head3
head1

തൊണ്ണൂറ് വയസുകാരനെ ബലാത്സംഗകുറ്റത്തിന് കോടതി 10 വര്‍ഷത്തേയ്ക്ക് ജയിലിലടക്കുന്നു

ഡബ്ലിന്‍ : പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വൃദ്ധനെ മൂന്നു പതിറ്റാണ്ടിന് ശേഷം കോടതി 10വര്‍ഷത്തേയ്ക്ക് ജയിലിലടക്കുന്നു.ടിപ്പററി സ്വദേശി റോസ്‌ക്രിയയിലെ കെന്നഡി പാര്‍ക്കിലെ സിഡ് ഗ്രീനു (90 )നെയാണ് കോടതി ശിക്ഷിച്ചത്.ജൂലൈ 10മുതല്‍ ഇയാളുടെ ശിക്ഷാവിധി പ്രാബല്യത്തില്‍ വരും. പ്രതിയെ ജയിലിലാക്കുമെന്നും അയാളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ജയില്‍ സര്‍വീസ് അറിയിച്ചു.

ഏഴു വയസ്സു മുതല്‍ 12 വയസ്സുവരെ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 22 കേസുകളിലാണ് ഇയാളെ ശിക്ഷിച്ചത്.1993നും 98നുമിടയിലാണ് സംഭവങ്ങള്‍ നടന്നത്.കുറ്റം ചെയ്ത് മൂന്നു പതിറ്റാണ്ടിനോടടുക്കുമ്പോഴാണ് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത്.

ഗ്രീനിന്റെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് ഇരയായ സ്ത്രീ കോടതിയെ അറിയിച്ചു.ഒഫാലിയിലെ നഴ്‌സിംഗ് ഹോമില്‍ കഴിയുന്ന ഗ്രീനിന് മെഡിക്കല്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ ജയില്‍ വാസം ബുദ്ധിമുട്ടാകുമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. ജാമ്യത്തിലായിരുന്ന ഗ്രീന്‍ നഴ്സിംഗ് ഹോമില്‍ നിന്ന് വീഡിയോ ലിങ്ക് വഴി ശിക്ഷാവിധി കേട്ടു.

യു കെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് താമസം മാറിയയാളാണ് ഗ്രീന്‍.അദ്ദേഹത്തിന്റെ ഭാര്യ 2013ല്‍ മരിച്ചു.ജയില്‍ ഗ്രീനിന് ആരോഗ്യപരമായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും പ്രതിഭാഗം വാദിച്ചു.പരസഹായമില്ലാതെ ഗ്രീനിന് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ ഇരിക്കാനോ കഴിയില്ല.തുടര്‍ച്ചയായ നഴ്സിംഗ് ആവശ്യമാണ്.10 വര്‍ഷത്തെ ശിക്ഷ ഗ്രീനിന് ജീവപര്യന്തം തടവായി മാറുമെന്നും പ്രതിഭാഗം പറഞ്ഞു.

ഗാര്‍ഡയുമായി സഹകരിച്ചതും മുന്‍കാല ശിക്ഷകളില്ലാത്തതും കണക്കിലെടുക്കണമെന്നും ഇദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ അതൊന്നും കോടതി പരിഗണിച്ചില്ല.16 വര്‍ഷത്തെ കഠിനതടവാണ് ജസ്റ്റിസ് മക്ഗ്രാത്ത് വിധിച്ചത്.പിന്നീടത് 15 വര്‍ഷമായി കുറച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയുടെ അവസാന അഞ്ച് വര്‍ഷം താല്‍ക്കാലികമായി സസ്പെന്റും ചെയ്തു. 2025 ജൂലൈ 10 മുതല്‍ വിധി പ്രാബല്യത്തില്‍ വരണമെന്നും കോടതി ഉത്തരവിട്ടു.

2020ലാണ് യുവതി ഗാര്‍ഡയ്ക്ക് പരാതി നല്‍കിയത്. ഗ്രീന്‍ പരാതി നിഷേധിച്ചു.2022ല്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. ഈ വര്‍ഷമാദ്യം തുള്ളമോറിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ഭയാനകമായ കുറ്റകൃത്യം

ഭയാനകമായ കുറ്റകൃത്യങ്ങളാണ് ഗ്രീനിന്റേതെന്ന് ജസ്റ്റിസ് പാട്രിക് മക്ഗ്രാത്ത് പറഞ്ഞു.തരംകിട്ടുമ്പോഴെല്ലാം ബലാത്സംഗം നടത്തുന്നയാളായിരുന്നു.ഇതില്‍ യാതൊരു പശ്ചാത്താപവും കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കുറ്റകൃത്യം സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകള്‍ ജസ്റ്റിസ് മക്ഗ്രാത്ത് എടുത്തുപറഞ്ഞു. അസാമാന്യ സഹിഷ്ണുതയും കരുത്തും കാട്ടി കേസുമായി കോടതിയിലെത്തി തെളിവ് നല്‍കിയ യുവതിയെ ജസ്റ്റിസ് മക്ഗ്രാത്ത് പ്രശംസിച്ചു.യുവതിക്ക് ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ലഭിച്ച വലിയ പിന്തുണയാണ് കേസുമായി മുന്നോട്ടുപോകാന്‍ കാരണമായത്.

പീഡനം ഏഴു വയസ്സുമുതല്‍

ഏഴ് വയസ്സ് മുതലാണ് ഇയാള്‍ ഉപദ്രവിച്ചു തുടങ്ങിയതെന്ന് യുവതി പറഞ്ഞു. അന്ന് ഗ്രീനിന് 57 വയസ്സായിരുന്നു.അവസരം കിട്ടിയപ്പോഴൊക്കെ ഇയാള്‍ ബലാത്സംഗം ചെയ്തു. 12 വയസ്സുവരെ അത് തുടര്‍ന്നു.മാനസികാരോഗ്യ കേന്ദ്രങ്ങളിലും റേയ്പ്പ് ക്രൈസിസ് സെന്ററിലും പോക്ണ്ടി വന്നു.സ്വന്തം കുടുംബത്തോട് പീഡനം വെളിപ്പെടുത്തിയതോടെയാണ് ഗാര്‍ഡയില്‍ പരാതിപ്പെടാനുള്ള ധൈര്യം ലഭിച്ചത്.

ഇയാളുടെ ക്രൂരതകള്‍ കുടുംബജീവിതത്തിലും വ്യക്തിയെന്ന നിലയിലുമുണ്ടാക്കിയ വൈകാരികവും മാനസികവുമായ ആഘാതങ്ങള്‍ ഇവര്‍ കോടതിയില്‍ വിവരിച്ചു.വിഷാദം ബാധിച്ചു. ഓര്‍മ്മകള്‍ വേട്ടയാടി.ഏറെ ഒറ്റപ്പെട്ടു.തെറ്റിദ്ധരിക്കപ്പെട്ടു.താല്‍ക്കാലികമായി രക്ഷപ്പെടാന്‍ മയക്കുമരുന്നിലും മദ്യത്തിലും അഭയം തേടി.പക്ഷേ വിനാശകരമായി. തനിക്കും പ്രിയപ്പെട്ടവര്‍ക്കും ഇടയില്‍ വലിയ തടസ്സമുണ്ടാക്കി.ദുരുപയോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.കേസ് നടത്താന്‍ പിന്തുണ നല്‍കിയ ഭര്‍ത്താവിനോട് പ്രത്യേകിച്ച് വലിയ നന്ദിയുണ്ടെന്നും യുവതി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.