head1
head3

അനന്ത സ്നേഹ പ്രവാഹമായി ആ ധന്യ ജീവിതം

ബെനഡിക്ട് പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മോണ്‍. ആല്‍ഫ്രഡ് സ്യൂറെബ് ഓര്‍മ്മിക്കുന്നു....

റോം : പിതൃതുല്യനായിരുന്നു ദിവ്യതയുടെ അവതാരമായിരുന്ന കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെന്ന് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മോണ്‍. ആല്‍ഫ്രഡ് സ്യൂറെബ് ഓര്‍മ്മിക്കുന്നു.ആറ് വര്‍ഷം മാര്‍പ്പാപ്പയുടെ രണ്ട് പേഴ്സണല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു മാള്‍ട്ടാകാരനായ റവ.ആല്‍ഫ്രഡ് സ്യൂറെബ് .മാര്‍പ്പാപ്പാ സ്ഥാനത്തുനിന്നും പടിയിറങ്ങിയതോടെ സേവനം അവസാനിച്ചെങ്കിലും ആ ബന്ധം തുടര്‍ന്നു.

മാര്‍പ്പാപ്പയോടൊപ്പം രണ്ട് വൈദീകരാണ് എപ്പോഴും ഉണ്ടായിരുന്നത്. ജര്‍മ്മന്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വീന്‍ ആയിരുന്നു മറ്റെയാള്‍.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബെനഡിക്റ്റിനൊപ്പമുള്ള തന്റെ ജോലി സ്യൂറേബ് ഉപേക്ഷിച്ചത്.പുതിയ മാര്‍പ്പാപ്പയുടെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ ബെനഡിക്ട് മാര്‍പ്പാപ്പയുടെ അടുത്തു പോയി.അദ്ദേഹത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് കരഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം കുറച്ച് വര്‍ഷങ്ങള്‍ സേവനം ചെയ്ത ശേഷം 2018ല്‍ ദക്ഷിണ കൊറിയയിലേക്കും മംഗോളിയയിലേക്കും ആര്‍ച്ച് ബിഷപ്പും അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോയുമായി സ്യൂറെബ് നിയമിതനായി. അവിടെയാണ് ഇദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്.സെപ്തംബറിലാണ് മാര്‍പ്പാപ്പയെ ഒടുവില്‍ സന്ദര്‍ശിച്ചത്. അവശനായിരുന്നെങ്കിലും ഒട്ടേറെ നേരം പഴയ കാലത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സ്യുറെബ് പറയുന്നു.

ആറു വര്‍ഷം 60 വര്‍ഷം പോലെ

വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ വസതിയില്‍ തന്നെയായിരുന്നു പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന്റെയും ജീവിതം.ജോലിയും ഭക്ഷണവും ഉറക്കവുമെല്ലാം മാര്‍പ്പാപ്പയോടൊപ്പം.അതുകൊണ്ടുതന്നെ മാര്‍പ്പാപ്പയുമായി ഇദ്ദേഹത്തോളം അടുപ്പം ആര്‍ക്കുമുണ്ടായിരുന്നില്ല.

വര്‍ഷത്തില്‍ ഗോസോയിലുള്ള അമ്മയെ കാണാന്‍ പോകുമായിരുന്ന സമ്മറിലെ നാലാഴ്ചയൊഴികെ എല്ലാ ദിവസവും മാര്‍പ്പാപ്പയോടൊപ്പമുണ്ടാകുമായിരുന്നു ഇദ്ദേഹം. മാള്‍ട്ടയില്‍ നിന്നും റോമിലെത്തുന്ന സുഹൃത്തുക്കള്‍ അവരോടൊപ്പം അത്താഴം കഴിക്കാന്‍ ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ടായിരുന്നു.എന്നാല്‍ മാര്‍പ്പാപ്പയോടൊപ്പം വേണമെന്നതിനാല്‍ അതൊഴിവാക്കുമായിരുന്നു.

എപ്പോഴെങ്കിലും മാര്‍പ്പാപ്പയ്ക്കൊപ്പം ഭക്ഷണത്തിനില്ലാതെ പോയാല്‍ അതിനെക്കുറിച്ച് കൃത്യമായും മാര്‍പ്പാപ്പ ചോദിച്ചറിയുമായിരുന്നു.എന്താണ് കഴിച്ചതെന്നും എങ്ങനെയുണ്ടായിരുന്നുവെന്നുമൊക്കെയാകും അന്വേഷണം. ഈ അന്വേഷണങ്ങള്‍ക്ക് പിതാവിന് മകനോടുള്ള വാല്‍സല്യമായിരുന്നു അനുഭവപ്പെട്ടിരുന്നത്

വത്തിക്കാനില്‍ മാര്‍പ്പാപ്പയെ കാണാനെത്തുന്നവരെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് വേണ്ടിയും സ്യൂറബെ് സേവനം ചെയ്തിരുന്നു.2005ല്‍ മാര്‍പ്പാപ്പയായി ബെനഡിക്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സ്യൂറെബ് ആ ചുമതലയില്‍ തുടര്‍ന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളാകാന്‍ ആവശ്യപ്പെട്ടത്. ടെലിഫോണ്‍ കോളുകള്‍, കത്തിടപാടുകള്‍ എന്നിങ്ങനെയുള്ള ഓഫീസ് കാര്യങ്ങളില്‍ പോപ്പിനെ സഹായിക്കുകയായിരുന്നു ജോലി.ജര്‍മ്മന്‍ ഭാഷ നന്നായറിയാവുന്ന ആളായിരുന്നു സ്യുറെബ്.

പൂച്ചക്കുട്ടികളെ സ്നേഹിച്ച മാര്‍പ്പാപ്പ

പൂച്ച പ്രേമിയായിരുന്നു ബെനഡിക്ട് മാര്‍പ്പാപ്പ. എല്ലാ വര്‍ഷവും അവധിക്കാലത്ത് മാള്‍ട്ടയില്‍ പോയി വരുമ്പോള്‍ മാര്‍പ്പാപ്പയ്ക്കായി സ്യൂറെബ് കാറ്റ്സ് ഓഫ് മാള്‍ട്ട’ കലണ്ടര്‍ വാങ്ങുമായിരുന്നു.എല്ലാ വര്‍ഷവും ഒരു പ്രത്യേക ഇടത്തുനിന്നുമായിരുന്നു അത് വാങ്ങിയിരുന്നത്.കലണ്ടറിലെ പൂച്ചകളില്‍ ഏതാണ് ഏറ്റവും സുന്ദരിയെന്ന് മാര്‍പ്പാപ്പ ചര്‍ച്ച ചെയ്തിരുന്നു!

യാത്രയ്ക്കിടെ സ്ട്രീറ്റില്‍ പൂച്ചകളെ കണ്ടാല്‍ അദ്ദേഹം വാഹനം നിര്‍ത്തി കുശലം പറയുമായിരുന്നു.ഏതു ഭാഷയിലാണ് അവയോട് സംസാരിക്കുന്നതെന്ന ചോദ്യത്തിന് കുഞ്ഞുങ്ങളെപ്പോലെയാണ് അവറ്റകളെന്നും മനുഷ്യരെ മനസ്സിലാകുമെന്നുമായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.

ജോര്‍ജ്ജ് പ്രെക്കയെ മാള്‍ട്ടയുടെ ആദ്യ വിശുദ്ധനായി പ്രഖ്യാപിച്ച 2007 ജൂണ്‍ 3ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വെള്ളം കയറാനിടയാക്കിയ കനത്ത മഴയെ കുറിച്ച് പറഞ്ഞ് മാര്‍പ്പാപ്പ ഇടയ്ക്കിടെ സ്യൂറെബിനെ കളിയാക്കുമായിരുന്നു.മാള്‍ട്ടയുടെ മതപാരമ്പര്യങ്ങളിലും വളരെ താല്‍പ്പര്യമുണ്ടായിരുന്നു മാര്‍പ്പാപ്പയ്ക്ക്.സൗമ്യനും വിവേകിയും ദയയുള്ളവനുമായിരുന്നു മാര്‍പ്പാപ്പ.

പിയാനോ വാദകന്‍ കൂടിയായ മാര്‍പ്പാപ്പ

നല്ലൊരു പിയാനോ വാദകന്‍ കൂടിയായിരുന്നു ബെനഡിക്ട് മാര്‍പ്പാപ്പ. ഒരിക്കലൊരു ക്രിസ്മസ് കാലത്ത് തനിക്കിഷ്ടപ്പെട്ട മാള്‍ട്ടീസ് കരോളുകളില്‍ ഒന്ന് പിയാനോയില്‍ വായിച്ചത് ഇപ്പോഴും സ്യുറെബിന്റെ കാതിലുണ്ട്.

നന്ദി പഠിപ്പിച്ച ജീവിതം

ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി അവശതയിലായിരുന്ന വേളയില്‍ ചാരുകസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട മാര്‍പ്പാപ്പ ഓടിയെത്തിയതും ഇദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ട്. മാര്‍പ്പാപ്പയില്‍ നിന്നും ഏറ്റവും നന്നായി പഠിച്ച വാക്ക് നന്ദിയെന്നതാണ്. കുര്‍ബ്ബാനയ്ക്കായി വസ്ത്രം മാറുന്നതിനായി സഹായിക്കുന്ന ഓരോ തവണയും മാര്‍പ്പാപ്പ താങ്ക് യു ആവര്‍ത്തിക്കുമായിരുന്നു.

അദ്ദേഹത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം മാര്‍പ്പാപ്പയായിരുന്നു. എങ്കിലും അത് ചെയ്യുമായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുമായിരുന്നു. അസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം .

അനന്തമായ പ്രാര്‍ഥന

ലോകമെമ്പാടു നിന്നും വിവിധങ്ങളായ പ്രശ്നങ്ങളുടെ പേരില്‍ പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ലഭിക്കുമായിരുന്നു.ഇത് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നുത് ഇദ്ദേഹമായിരുന്നു.മറക്കാതെയും മുടങ്ങാതെയും അത് ചെയ്തിരുന്ന മാര്‍പ്പാപ്പയെ സ്യുറെബ് ഓര്‍മ്മിക്കുന്നു.മാള്‍ട്ടയില്‍ നിന്നുള്ളവരുടെ രോഗികളുടെയും മറ്റുമായി ബന്ധപ്പെട്ട പ്രാര്‍ഥനകള്‍ക്ക് ശേഷം അവര്‍ക്കെങ്ങനെയുണ്ട് വല്ലതും അറിഞ്ഞോയെന്നൊക്കെ മാര്‍പ്പാപ്പ തിരക്കുമായിരുന്നു.

ഞെട്ടിച്ച, കരയിച്ച തീരുമാനം

മാര്‍പ്പാപ്പ പദവിയൊഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏറെ ഞെട്ടിച്ചു.2013 ഫെബ്രുവരി 11നായിരുന്നു അത്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം ഇക്കാര്യം സ്യൂറെബിനോട് പങ്കുവെച്ചിരുന്നു. വീണ്ടും ചിന്തിക്കണമെന്നതായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ അത്തരമൊരു മഹത്തായ തീരുമാനം വളരെയധികം ആലോചിച്ച ശേഷമായിരിക്കുമെന്ന് അറിയാമായിരുന്നു-സ്യൂറെബ് അനുസ്മരിച്ചു.

പദവി വിട്ട ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2013 ഫെബ്രുവരി 28നാണ് ഹെലികോപ്റ്ററില്‍ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വത്തിക്കാനിലെ വേനല്‍ക്കാല വസതിയിലേക്ക് പോന്നത്. അദ്ദേഹത്തോടൊപ്പം സൂറേബുമുണ്ടായിരുന്നു.നിര്‍ത്താതെ കരയുകയായിരുന്നു താനെന്ന് ഇദ്ദേഹം ഓര്‍മ്മിക്കുന്നു.

സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
വത്തിക്കാന്‍: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തിലാകും വ്യാഴാഴ്ചത്തെ ചടങ്ങുകള്‍ നടക്കുക.

അതിനിടെ, അന്തരിച്ച ബെനഡിക്റ്റ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. അദ്ദേഹം ചുവപ്പും സ്വര്‍ണ്ണവും നിറം കലര്‍ന്ന ആരാധനാ വസ്ത്രങ്ങള്‍ ധരിച്ച് ആശ്രമത്തിലെ ചാപ്പലില്‍ കിടക്കുന്നത് ദൃശ്യത്തില്‍ കാണാം.

മാര്‍പ്പാപ്പയുടെ മൃതദേഹം ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി.ഇന്നു രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പൊതു ജനങ്ങള്‍ക്ക് കാണാനാകും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും സമയം.ഓരോ ദിവസവും ഏകദേശം 30,000 പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തുമെന്നാണ് കരുതുന്നത്.ആളുകളെ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ അവസാനമായി കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തിയിരുന്നു. അത്രയും ആളുകളുണ്ടാവില്ലെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച നടക്കുന്ന ശവസംസ്‌കാര കുര്‍ബാനയില്‍ ഐറിഷ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍, ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാരെല്‍ എന്നിവര്‍ പങ്കെടുക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.