head1
head3

പുരുഷന്മാരോട് സ്വിറ്റ്സര്‍ലണ്ട് അന്യായ വിവേചനം കാണിക്കുന്നതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

ജനീവ :പുരുഷന്മാരോട് സ്വിറ്റ്സര്‍ലണ്ട് അന്യായ വിവേചനം കാണിക്കുന്നതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിധി.സര്‍ക്കാര്‍ സഹായങ്ങളില്‍ പുരുഷന്മാരെ അവഗണിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.വിധി വന്നതോടെ സ്ത്രീകള്‍ക്കാണോ, പുരുഷന്മാര്‍ക്കാണോ കൂടുതല്‍ സഹായം നല്‍കേണ്ടതെന്ന ചര്‍ച്ചയും സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയിട്ടണ്ട്.

കുട്ടികള്‍ പ്രായപൂര്‍ത്തിയായെന്ന കാരണത്താല്‍ സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കിയെന്ന മക്‌സ് ബീലറിന്റെ ഹര്‍ജിയിന്മേലാണ് നിര്‍ണ്ണായക കോടതി വിധി വന്നത്.മക്കള്‍ക്ക് 18 വയസ്സാകുന്നതോടെ പുരുഷന്മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുമെന്നാണ് രാജ്യത്തെ നിയമം. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ നിയമം ബാധകമല്ല. ഈ വിവേചനം അന്യായമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇത് ശരിയാണെന്ന നിരീക്ഷണമാണ് യൂറോപ്യന്‍ ഉന്നത നീധി പീഠത്തില്‍ നിന്നും വന്നിരിക്കുന്നത്.ഇ സി എച് ആറിന്റെ വിധി യൂറോപ്യന്‍ കൗണ്‍സില്‍ അംഗങ്ങളായ സ്വിറ്റ്സര്‍ലന്റിനും ബാധകമാണ്. അതിനാല്‍ ഇതു സംബന്ധിച്ച നിയമിനര്‍മ്മാണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും.

1994ല്‍ ഭാര്യ മരിയ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ടു നാലും വയസ് പ്രായമുള്ള കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി ബീലറിന് ജോലി ഉപേക്ഷിക്കേണ്ടിവന്നു.ഭാര്യ മരിച്ചവര്‍ക്കുള്ള സര്‍ക്കാര്‍ ധന സഹായം കൊണ്ടാണ് രണ്ടുമക്കളേയും വളര്‍ത്തി ഇദ്ദേഹവും ജീവിച്ചത്.57 വയസ്സുള്ള ബീലര്‍ക്ക് മറ്റ് ജോലികളൊന്നുമില്ലായിരുന്നു. എന്നാല്‍ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ ധനസഹായം നിര്‍ത്തി. അതോടെ ബീലറുടെ ജീവിതം ബുദ്ധിമുട്ടിലായി. തുടര്‍ന്നാണ് മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.ഇത് ലിംഗപരമായ വിവേചനമല്ല, മറിച്ച് സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിയമമാണെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

അതേ സമയം, ശമ്പളത്തിന്റെ കാര്യത്തിലടക്കം സ്ത്രീകള്‍ക്ക് തുല്യ പദവിയും അവകാശവും നല്‍കുന്നതില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സ്വിറ്റ്സര്‍ലന്റ് പിന്നിലാണെന്ന വിമര്‍ശനം മുമ്പേയുള്ളതാണ്. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് തുല്യ വോട്ടവകാശം ലഭിക്കുന്നതിന് 1990ലെ സ്വിസ് ഹൈക്കോടതി വിധി വേണ്ടിവന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.