head3
head1

കൊടും ചൂട് : പക്ക് ഫെയറിലെ പരമ്പരാഗത ആഘോഷം തടസ്സപ്പെട്ടു

കിംഗ് പക്കിനെ രണ്ടാം തവണയും കൂട്ടില്‍ നിന്നും നീക്കി

ട്രേലി : കൊടും ചൂടിനെ തുടര്‍ന്ന് പക്ക് ഫെയറിലെ നായകനായ ആടിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാറ്റി. ഇത് രണ്ടാം തവണയാണ് ചൂടു കാരണം കിംഗ് പക്കിനെ കില്ലോര്‍ഗ്ലിനിലെ ഫെയറിലെ ഉയരമുള്ള പ്ലാറ്റ്‌ഫോമിലെത്തിച്ച ആടിനെ കൂട്ടില്‍ നിന്ന് ഇറക്കുന്നത്. ചൂട് ചെറുതായി കുറഞ്ഞതിനെ തുടര്‍ന്ന് വൈകിട്ട് അതിനെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെയെത്തിച്ചിരുന്നു. ആടിനെ ഉരത്തില്‍ വെയിലത്തു നിര്‍ത്തുന്നതിനെ മൃഗസ്നേഹികള്‍ വിമര്‍ശിച്ചിരുന്നു.

കിംഗ് പക്കിനെ 48 മണിക്കൂര്‍ നേരത്തേക്ക് 50 അടി ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുകയും ഫെയറിന്റെ സമാപന ദിവസമായ ഓഗസ്റ്റ് 12ന് വൈകുന്നേരം 6 മണിക്ക് സ്വതന്ത്രമാക്കുകയോ സിംഹാസനത്തില്‍ നിന്നും പുറത്താക്കുകയോ ആണ് പരമ്പരാഗതമായി ചെയ്തിരുന്നത്. രണ്ടു തവണയും ചൂടിനെ തുടര്‍ന്ന് ഇത് നടന്നില്ല.

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച രാവിലെ വരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. കില്ലോര്‍ഗ്ലിനില്‍ 30 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.

സംഘാടകര്‍ യഥാവിധം പ്രവര്‍ത്തിച്ചെന്നും പാരമ്പര്യം തുടരണമെന്നും ഡാനി ഹീലി-റേ ടിഡി പറഞ്ഞു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വിമര്‍ശനവുമായി വരുന്ന മൃഗാവകാശ പ്രവര്‍ത്തകരെ ടിഡി വിമര്‍ശിച്ചു. കാരന്റ്ൂഹില്ലിലോ ബ്ലാക്ക് വാലിയിലോ ആയിരുന്നു ആടെങ്കില്‍ ഇതിന് മൃഗഡോക്ടറുടെ പരിചരണം ലഭ്യമാകുമായിരുന്നോയെന്ന് ഇദ്ദേഹം ചോദിച്ചു.

അതേസമയം, വന്യമൃഗത്തെ ഉള്‍പ്പെടുത്തിയുള്ള ഈ ആഘോഷം അവസാനിപ്പിക്കണമെന്നാണ് അനിമല്‍ റൈറ്റ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ആവശ്യപ്പെടുന്നത്. ഉയര്‍ന്ന ചൂടില്‍ ഇരുമ്പു കൂട്ടില്‍ ഈ ആടിനെ കെട്ടിയിടുന്നത് അതിന്റെ മരണത്തിനിടയാക്കുമെന്ന് സംഘടന പറയുന്നു. അതിനാലാണ് മൃഗഡോക്ടര്‍ ആടിനെ പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചതെന്നും സംഘടന വ്യക്തമാക്കി.

ആടിനെ ഉയരം ഭീതിപ്പെടുത്തുമെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണെന്ന് ഫെയര്‍ വെബ് സൈറ്റ് വിമര്‍ശിച്ചു. കാട്ടിലേക്ക് വിടുന്നതിന് മുമ്പ് ആടിനെ വീണ്ടും മൃഗഡോക്ടര്‍ പരിശോധിച്ചെന്നും യാതോരുവിധ ശാരീരിക മാനസിക പ്രശ്നങ്ങളും ഇതിനില്ലെന്നും സ്ഥിരീകരിച്ചെന്നും വെബ്സൈറ്റ് വിശദീകരിച്ചു. ആരോഗ്യ പരിശോധനകളെല്ലാം നടത്തിയെന്നും ആട് വെള്ളവും ഭക്ഷണവുമെല്ലാം നന്നായി കഴിക്കുന്നുണ്ടായിരുന്നെന്നും ഫെയറിന്റെ സംഘാടകര്‍ വ്യക്തമാക്കി. ഇന്നലെയാണ് പക്ക് ഫെയര്‍ സമാപിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.