head3
head1

5000 ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി ഇന്റല്‍…. ഈ മാസം അവസാനത്തോടെ ലേ ഓഫ് പ്രഖ്യാപിച്ചേക്കും

ഡബ്ലിന്‍ : ആഗോള വ്യാപകമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഇന്റല്‍ പദ്ധതിയിടുന്നു. അയ്യായിരത്തിലധികം ജീവനക്കാരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തു നിന്നും പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ലെങ്കിലും ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന അയര്‍ലണ്ടിനെ ഈ ഇന്റല്‍ നടപടി എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ചില ഡിവിഷനുകളില്‍ 20 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചേക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ അയര്‍ലണ്ടില്‍ 5,000ത്തിലധികം പേരാണ് ഇന്റലില്‍ ജോലി ചെയ്യുന്നത്. നിലവിലെ നിക്ഷേപ പദ്ധതികളനുസരിച്ച് ഇത് 6,500 ആയി ഉയരേണ്ടതാണ്.എന്നാല്‍ ഇനി ഈ വര്‍ധനയുണ്ടാകുമോയെന്ന് കണ്ടറിയണം. ജൂലൈയിലെ കണക്കനുസരിച്ച് ചിപ്പ് മേക്കിംഗ് സ്ഥാപനമായ ഇന്റലില്‍ 113,700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

2016ല്‍ ഇന്റല്‍ ജീവനക്കാരെ കൂട്ടത്തോടെ വെട്ടിക്കുറച്ചിരുന്നു. 12000 ജീനക്കാരെ(11ശതമാനം)യാണ് കമ്പനി അന്ന് ഒഴിവാക്കിയത്. സെല്ലുലാര്‍ മോഡം, ഡ്രോണ്‍ യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.

ഈ മാസം അവസാനത്തോടെ കമ്പനി ലേ ഓഫ് പ്രഖ്യാപിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.മൂന്നാം പാദത്തിലെ വരുമാന റിപ്പോര്‍ട്ട് 27നാണ് പ്രസിദ്ധീകരിക്കുക. അതിന്റെ തുടര്‍ച്ചയായി ലേ ഓഫ് പ്രഖ്യാപനവും ഉണ്ടായേക്കും.

ലാഭം കുറഞ്ഞതും പേഴ്സണല്‍-കമ്പ്യൂട്ടര്‍ വിപണിയിലെ പ്രശ്നങ്ങളുമാണ് ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസുകളുടെ വിപണിയിലെ ആധിക്യം ഇന്റലിന്റെ പ്രധാന ഉല്‍പ്പന്നമായ പിസി പ്രോസസറുകളുടെ ആവശ്യകതയില്‍ കുത്തനെ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇത് കമ്പനിയെ സാരമായി ബാധിച്ചു. നഷ്ടമായ വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള പ്രയത്നവും അത്രകണ്ട് വിജയിച്ചിട്ടില്ല.

ഐഡിസിയുടെ കണക്കനുസരിച്ച് മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം ഇടിവാണ് കമ്പനിയുടെ പിസിയുടെ വില്‍പ്പനയിലുണ്ടായത്.ലാപ്‌ടോപ്പുകളിലും ഡെസ്‌ക്ടോപ്പ് പിസികളിലും ഇന്റലിന്റെ പ്രോസസ്സറുകള്‍ ഉപയോഗിക്കുന്ന എച്ച് പി , ഡെല്‍, ലെനോവോ എന്നിവയുടെ വില്‍പ്പനയിവും കാര്യമായ കുറവുണ്ടായി.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ 11.3 ബില്യണ്‍ യൂറോയുടെ കുറവാണ് വില്‍പ്പനയിലുണ്ടായത്. കമ്പനിയുടെ ലാഭം മുമ്പുണ്ടായിരുന്ന 60ല്‍ നിന്നും 15 ശതമാനത്തിലേയ്ക്ക് കുറഞ്ഞതായാണ് കണക്ക്.

ലാഭം കൂട്ടുന്നതിന് പ്രധാന ചെലവുകള്‍ കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗെല്‍സിംഗര്‍ നേരത്തേ സൂചന നല്‍കിയിരുന്നു. രണ്ടാംപാദത്തിലെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തില്‍ നിന്നും ഇത്തരത്തില്‍ പ്രതികരണമുണ്ടായത്.എന്നാല്‍ കമ്പനിയുടെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്താ ക്ലാര പിരിച്ചുവിടലിനെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല

.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.