head1
head3

അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് പാക്കേജുകളും കെച്ചപ്പ് സാഷെകളും നിരോധിക്കുന്നു

ഡബ്ലിന്‍ :പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി അയര്‍ലണ്ടില്‍ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാനുപയോഗിക്കുന്ന പ്ലാസ്റ്റിക് നെറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കേജുകളും കെച്ചപ്പ് സാഷെകളും മസാലകളും പ്രിസര്‍വേറ്റീവുകളും നിരോധിക്കുന്നതിനുള്ള ഇ യു നിയമം അയര്‍ലണ്ടിലും നടപ്പാക്കുന്നു.ദശാബ്ദത്തിന്റെ അവസാനത്തോടെ നിയമം ഇവിടേയും പൂര്‍ണ്ണമായും നടപ്പാക്കുമെന്നാണ് കരുതുന്നത്.

പാക്കേജിംഗ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ റെപാക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ രേഖകളും രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍, മാനുഫാക്ചറേഴ്സ് എന്നിവയ്ക്കെല്ലാം നല്‍കിക്കഴിഞ്ഞു.കുക്കുമ്പേഴ്സ് പോലുള്ളവയിലെ പ്ലാസ്റ്റിക് റാപ്പുകളും പ്ലാസ്റ്റിക് പന്നറ്റുകളോ ട്രേകളും നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് റെപാക് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

റാസ്ബെറി, മറ്റ് മൃദുവായ പഴങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 2030 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമത്തില്‍ ചില ഇളവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റെപാക് പറഞ്ഞു.ഐറിഷ് റീട്ടെയിലര്‍മാരും കഫേകളും പ്ലാസ്റ്റിക് ബാഗുകളും റാപ്പുകളും പ്ലാസ്റ്റിക് നെറ്റുകളും മറ്റ് പാക്കേജിംഗുകളും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് പായ്ക്കേജുകളില്ലാതെ പഴങ്ങളും പച്ചക്കറികളും ലഭ്യമല്ലാത്ത സ്ഥിതിയാണ്. 1.5 കിലോഗ്രാമില്‍ കുറഞ്ഞ അളവില്‍ വില്‍ക്കുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നെറ്റുകള്‍ നിരോധിക്കുമെന്നും റെപാക് പറയുന്നു.

കോണ്ടിമെന്റ്സ്, പ്രിസേര്‍വുകള്‍, സോസുകള്‍ എന്നിവയ്ക്കുള്ള ഒറ്റത്തവണ പ്ലാസ്റ്റിക് പാക്കേജും ഹോട്ടലുകളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷാംപൂ കുപ്പികളും നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ട്രേകളിലും കപ്പുകളിലും ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍ത്തേണ്ടിവരുമെന്നും റെപാക് പറയുന്നു.

കോണ്ടിമെന്റ്സുകള്‍ക്കുള്ള ബദലുകളില്‍ പമ്പുകളിലും റീഫില്‍ സ്റ്റേഷനുകളിലും കഴുകാനും വീണ്ടും നിറയ്ക്കാനും കഴിയുന്ന ചെറിയ പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്ന് റെപാക് പറഞ്ഞു. കമ്പോസ്റ്റബിള്‍ ,സാഷെകള്‍ എന്നിവയും ഉപയോഗിക്കാം.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ അയര്‍ലണ്ടിലെ മുക്കാല്‍ ഭാഗം ജനങ്ങളും പ്ലാസ്റ്റിക് മാലിന്യത്തെ ഏറ്റവും വലിയ മാലിന്യ പ്രശ്‌നമായി കണ്ടെത്തിയിരുന്നു.ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ മാലിന്യം അയര്‍ലണ്ട് ഉത്പാദിപ്പിക്കുന്നുണ്ടെന്നും തെളിഞ്ഞിരുന്നു.2025 ഇ യു പുനരുപയോഗ ലക്ഷ്യം കൈവരിക്കാന്‍ അയര്‍ലണ്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.