head3
head1

ഐറിഷ് പൗരത്വത്തിന് കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം പേര്‍ , തീരുമാനം ഇനി അതിവേഗം

ഡബ്ലിന്‍: ഐറിഷ് നാച്ചുറലൈസേഷനുള്ള അപേക്ഷകളിന്‍മേലുള്ള തീരുമാനം എത്രയും വേഗം നടത്താനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം, 2022 ല്‍, 13,613 പേര്‍ക്ക് നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്, ഇതില്‍ 1,719 കുട്ടികളും ഉള്‍പ്പെടുന്നു.എങ്കിലും 2021-ല്‍ ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ ( 9,780 ) 39% വര്‍ദ്ധനവുണ്ടായെന്നത് ഒരു നേട്ടമാണെന്ന് ജസ്റ്റീസ് മന്ത്രി ഐറിഷ് പാര്‍ലമെന്റിനെ അറിയിച്ചു.

കോവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ഓഫീസില്‍ ഹാജരാകാന്‍ കഴിയുമായിരുന്നില്ല എന്നതിനാലാണ് വളരെയേറെ അപേക്ഷകള്‍ ബാക്ക്ലോഗിലായത്. 2021-ല്‍ ഒരു അപേക്ഷ പ്രാഥമികമായി പരിശോധിക്കാന്‍ ഏഴു മാസം വരെ എടുത്തിരുന്നു.ഇപ്പോഴത് 7 ദിവസമായി കുറഞ്ഞിട്ടുണ്ട്.അതിന്റെ അനുബന്ധമായി ബാക്കിയുള്ള നടപടികളിലും പുരോഗമനം ഉണ്ടാവുമെന്ന് മന്ത്രി ഹെലന്‍ മക് എന്ടി പറഞ്ഞു.

2023-ല്‍ ഇതിനകം 6,061 നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം ഇഷ്യൂ ചെയ്തുകഴിഞ്ഞു. മാത്രമല്ല , അപേക്ഷ അംഗീകരിച്ച 8,700 അപേക്ഷകള്‍ക്ക് അന്തിമ പേയ്മെന്റ് നടത്താനുള്ള അറിയിപ്പ് അയയ്ക്കുകയോ /അല്ലെങ്കില്‍ പൗരത്വ ചടങ്ങില്‍ പങ്കെടുക്കാന്‍ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അയര്‍ലണ്ടില്‍ സിറ്റിസണ്‍ഷിപ്പിന് വേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ അധികമാണ്(31610). ഇതില്‍ ഏറ്റവും കൂടുതല്‍ പേരും കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവരാണ് ( 16,435 പേര്‍). 7178 പേരാണ് 2023 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

മെയ് മാസത്തെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യ (3102 ) പാക്കിസ്ഥാന്‍ (2508) യൂ,കെ (1966) നൈജീരിയ (1887) സിറിയ (1549) റൊമേനിയ (1499 ) പോളണ്ട് (1422) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍.

അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ ജസ്റ്റീസ് വകുപ്പ് നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ട്, ഈ പ്രക്രിയയില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി ഡിജിറ്റൈസേഷന്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൃത്യസമയത്തും കാര്യക്ഷമമായും അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിസിച്ചുകൊണ്ട് കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഡിജിറ്റൈസേഷന്‍ നടപടി, ഇ-വെറ്റിംഗ് എന്നിവ ആരംഭിച്ചതിലൂടെ , മെയ് മാസത്തില്‍ മാത്രം 13,000 അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷയുടെ ഭാഗമായുള്ള ഗാര്‍ഡ വെറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

മൂന്നു മാസത്തിലൊരിക്കല്‍ അപേക്ഷകര്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ നല്‍കുമെന്നും നാച്ചുറലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.