head1
head3

അയര്‍ലണ്ടിലെ ഓഫലിയില്‍ കണ്ടെത്തിയ വിഷപ്പാമ്പ് ഇന്ത്യയില്‍ നിന്നെത്തിയത് ……!

തുള്ളാമോര്‍ : ലോകത്തില്‍ ഏറ്റവും വിഷകാരികളായ പാമ്പുകളിലൊന്നിനെയാണ് ഓഫലിയിലെ വീട്ടുമുറ്റത്ത് കണ്ടെത്തിയതെന്ന് നിഗമനം.. ഏറ്റവും രസകരമായ സംഗതി ഇത് ഇന്ത്യയില്‍ നിന്നുമെത്തിയതാണെന്നതാണ്. അലങ്കാരത്തിനായി ഇന്ത്യയില്‍നിന്നുമെത്തിച്ച ‘അലങ്കാര പാറക്കല്ലുകളുടെ ‘ കൂട്ടത്തിലാണ് പാമ്പ് അയര്‍ലണ്ടില്‍ എത്തിയതെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍.

ഒന്‍പതുകാരനായ ഫിയോണ്‍ കില്‍മുറെയാണ് ഇന്നലെ ഓഫലിയിലെ വീടിനു പുറകിലെ പൂന്തോട്ടത്തില്‍ പാമ്പിനെ കണ്ടെത്തിയത്.കൊടിയ വിഷമുള്ള ഈയിനത്തെ അയര്‍ലണ്ടില്‍ ആദ്യമായാണ് കണ്ടെത്തുന്നത്.

പാമ്പുകള്‍ ഇല്ലാത്ത രാജ്യമായ അയര്‍ലണ്ടിലെമ്പാടും ‘പാമ്പ് വാര്‍ത്ത ‘ ചര്‍ച്ചാ വിഷയമായി.

ഉച്ചഭക്ഷണസമയത്താണ് മകന്‍ തന്റെ വിചിത്രമായ കണ്ടെത്തല്‍ അമ്മയെ അറിയിച്ചത്. വിഷപ്പാമ്പിന് മുന്നില്‍ കൂളായി നിന്നുകൊണ്ട് വന്ന് കാണാന്‍ അമ്മ അയോഫ് കില്‍മുറെയോട് ആവശ്യപ്പെടുകയായിരുന്നു.’ഇത്രത്തോളം അപകടകാരിയാണെന്ന് അറിയില്ലായിരുന്നു’ അയോഫ് പറഞ്ഞു. എന്തു ചെയ്യണമെന്നറിയാന്‍ നാഷണല്‍ റെപ്റ്റൈല്‍ സൂവുമായി ബന്ധപ്പെട്ടു.അവിടെ നിന്നും ആളെത്തുന്നതുവരെ പെട്ടിയില്‍ സൂക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം.

വിദഗ്ധനെത്തി പരിശോധിച്ചപ്പോഴാണ് വിഷപ്പാമ്പിനാണ് കാവലിരുന്നതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.

ഓയിഫ് അയച്ച പാമ്പിന്റെ ഫോട്ടോകളില്‍ നിന്ന് തന്നെ പാമ്പ് വളരെ അപകടകാരിയാണെന്ന് മനസ്സിലായിരുന്നുവെന്ന് നാഷണല്‍ റെപ്റ്റൈല്‍ മൃഗശാലയുടെ ഡയറക്ടര്‍ ജെയിംസ് ഹെന്നിസി പറഞ്ഞു. വിഷം നിറഞ്ഞ പാമ്പ് അയര്‍ലണ്ടിലെത്തിയത് ഇന്ത്യയില്‍ നിന്നുള്ള പാറക്കല്ലുകളിലൂടെയാണെന്നാണ് മനസ്സിലാകുന്നത്. ഇത്തരം കണ്‍സൈന്‍മെന്റുകളില്‍ കൂടുതല്‍ ജാഗ്രത പാലിയ്ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ബോധ്യപ്പെടുന്നതെന്ന് ഹെന്നിസി പറഞ്ഞു.

പാമ്പിനെ ഹെന്നിസി കില്‍കെന്നിയിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി.വിഷ പരിശോധനാ ഗവേഷണം നടത്തുന്ന യുകെയിലെ റിസേര്‍ച്ച് കേന്ദ്രത്തിലേക്ക് ഇതിനെ അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ‘പാമ്പു പിടുത്തക്കാരനായ’ഫിയോണ്‍ താന്‍ നടത്തിയ അത്യപൂര്‍വ്വ കണ്ടെത്തലിന്റെ ഫോട്ടോകള്‍ സ്‌കൂളില്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം മീത്ത് കൗണ്ടിയിലെ ഫോര്‍്ഡസ് ടൗണിലും പാമ്പിനെ കണ്ടെത്തിയിരുന്നു.ഫിന ഫാള്‍ ടിഡി ഷെയ്ന്‍ കാസില്‍സ് പാമ്പിന്റെ ചിത്രവും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.