head1
head3

മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി… ഗെറ്റൗട്ടടിച്ച് ജീവനക്കാര്‍…

ഡബ്ലിന്‍ : കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ ഡബ്ലിനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെയെത്തിയ യുവാവിനെ പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് മാസ്‌ക് ധരിക്കാതെയെത്തിയ യുവാവിനെ പുറത്താക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

മാസ്‌ക് ധരിക്കാന്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചെങ്കിലും യുവാവ് വിസമ്മതിക്കുന്നതും മാസ്‌ക് ധരിക്കാതിരിക്കുന്നത് തന്റെ ഭരണഘടനാ പരമായ അവകാശമാണെന്ന് വാദിക്കുന്നതും വീഡിയോയില്‍ കാണാം.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ ജീവനക്കാരന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്താക്കുന്നത്.

ഡബ്ലിനിലെ ലിഡ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രകോപിതനായ യുവാവ് ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും സാമൂഹിക അകലം പോലും പാലിക്കാതെ കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

മാസ്‌ക് ധരിക്കാതിരിക്കുന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് വാദിച്ച യുവാവ് ഷോപ്പിംഗ് ബാസ്‌കറ്റ് ജീവനക്കാരന് വിട്ടുനല്‍കാതിരിക്കുന്നതും വീഡിയോയില്‍ കാണാം.

മാസ്‌ക് ധരിക്കാത്തതിനാല്‍ സാധനങ്ങളുടെ പണം അടയ്്ക്കാന്‍ യുവാവിനെ സമ്മതിച്ചില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ലിഡ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് തോന്നുന്ന ഉപഭോക്താവിന് സേവനം നിരസിക്കാനുള്ള അവകാശമുണ്ട്.

തുടര്‍ന്നുള്ള വീഡിയോയില്‍ യുവാവും കൂടെ വന്ന യുവതിയും ജീവനക്കാരോട് ഗാര്‍ഡയെ വിളിക്കൂ.. ഞങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് ആക്രോശിക്കുന്നുണ്ട്.

പിന്നീട് യുവാവ് ഗാര്‍ഡയോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

യുവാവിനെ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജീവനക്കാരുടെ ശ്രമത്തിന് ട്വിറ്ററില്‍ വലിയ പ്രശംസയാണ് ലഭിച്ചത്.

ഈ കോമാളികളെ പുറന്തള്ളുന്നതിന് 100% യോജിക്കുന്നു എന്നായിരുന്നു ഒരു യൂസറിന്റെ പ്രതികരണം.

‘എന്തുകൊണ്ടാണ് അവനെ മാസ്‌ക് ഇല്ലാതെ കടയില്‍ പ്രവേശിപ്പിച്ചത് ! ഇതുപോലുള്ള കോമാളികള്‍ ഉള്ളതുകൊണ്ടാണ് ഡബ്ലിനില്‍ വൈറസ് പടരുന്നത് ‘ എന്നായിരുന്നു മറ്റൊരു യൂസറിന്റെ പ്രതികരണം.

യുവാവിനെ പുറത്താക്കിയതിലൂടെ മറ്റുള്ളവരെ സുരക്ഷിതമാക്കിയ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് നന്ദി എന്നായിരുന്നു മറ്റൊരു യൂസറിന്റെ കമന്റ്.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.