head1
head3

തൊടുപുഴയുടെ ഔസേപ്പച്ചന് ഇത് ശതാഭിഷേകം , ജെന്റില്‍മാന്‍ പി .ജെ

ഇടുക്കി: രാഷ്ട്രീയക്കാരനിലെ കര്‍ഷകന്‍, കര്‍ഷകനിലെ രാഷ്ട്രീയക്കാരന്‍, പി ജെ ജോസഫിനെ ഒറ്റവാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളം കണ്ട കറ കളഞ്ഞ കേരള കോണ്‍ഗ്രസ് നേതാവ് ശതാഭിഷേക നിറവിലാണ്. തൊടുപുഴക്കാരുടെ സ്വന്തം പി ജെ ജോസഫിന് ഇന്ന് ശനിയാഴ്ച 84ാം പിറന്നാളാണ്.

ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ട നിറവിലും രാഷ്ട്രീയത്തിലും കൃഷിയിലും സജീവമാണ് പി ജെ ജോസഫ്. 35ാം വയസില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായ ജോസഫിന്റെ ആ റെക്കോഡ് ഇപ്പോഴും തകര്‍ക്കാന്‍ സാധിക്കാതെ തുടരുകയാണ്.

35ാം വയസില്‍ എ കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്ത്ര മന്ത്രിയായ ജോസഫ് എട്ടു മാസം ആ പദവിയില്‍ തുടര്‍ന്നു. പാട്ടുകളെ ഏറെ സ്നേഹിക്കുന്ന പി ജെ ജോസഫ് ഒരു നല്ല കര്‍ഷകന്‍ കൂടിയാണ്. തൊടുപുഴ പുറപ്പുഴയിലെ തന്റെ കൃഷിയിടത്തില്‍ ജൈവകൃഷി ചെയ്യുന്നതിനോടൊപ്പം കാലി വളര്‍ത്തലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്

പി ജെ. കേരള കോണ്‍ഗ്രസുകളുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും പി ജെ കേരള കോണ്‍ഗ്രസുകാരനായി തന്നെ തുടര്‍ന്നു.ഇന്നും കേരളാ കോണ്‍ഗ്രസുകളുടെ ലയനം ആഗ്രഹിക്കുന്ന ഒരാളാണ് പി ജെ. എങ്കിലും പാര്‍ട്ടിയുടെ ലയനം ഉടനെങ്ങും ഉണ്ടാവില്ലെന്നും പി ജെയ്ക്ക് ഉറപ്പുണ്ട്..!

1970 ആദ്യമായി നിയമസഭയില്‍ എത്തിയ പി ജെ ജോസഫ് എ കെ ആന്റണി, ഇ കെ നായനാര്‍, കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. പക്ഷേ മികച്ച കര്‍ഷകനായ പി ജെ ജോസഫിന് കൃഷി വകുപ്പ് മാത്രം ലഭിച്ചില്ല എന്നത് കൗതുകകരമാണ്.

റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്താന്‍ പി ജെ ജോസഫിനെ കഴിഞ്ഞു. തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പി ജെ ജോസഫ് എന്ന നേതാവിന്റെ കഠിനപ്രയത്നമാണ്. തൊടുപുഴ മണ്ഡലത്തില്‍ പി ടി തോമസിനോട് ഒരുതവണ പരാജയപ്പെട്ട ഒഴിച്ചാല്‍ തൊടുപുഴക്കാര്‍ കൈവിടാത്ത നേതാവാണ് ജോസഫ്.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച പി ജെ ജോസഫ് മുല്ലപ്പെരിയാര്‍ വിഷയത്തിലും കസ്തൂരിരംഗന്‍ വിഷയത്തിലും നിലപാട് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇടതു വലതു മുന്നണികള്‍ക്ക് ഒപ്പം നിന്നപ്പോഴും പി ജെയെ തൊടുപുഴകാര്‍ കൈവിട്ടില്ല. ഇ കെ നായനാര്‍ മന്ത്രിസഭയിലുള്ളപ്പോഴാണ് വ്യത്യസ്തമായ നിരവധി വിസനപ്രവര്‍ത്തനങ്ങള്‍ അടക്കം കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ജോസഫ് പറയുന്നു.

മുംബൈ- കന്യാകുമാരി അതിവേഗ റെയില്‍ കോറിഡോര്‍, കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേ എന്നിവയാണ് തന്റെ സ്വപ്ന പദ്ധതികളെന്നും വ്യക്തമാക്കുന്നു പി ജെ.പാട്ടുകളെ എറെ സ്നേഹിയ്ക്കുന്ന പി ജെയ്ക്ക് മലയാളത്തിന് പുറമെ ഹിന്ദി ഗാനങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. യേശുദാസും ചിത്രയുമാണ് ഇഷ്ടപ്പെട്ട ഗായകര്‍. ഹിന്ദിയില്‍ മുഹമ്മദ് റാഫിയും ലതാ മങ്കേഷ്‌കറുമാണ് പ്രിയ ഗായകരെന്നും പറയുന്നു പി ജെ ജോസഫ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.