head1
head3

ഇ യു പകരച്ചുങ്കം അടുത്തയാഴ്ച മുതല്‍ പിരിച്ചു തുടങ്ങും… സീറോ ഫോര്‍ സീറോ വേണമെന്ന് ഉര്‍സുല വോണ്‍

ബ്രസല്‍സ് : ഇറക്കുമതിയ്ക്ക് മേല്‍ യു എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കുള്ള പകരച്ചുങ്കം അടുത്ത ആഴ്ച മുതല്‍ ഇ യു പിരിച്ചു തുടങ്ങും.അതേ സമയം താരിഫ് നീക്കം ചെയ്യുന്നതിനായി ചര്‍ച്ചകളുമായി മുന്നോട്ടു പോകാനും ഇ യു വ്യാപാരമന്ത്രിമാരുടെ യോഗം തീരുമാനമെടുത്തു.ലക്സംബര്‍ഗ്ഗില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയ്ക്ക് 25%,മറ്റ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 20% (പകരച്ചുങ്കം) എന്നിങ്ങനെയാണ് യു എസ് താരിഫ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക്മേലുള്ള താരിഫുകള്‍ക്ക് പകരമെന്ന നിലയില്‍ ഏപ്രില്‍ 15 മുതല്‍ യു എസ് ഇറക്കുമതികള്‍ക്ക് മേലുള്ള പകരച്ചുങ്കത്തിന്റെ ആദ്യ ഗഡു ഏപ്രില്‍ 15 മുതലും രണ്ടാം ഘട്ടം മെയ് 15 മുതലും ഈടാക്കിത്തുടങ്ങുമെന്ന് ഇയു ട്രേഡ് കമ്മീഷണര്‍ മരോഷ് സെഫ്‌കോവിച്ച് പറഞ്ഞു.വൈകാതെ യുഎസുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇയു ട്രേഡ് കമ്മീഷണര്‍ വ്യക്തമാക്കി.

25.5 ബില്യണ്‍ യൂറോ വരെയുള്ള ഡെന്റല്‍ ഫ്ലോസ് മുതല്‍ വജ്രം വരെയുള്ള യുഎസ് ഇറക്കുമതികള്‍ക്ക് മേലാകും ഇ യു പകരച്ചുങ്കം ഏര്‍പ്പെടുത്തുക.സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ക്ക് പകരമായിട്ടാണിത്.

എന്നാല്‍ ഈ നീക്കം നിരാശാജനകമാകുമെന്ന ആശങ്ക ചില ഇ യു രാജ്യങ്ങള്‍ക്കുണ്ട്.യുഎസ് ബര്‍ബണിന് 50% തീരുവ നിശ്ചയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ മദ്യത്തിന് 200% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വൈന്‍, സ്പിരിറ്റ് എന്നിവയുടെ പ്രധാന കയറ്റുമതിക്കാരായ ഫ്രാന്‍സും ഇറ്റലിയും ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ്.

യു എസ് കാറുകള്‍ക്ക് മേലും ഇ യു താരിഫുകള്‍ ചുമത്തുന്നതിന് ആലോചനയുണ്ട്.ഏപ്രില്‍ അവസാനത്തോടെ ഇതു സംബന്ധിച്ച പാക്കേജുണ്ടാകുമെന്നാണ് കരുതുന്നത്.എന്നാല്‍ ഇതൊന്നും പ്രശ്നപരിഹാരമാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 334ബില്യണ്‍ യൂറോയുടെ യു എസ് വസ്തുക്കളാണ് ഇ യു ഇറക്കുമതി ചെയ്തത്.അതേ സമയം ഇ യു 532 ബില്യണ്‍ യൂറോയാണ് ഇ യു കയറ്റുമതി.ഇതിനാല്‍ ഇ യുവിന് കാര്യമായ മെച്ചമുണ്ടാകില്ലെന്നാണ് ഇവരുടെ പക്ഷം.

ചര്‍ച്ചയാണ് മാര്‍ഗ്ഗമെന്ന് ഇ യു വ്യാപാരമന്ത്രിമാരുടെ കൂട്ടായ്മ

യൂറോപ്യന്‍ യൂണിയന്റെ നിലപാടും ചൈനയുമായുള്ള ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിരുന്നു വ്യാപാര മന്ത്രിമാര്‍ ലക്സംബര്‍ഗില്‍ യോഗം ചേര്‍ന്നത്. താരിഫ് യുദ്ധമൊഴിവാക്കാന്‍ ചര്‍ച്ച നടത്തണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം മന്ത്രിമാരും മുന്നോട്ടുവെച്ചത്.

താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് ഓഹരി വിപണിയിലും മറ്റുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതാവും ഉചിതമെന്ന് ഡച്ച് വ്യാപാര മന്ത്രി റീനെറ്റ് ക്ലെവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചര്‍ച്ചയ്ക്ക് യു എസ് തയ്യാറാകാത്ത പക്ഷം പകരച്ചുങ്കവുമായി മുന്നോട്ടുപോകാമെന്നും റീനെറ്റ് ക്ലെവര്‍ പറഞ്ഞു.

വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് സീറോ ഫോര്‍ സീറോ’ എന്ന താരിഫ് ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ ഇ യു തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് ചില രാജ്യങ്ങള്‍ പങ്കുവെച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</</a

Comments are closed.