‍ യൂറോയാകുമെന്നാണ് കരുതുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.